കോഴിക്കോട്: എണ്‍പത്തിമൂന്ന് ശതമാനം വീടുകളിലും ശൗചാലയങ്ങളില്ലാതിരുന്ന പഴയ അമേഠിയെ വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് നയിച്ച വികസന നായിക ഇന്ന് വയനാട്ടിലെത്തുന്നു.
നെഹ്റു കുടുംബത്തിന്റെ സ്വകാര്യ സ്വത്തെന്ന് അഹങ്കരിച്ചിരുന്ന അമേഠിയില്‍ 2019ല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ 49.69 ശതമാനം വോട്ട് നേടി തറപറ്റിച്ച പെണ്‍കരുത്താണ് സ്മൃതി ഇറാനി. 1980ല്‍ സഞ്ജയ് ഗാന്ധി 57.11 ശതമാനം വോട്ട് നേടി അമേഠിയില്‍ വിജയിച്ചതിന് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നോമിനേഷന് നല്കാന് മാത്രം അമേഠിയില്‍ പോയാല്‍ മതിയായിരുന്നു. ആ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി 2014 ല്‍ മത്സരിക്കാനെത്തിയപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ പുച്ഛത്തിന്റെ തിരയിളക്കമായിരുന്നു. രാഹുലിന് മുമ്പില്‍ കൊടുങ്കാറ്റ് പോലെ സ്മൃതി പ്രചാരണ രംഗത്ത് മുന്നേറിയെങ്കിലും 35സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി 34.38 ശതമാനം വോട്ട് നേടി പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ വന്ന് പോകാന്‍ വന്നതല്ലെന്ന് തെളിയിച്ചുകൊണ്ട് അഞ്ച് വര്‍ഷത്തിനിടയില്‍ അമേഠിയിലെ ഓരോ ഗ്രാമത്തിലും അവരെത്തി. 2019 മെയ് മൂന്നിന് അമേഠിയിലെ ഗൗരി ഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി നേതാക്കള്‍ സ്ഥലം വിടുന്നത് വരെയുള്ള ആസൂത്രിത പ്രവര്‍ത്തനത്തിലൂടെ അമേഠിയില്‍ വിജയിക്കുക മാത്രമല്ല, അമേഠിയെ മാറ്റിയെടുക്കുകയുമായിരുന്നു സ്മൃതി. നെഹ്റു കുടുംബസ്മൃതിയില് തളയ്ക്കപ്പെട്ട ഒരു മണ്ഡലത്തിന്റെ മോചനം കൂടിയായിരുന്നു സ്മൃതി ഇറാനിയിലൂടെ ഉണ്ടായത്. 2011 ലെ സെന്‍സസില്‍ 62 ശതമാനം വീടുകളില്‍ വൈദ്യുതിയില്ലാതിരുന്ന, 83 ശതമാനം വീടുകളില്‍ ശൗചാലയമില്ലാത്ത മണ്ഡലത്തെ സമഗ്ര വികസനത്തിന്റെ രാജപാതയിലേക്ക് അവര്‍ നയിച്ചു.
കൊവിഡ് കാലത്ത് സാമ്പിള്‍ പരിശോധനയ്ക്ക് ലഖ്നൗവില്‍ പോകേണ്ട സ്ഥിതിയായിരുന്നു അമേഠിക്കെങ്കില് മെഡിക്കല്‍ കോളജും ആരോഗ്യ പരിപാലന കേന്ദ്രങ്ങളും മാത്രമല്ല മെഡിക്കല്‍ ഓക്സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വരെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്ള നാടായി അത് മാറി. മണ്ഡലത്തിലെത്തുന്ന ചുരുക്കം ചില ദിവസങ്ങളില്‍ സുഖിച്ച് താമസിക്കാന്‍ മുന്‍ഷി ഗഞ്ചില്‍ ഗസ്റ്റ് ഹൗസ് മാത്രം പണിത രാഹുലിന്റെ വികസനം കണ്ട അമേഠിക്കാര്‍ സ്മൃതി ബഹനെ സ്വന്തം കുടുംബാംഗമാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. 48 വര്‍ഷത്തെ അവഗണനയില്‍ നിന്ന് ഇരട്ട എഞ്ചിന് വേഗതയില്‍ വികസനമെത്തിച്ച സ്മൃതി ഇറാനി ഇപ്പോള്‍ ഗൗരി ഗഞ്ചിലെ മാവായ് ഗ്രാമത്തിലെ പുതിയ വീട്ടില്‍ താമസക്കാരിയായി മാറിയിരിക്കുന്നു. ഇതുവരെ അമേഠിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പോലും ഇന്‍ഡി സഖ്യത്തിന് കഴിഞ്ഞിട്ടില്ല. അമേഠിയുടെ ചരിത്രം തിരുത്തിയ സ്മൃതി ഇറാനി ഇന്ന് വയനാട്ടില്‍ എത്തുമ്പോള്‍ അതിന് ഏറെ രാഷ്ട്രീയ മാനങ്ങളുണ്ട്. കേരളത്തിലെ രാഷ്ടീയ മാറ്റത്തിന് നാന്ദി കുറിക്കുന്ന ജൈത്രയാത്രയായി അത് മാറുകയാണ്.
രാവിലെ 9 ന് കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്ഷോയില്‍ സ്മൃതി ഇറാനി പങ്കെടുക്കും. പത്രിക നല്‍കിയതിന് ശേഷം സ്മൃതി ഇറാനി കളക്ട്രേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: