രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോവുകയാണ്. ഏഴു ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പുരോഗമിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളില്‍ ഉള്ളവര്‍, പ്രോട്ടോകോള്‍ പാലിക്കാന്‍ ബാധ്യതപ്പെട്ടവര്‍, രാഷ്‌ട്രീയ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലാത്തവര്‍, എല്ലാപരിധികളും ലംഘിച്ച് നഗ്നമായ രാഷ്‌ട്രീയ പക്ഷപാതവുമായി രംഗത്തുവരുന്നത് ശരിയാണോ? ഉന്നത നീതിപീഠം പുലര്‍ത്തേണ്ട, ഏറ്റവും വലിയ ഭരണഘടന സ്ഥാപനങ്ങളില്‍ ഒന്നായ സുപ്രീംകോടതി അതിന്റെ അന്തസ്സും മാന്യതയും വെടിഞ്ഞ് കേന്ദ്രസര്‍ക്കാരിനും ഭാരതത്തില്‍ ഉടനീളമുള്ള ഗവര്‍ണര്‍മാര്‍ക്കും എതിരെ രാഷ്‌ട്രീയ പക്ഷപാതം കലരുന്ന അഭിപ്രായങ്ങള്‍ പൊതുവേദിയില്‍ പ്രകടിപ്പിക്കുന്നത് എത്രമാത്രം ആശാസ്യമാണ്?
തന്റെ പരിഗണനയില്‍ ഉള്ളതോ പരിഗണനയില്‍ വന്നതോ ആയ ഒരു കേസിന്റെ വിധിപ്രസ്താവത്തിനുശേഷം സുപ്രീം കോടതി ജഡ്ജി ആ കേസിനെ കുറിച്ച് പൊതുവേദിയില്‍ തന്റെ വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്നതും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് എത്രമാത്രം ഗുണം ചെയ്യും? അഞ്ചംഗ ഭരണഘടന ബഞ്ച് വിധിപറഞ്ഞ കേസില്‍, അന്ന് വിയോജനക്കുറിപ്പ് എഴുതി ശ്രദ്ധേയയായ ജസ്റ്റിസ് നാഗരത്ന ഇപ്പോഴും സര്‍വീസില്‍ ഉള്ള സിറ്റിംഗ് ജഡ്ജിയാണ്. ഭൂരിപക്ഷ വിധിപ്രകാരം വിധി പറഞ്ഞശേഷം പൊതുസമൂഹത്തിലും പൊതുവേദിയിലും ഇതേ അഭിപ്രായവുമായി രംഗത്തു വരുന്നത് ഭാരത ജുഡിഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.
ഹൈദരാബാദിലെ നാല്‍സാര്‍ യൂണിവേഴ്സിറ്റിയില്‍ ഭരണഘടനയും കോടതിയും 2023 വിലയിരുത്തപ്പെടുമ്പോള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സിറ്റിംഗ് ജഡ്ജിയായ ബി.വി. നാഗരത്ന. രണ്ടുകാര്യങ്ങളിലാണ് ജസ്റ്റിസ് നഗരത്നയുടെ പ്രഭാഷണം കേന്ദ്രീകരിച്ചത്. ഒന്നാമത്തേത് ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചായിരുന്നു. ഗവര്‍ണര്‍മാര്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ബില്ലുകളും രേഖകളും സമയത്ത് ഒപ്പുവെച്ചു കൊടുക്കാതെ സര്‍ക്കാരുകള്‍ കോടതികളിലേക്ക് വരുന്നത് അലോസരം ഉണ്ടാക്കുന്നു എന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ പരാമര്‍ശം. ഒരു ജനാധിപത്യ സംവിധാനത്തില്‍ സംസ്ഥാന ഭരണകൂടവും ഗവര്‍ണറും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുക സ്വാഭാവികമാണ്. ഉന്നത നീതിപീഠം എന്ന നിലയില്‍ ഈ പ്രശ്നത്തില്‍ ഇടപെടാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ട്.
ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നത് അനുസരിക്കാനുള്ള കളിപ്പാവകള്‍ മാത്രമാണോ? ഭരണഘടനയുടെ അന്തസ്സും അന്തസത്തയും ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത മാത്രമല്ല, പൊതുജനങ്ങളുടെ താല്‍പര്യവും അവരുടെ അഭിപ്രായങ്ങളും അവരുടെ ക്ഷേമവും പരിഗണിക്കാനുള്ള ബാധ്യത കൂടി ഗവര്‍ണര്‍മാര്‍ക്ക് ഇല്ലേ? അത് സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഗവര്‍ണര്‍ പദവികൊണ്ട് എന്ത് പ്രയോജനമാണുള്ളത്? ബഹുമാനപ്പെട്ട സുപ്രീംകോടതി ജഡ്ജി പറയുന്നത് കേട്ടാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് പറഞ്ഞാലും അത് അതേപടി അനുസരിക്കുന്ന, ചാടിക്കളിക്കുന്ന ഒരു കുഞ്ഞിരാമനെയാണ് ഗവര്‍ണര്‍ പദവിയില്‍ പ്രതീക്ഷിക്കുന്നത് എന്ന് തോന്നും.
കേരളത്തില്‍ സംസ്ഥാന നിയമസഭ അംഗീകരിച്ച, ഗവര്‍ണര്‍ തീരുമാനം എടുക്കാതെ വൈകിച്ച രണ്ടുകാര്യങ്ങള്‍ എങ്കിലും ഇവിടെ പരാമര്‍ശിക്കാതെ വയ്യ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മരണമടഞ്ഞ രാഷ്‌ട്രീയ നേതാക്കളുടെ കുടുംബത്തിന് ചട്ടം ലംഘിച്ചു പണം കൊടുത്തത് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, ചില പ്രമുഖ നേതാക്കന്മാരുടെ അഴിമതിക്കെതിരെ ലോകായുക്തയില്‍ നടപടി വന്നപ്പോള്‍, ലോകായുക്തയുടെ വിധിയില്‍ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാം എന്ന നിയമഭേദഗതി വന്നപ്പോഴല്ലേ അത് രാഷ്‌ട്രപതിക്കയച്ചത്. അത് തെറ്റായ നിയമനിര്‍മ്മാണമാണെന്ന് കേരളത്തിലെ പൊതുസമൂഹം ഇന്നും വിശ്വസിക്കുന്നു. രാഷ്‌ട്രപതി ആ ബില്ലിന് അനുമതി നല്‍കിയെങ്കിലും അതോടെ ലോകായുക്ത എന്ന സംവിധാനത്തിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നു എന്നകാര്യം ഓര്‍മ്മിക്കണം. വര്‍ഷം ആയിരത്തിലേറെ കേസുകള്‍ വന്നിരുന്ന ലോകയുക്തയില്‍ ഇപ്പോള്‍ അതിന്റെ പത്തിലൊന്ന് കേസുപോലും വരുന്നില്ല എന്ന് കാണുമ്പോഴാണ് ആ സംവിധാനം തന്നെ പൂര്‍ണമായും തകര്‍ക്കപ്പെട്ടു എന്നകാര്യം ബോധ്യപ്പെടുക. സര്‍വ്വകലാശാലകളുടെ നിയമനങ്ങള്‍ എംഎല്‍എമാരുടെയും സിപിഎം നേതാക്കളുടെയും കുടുംബക്കാര്‍ക്കും ഭാര്യമാര്‍ക്കും മാത്രമായി സംവരണം ചെയ്യപ്പെട്ടപ്പോള്‍ അത് ചോദ്യം ചെയ്തതാണല്ലോ ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ കാരണം. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തില്‍ ഉന്നത വിദ്യാഭ്യാസരംഗം പൂര്‍ണമായും മലീമസപ്പെടുകയും സിപിഎം നേതാക്കളുടെയും കുടുംബക്കാരുടെയും അഭയകേന്ദ്രവും അന്നവും മാത്രമായി അത് മാറുകയും ചെയ്തതാണ് ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ വിദേശത്തേക്ക് പോവുകയും അല്ലെങ്കില്‍ സ്വകാര്യ സര്‍വകലാശാലകളിലേക്ക് ചേക്കേറുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചത് ഇടതുപക്ഷ സര്‍ക്കാരിന്റെ വിദ്യാഭ്യാസരംഗത്തെ വഴിവിട്ട അനാശാസ്യ നീക്കങ്ങളാണ്. ഗവര്‍ണറുടെ ശക്തമായ ഇടപെടലിനും കാരണം അതായിരുന്നു.
അക്കാദമിക് യോഗ്യതയുമുള്ളവരെ പിന്തള്ളി ഏറ്റവും കുറഞ്ഞ യോഗ്യത മാത്രമുള്ളവര്‍ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉന്നത പദവികളിലേക്ക് എത്തുന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം നെഞ്ചില്‍ എരിയുന്ന നെരിപ്പോടുമായാണ് കണ്ടത്. ആ കണ്ണീരും ചൂടും ഗവര്‍ണര്‍ ഏറ്റുവാങ്ങിയപ്പോള്‍ അല്ലേ ഉന്നത വിദ്യാഭ്യാസരംഗത്തെ അനാശാസ്യത്തിന് വിലക്കുവന്നത്. ഗവര്‍ണറെ മാറ്റണം എന്ന ബില്ലിന് ഗവര്‍ണര്‍ ഒപ്പിടണമെന്ന് ശഠിക്കാന്‍ സുപ്രീം കോടതിയിലെ സിറ്റി ജഡ്ജിക്ക് എന്താണ് അധികാരം? അവരുടെ മുന്നില്‍ വരുന്ന കേസ് പരിഗണിക്കുമ്പോള്‍ ആ കേസില്‍ ന്യായാന്യായങ്ങളും തെളിവുകളും പരിശോധിച്ച് അവര്‍ക്ക് വിധി പറയാം. പക്ഷേ, പൊതുവേദിയില്‍ ഗവര്‍ണര്‍മാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കും എതിരെ പറയാന്‍ ഇവരെ ആരാണ് അധികാരപ്പെടുത്തിയത്.
ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന സിദ്ധാര്‍ത്ഥന്‍ എന്ന യുവാവിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കി സഹപാഠികള്‍ വിജയം ആഘോഷിച്ചപ്പോള്‍ അതിന് ഒത്താശ ചെയ്യാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്ന സര്‍വ്വകലാശാലാ അധികൃതര്‍ക്ക് ചൂട്ടുപിടിക്കുകയാണോ ഗവര്‍ണര്‍ ചെയ്യേണ്ടത്? ഇരയ്‌ക്കൊപ്പം നിന്നു എന്നുമാത്രമല്ല, പൂക്കോട് സര്‍വകലാശാലയിലെ മലീമസമായ ഭരണനേതൃത്വത്തെ തുടച്ചുനീക്കി വൃത്തിയാക്കാനും കഴിഞ്ഞതുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇന്ന് കേരളം പ്രതീക്ഷയോടെ കാണുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നടമാടിയ ഈ ജീര്‍ണ്ണത കാണാത്ത സുപ്രീം കോടതി ജഡ്ജി പൊതുസമൂഹത്തില്‍ വന്ന ഇത്തരം അഭിപ്രായങ്ങള്‍ പറയരുത്.
നോട്ടുനിരോധനത്തിന്റെ കാര്യത്തില്‍ കള്ളപ്പണക്കാര്‍ രക്ഷപ്പെടുകയും സാധാരണക്കാര്‍ കഷ്ടപ്പെടുകയും ചെയ്തു എന്നാണ് ജസ്റ്റിസ് നാഗരത്നയുടെ മറ്റൊരു പരാമര്‍ശം. നോട്ടു നിരോധനം പരിഗണിച്ച അഞ്ചംഗ ബെഞ്ചില്‍ അംഗമായിരിക്കുകയും വിയോജനക്കുറിപ്പ് എഴുതുകയും ചെയ്ത ജസ്റ്റിസ് നാഗരത്ന എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊതുസമൂഹത്തില്‍ ഇക്കാര്യം പറയുന്നത്? ഇതാണ് സംഭവത്തിന്റെ രാഷ്‌ട്രീയം. വിധിന്യായത്തില്‍ ജസ്റ്റിസ് നാഗരത്ന ഇക്കാര്യം പറഞ്ഞതായി അറിവില്ല. നോട്ട് നിരോധനം തിരക്കിട്ട് നടപ്പിലാക്കിയതിനെതിരെ മാത്രമാണ് അവര്‍ പരാമര്‍ശം നടത്തിയത്. രാജ്യത്ത് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നോട്ടിന്റെ 98 ശതമാനവും തിരിച്ചെത്തി എന്നതുകൊണ്ട് കള്ളപ്പണവും കള്ളപ്പണക്കാരും രക്ഷപ്പെട്ടു എന്നാണ് ജഡ്ജിയുടെ ഭാഷ്യം. ഇത് സാമാന്യബുദ്ധിയുടെയും യുക്തിയുടെയും ഉരകല്ലില്‍ പോലും യോജിക്കാന്‍ കഴിയുന്നതല്ല. പാകിസ്ഥാനിലെ അടാട്ടാബാദില്‍ അച്ചടിച്ചിറക്കിയ കള്ളനോട്ടുകള്‍ ഭാരതത്തില്‍ ഉടനീളം വ്യാപിച്ചതും ഗള്‍ഫില്‍ നിന്ന് അടക്കം കോടികള്‍ എത്തിയതും നിര്‍മാര്‍ജനം ചെയ്തത് ബഹുമാനപ്പെട്ട സുപ്രീംകോടതി ജഡ്ജി അറിഞ്ഞിട്ടില്ല.
സ്വാതന്ത്ര്യത്തിനുശേഷം കൊളോണിയല്‍ ദുര്‍ഭൂതത്തിന്റെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുനീക്കാന്‍ പ്രതിജ്ഞാബദ്ധമായ നരേന്ദ്രമോദി സര്‍ക്കാര്‍ ജുഡീഷ്യറിയെ നന്നാക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തിയത് സുപ്രീംകോടതി തന്നെയാണ്. സുപ്രീംകോടതിയില്‍ ആര് ജഡ്ജിമാര്‍ ആകണമെന്ന് തങ്ങള്‍ തന്നെ തീരുമാനിക്കുന്ന സംവിധാനം മാറിയാല്‍ മാത്രമേ ജനാധിപത്യ സംവിധാനത്തിന് സ്വാധീനമുണ്ടാവൂ. ഒരു പ്രമുഖ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ 140 കോടി ജനങ്ങളുള്ള ഈ മഹാരാജ്യത്തെ വെറും 350 കുടുംബക്കാര്‍ മാത്രമാണ് ഹൈക്കോടതികളിലും സുപ്രീംകോടതികളിലും ജഡ്ജിമാരാകുന്നതെന്ന് കണ്ടെത്തി. എന്തുകൊണ്ടാണ് രാഷ്‌ട്രീയക്കാര്‍ക്ക് മോശമാണെന്ന് പറയുന്ന കുടുംബാധിപത്യം കോടതികളില്‍ കയറിവരുന്നത്? സുപ്രീം കോടതി ജഡ്ജിമാരുടെയും ഹൈക്കോടതി ജഡ്ജിമാരുടെയും മക്കള്‍ മാത്രം ജഡ്ജിമാരായി മാറുന്ന സാഹചര്യം ജനാധിപത്യ സംവിധാനത്തിന് ആശാസ്യമാണോ? കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ സര്‍വീസ് നിയമം അട്ടിമറിച്ചതിന് എന്ത് ന്യായമാണ് പറയാന്‍ കഴിയുക?
കേരളത്തിലെ ജില്ലാ കോടതി ജഡ്ജിമാരുടെ റാങ്ക്ലിസ്റ്റ് പട്ടിക അട്ടിമറിച്ച് സ്വന്തക്കാരെ തിരികെ കയറ്റി ഹൈക്കോടതി ജഡ്ജിമാര്‍ അട്ടിമറിച്ചപ്പോള്‍ അതിനെതിരെയുള്ള ഹര്‍ജി വര്‍ഷങ്ങളോളം സുപ്രീംകോടതിയില്‍ വെച്ചുതാമസിപ്പിച്ച ശേഷം നിയമനം കഴിഞ്ഞില്ലേ ഇനി അവര്‍ തുടരട്ടെ എന്ന് പറഞ്ഞത് എന്ത് നിയമത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാനത്തിലാണ്? ഈ വിധിയെങ്കിലും പുന:പരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറാകുമോ? അഴിമതിയും ക്രമക്കേടും കണ്ടെത്തിയിട്ടുപോലും സുപ്രീംകോടതിയുടെ മാത്രം അലംഭാവം കൊണ്ട് കേസു പരിഗണിക്കാതിരുന്നിട്ട് കക്ഷിക്ക് നീതി കിട്ടാതെ വരുന്നതിനെ ന്യായീകരിച്ച സുപ്രീം കോടതി, പൊതുജനക്ഷേമത്തിനും താല്പര്യത്തിനും അനുസൃതമായി കള്ളപ്പണം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നടപടിയെ എങ്ങനെയാണ് എതിര്‍ക്കുന്നത്? എന്ത് സാഹചര്യത്തില്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ എന്ത് രേഖകളുടെ അടിസ്ഥാനത്തില്‍ ആണ് ജസ്റ്റിസ് നാഗരത്ന പൊതുവേദിയില്‍ ഈ തിരഞ്ഞെടുപ്പ് വേളയില്‍ ഇങ്ങനെയൊരു അഭിപ്രായവുമായി വന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
















