Categories: Kerala

പ്രതീക്ഷകള്‍ വാനോളം… കേരള -ഗള്‍ഫ് കപ്പല്‍ യാത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; താല്‍പ്പര്യമറിയിച്ച് കപ്പല്‍ കമ്പനികള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് നിലവില്‍ ചര്‍ച്ചകളില്‍ നിറയുന്നത്. കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ യാത്ര എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് കേരള മാരിടൈം ബോര്‍ഡ് ടെണ്ടര്‍ വിളിച്ചിരുന്നു. താല്‍പ്പര്യപത്രം സമര്‍പ്പിക്കാന്‍ ഏപ്രില്‍ 22 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ അതിനുമുന്നേ തന്നെ സര്‍വീസ് നടത്താന്‍ കപ്പല്‍ കമ്പനികള്‍ താല്‍പ്പര്യപത്രങ്ങളുമായി എത്തിക്കഴിഞ്ഞു.

ഇതുവരെ സര്‍വ്വീസ് നടത്താന്‍ തയ്യാറായി ഗുജറാത്ത് മാരിടൈം ബോര്‍ഡ് വഴി മാത്രം നാല് കപ്പല്‍ കമ്പനികളെത്തിയിട്ടുണ്ട്. സംസ്ഥാനത്തും, ബോംബെ ആസ്ഥാനമായവയും ഉള്‍പ്പെടെ നിരവധി കമ്പനികള്‍ മാരിടൈം ബോര്‍ഡിനെ സമീപിച്ചതായാണ് വിവരം.

1200 യാത്രക്കാര്‍ക്കും കാര്‍ഗോ സൗകര്യങ്ങളുമൊരുക്കിയായിരിക്കും സര്‍വീസ് നടത്തുക. ഇത് പ്രവാസികള്‍ക്ക് വന്‍ അവസരമാണ് ഒരുക്കുന്നത്. നിലവില്‍ ഉത്സവ സീസണില്‍ കേരളക്കരയിലേക്ക് യാത്ര ചെയ്യുമ്പോള്‍ വിമാന സര്‍വീസികളുടെ പിഴിയുന്ന അവസ്ഥയില്‍ നിന്ന് രക്ഷനേടാനാകുമെന്ന ആശ്വാസത്തിലാണ് പ്രവാസികള്‍.

അവധിക്കാല സീസണുകളില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഏകദേശം 50,000 മുതല്‍ 80,000 വരെയൊക്കെ ഉയര്‍ത്തിയ സാഹചര്യം നിലനില്‍ക്കുമ്പോള്‍ കപ്പലില്‍ 25,000ത്തോളം രൂപയായിരിക്കും കൂടാതെ 200 കിലോവരെ ലഗേജ് കൊണ്ടുവരാനുള്ള സൗകര്യവും ഉണ്ടാകുമെന്നാണ് അറിയുന്നത്. 3-4 ദിവസം എടുക്കുന്നതാണ് യാത്രസമയം എന്നത് ടൂറിസം മേഖല പരിപോഷിപ്പിക്കാന്‍ ഉതകുന്നതാകും എന്ന കാഴ്ചപ്പാടിലുമാണ് അധികൃതര്‍. പതിനായിരം രൂപയില്‍ ടിക്കറ്റ് ഉറപ്പാക്കാനായാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.

നിലവില്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുക. ഭാവിയില്‍ അഴീക്കല്‍, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളില്‍ നിന്നും സര്‍വീസ് തുടങ്ങാന്‍ കഴിയുമോ എന്നത് പരിശോധനയിലാണ്.

കാര്‍ഗോ സര്‍വീസിന്റ സാധ്യത വികസന മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴി വയ്‌ക്കുമെന്നാണ് വിലയിരുത്തല്‍. തുടര്‍യോഗങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാല്‍ അടുത്ത ഉത്സവ സീസണോടെ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

Recent Posts