
സേവയ്‌ക്കും ആത്മീയതയ്ക്കും സമര്‍പ്പിച്ച ആദര്‍ശാത്മക ജീവിതമായിരുന്നു അന്തരിച്ച ശ്രീരാമകൃഷ്ണം മഠാധിപതി സ്വാമി സ്മരണാനന്ദയുടേതെന്ന് ആര്‍എസ്എസ്. അദ്ദേഹം സമര്‍പ്പിത മനസ്സോടെ ശ്രീരാമകൃഷ്ണാശ്രമത്തിന് നേതൃത്വം നല്‍കിയെന്നും ആര്‍എസ്എസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ചൊവ്വാഴ്ച തന്റെ 94ാം വയസ്സിലാണ് കൊല്‍ക്കത്തയില്‍ സ്വാമി സ്മരണാനന്ദ വിട പറഞ്ഞത്. സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ശ്രീരാമകൃഷ്ണ മിഷന്റെ 16ാമത് പ്രസിഡന്‍റായിരുന്നു. സ്വാമി സ്മരണാനന്ദ ബ്രഹ്മലോകം പൂകിയ വാര്‍ത്ത സ്വാമി വിവേകാനന്ദന്റെയും ശ്രീരാമകൃഷ്ണന്റെയും അസംഖ്യം അനുയായികളെയും രാമകൃഷ്ണ മഠത്തിന്റെ അസംഖ്യംഭക്തരെയും ദുഖത്തിലാഴ്‌ത്തിയെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാളെയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്വാമിയുടെ വിയോഗത്തില്‍ ആര്‍എസ്എസും ദുഖം പങ്കുവെയ്‌ക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
മൂത്രത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് കൊല്‍ക്കത്തയിലെ രാമകൃഷ്ണ മിഷന്‍ സേവാ പ്രതിഷ്ഠാനില്‍ സ്വാമിജിയെ പ്രവേശിപ്പിച്ചത്. പിന്നീട് ശ്വാസതടസ്സമുണ്ടായതിനെതുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അതിന് ശേഷമായിരുന്നു അന്ത്യം.
തമിഴ്നാട്ടില്‍ നിന്നും ശ്രീരാമകൃഷ്ണമഠത്തിലേക്ക്
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ അന്തമി ഗ്രാമത്തില്‍ 1929ല്‍ ആയിരുന്നു ജനനം. 1956ലാണ് അദ്ദേഹത്തിന് സ്വാമി ശങ്കരാനന്ദ സന്യാസിദീക്ഷ നല്‍കിയത്. 1956ല്‍ അദ്ദേഹത്തിന് ബ്രഹ്മചര്യവും 1960ല്‍ സന്യാസവും നല്‍കിയതും സ്വാമി ശങ്കരാനന്ദ തന്നെ. 1958ല്‍ അദ്ദേഹം കൊല്‍ക്കൊത്ത അദ്വൈതാശ്രമത്തിന്റെ ഉത്തരവാദിത്വത്തില്‍ പ്രവേശിച്ചു. വിവേകാനന്ദന്‍ തുടങ്ങിവെച്ച പ്രബുദ്ധഭാരതം എന്ന ഇംഗ്ലീഷ് മാസികയുടെ അസിസ്റ്റന്‍റ് എഡിറ്ററായിരുന്നു. 1976ല്‍ രാമകൃഷ്ണമിഷന്‍ ശാരദാപീഠം സെക്രട്ടറിയായി. 1991ല്‍ ചെന്നൈ രാമകൃഷ്ണമഠം മേധാവിയായി. 1997ല്‍ രാമകൃഷ്ണമിഷന്‍ ജനറല്‍ സെക്രട്ടറിയും 2007ല്‍ വൈസ് പ്രസിഡന്‍റുമായി.