കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി.കെ ബിജു ഇഡി ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിൽ നിന്നും പി. കെ ബിജുവിന് പണം കിട്ടിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ .
ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി കെ ബിജുവിന് നൽകിയിരുന്ന നിർദ്ദേശം. പത്ത് മണിയോടെയാണ് പികെ ബിജു കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. കേസിൽ ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കരുവന്നൂർ കേസിൽ സിപി എമ്മിലെ വിവിധ നേതാക്കൾക്ക് ഇഡി നോട്ടീസ് അയച്ചതിന്റെ ഭാഗമായാണ് പി. കെ ബിജു ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകുന്നത് ഒഴിവാക്കാനുള്ള തീരുമാനമാണ് സിപിഐഎം നേതൃത്വത്തിനുള്ളത് എന്നും അത് കൊണ്ട് തന്നെ പി കെ ബിജു ഇഡിക്ക് മുന്നിൽ ഹാജരാകില്ല എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്കിടെയാണ് പികെ ബിജു നേരിട്ട് തന്നെ ഹാജരായത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപി എം നിയോഗിച്ച അന്വേഷണ കമ്മിഷനിലെ അംഗമായിരുന്നു ബിജു. കേസിൽ നേരത്തെ അറസ്റ്റിലായ സിപി എം നേതാവ് പി. ആർ അരവിന്ദാക്ഷൻ ബിജുവിനെതിരെ മൊഴി നൽകിയിരുന്നു.
2020ൽ മുഖ്യപ്രതി സതീഷ് കുമാർ ബിജുവിന് അഞ്ചു ലക്ഷം രൂപ നൽകിയിരുന്നുവെന്നാണ് മൊഴി. അതിനിടെ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ് ലഭിച്ചു. ഇന്നലെ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ചുമതലകളുള്ളതിനാൽ ഈ മാസം 26 വരെ ഹാജരാകാൻ സാധിക്കില്ല എന്ന് എം.എം വർഗീസ് അറിയിക്കുകയായിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് വർഗീസിന് വീണ്ടും നോട്ടീസ് അയച്ചത്.
സിപിഎം കൗൺസിലർ പി കെ ഷാജനും ഹാജരാകാൻ നോട്ടിസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: