Categories: KeralaKottayam

എന്‍.എസ്എസ് മീനച്ചില്‍ യൂണിയനില്‍ നിന്ന് ചന്ദ്രന്‍ നായര്‍ പുറത്ത്; കാലം മാറിയതറിയാത്ത ഒരു ഫൂഡല്‍ പ്രമാണിയുടെ അനിവാര്യമായ പതനമെന്ന് വിലയിരുത്തല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: എന്‍.എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ അദ്ധ്യക്ഷപദവിയില്‍ നിന്ന് സി.പി ചന്ദ്രന്‍ നായര്‍ പുറത്താകുമ്പോള്‍ പെരുന്നയ്‌ക്കും മുകളില്‍ വളരാന്‍ ശ്രമിച്ച, കാലം മാറിയതറിയാഞ്ഞ ഒരു ഫൂഡല്‍ പ്രമാണിയുടെ അനിവാര്യമായ പതനമായി വേണം അതിനെ കാണാന്‍.

ഏറെക്കാലമായി പരാതി ഉയരുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഇടതുമുന്നണിക്കു വേണ്ടി മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴികാടന്റെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് ഭദ്രദീപം തെളിയിച്ചതാണ് പെട്ടെന്നുള്ള പുറത്താക്കലില്‍ കലാശിച്ചത. ചന്ദ്രന്‍ നായരെ നീക്കി താലൂക്ക് കമ്മിറ്റിയിലെ ബാക്കിയുള്ളവരെ ഉള്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റി രൂപീകരിച്ച് ചുമതല കൈമാറിയിരിക്കയാണ്.

വര്‍ഷങ്ങളോളം സി.പിഐയുടെ നഗരസഭാ കൗണ്‍സിലറായി തുടര്‍ന്നപ്പോഴും എന്‍.എന്‍.എസ് താലൂക്ക് യൂണിയന്‍ അദ്ധ്യക്ഷ പദം അലങ്കരിച്ചപ്പോഴും ചന്ദ്രന്‍ നായര്‍ക്ക് കെ.എം മാണിയോടും കേരള കോണ്‍ഗ്രസിനോടും മാത്രമായിരുന്നു കൂറുണ്ടായിരുന്നത്.

സി.പി.ഐയും എന്‍.എസ്.എസുമൊക്കെ സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ‘ആധാരമെഴുത്ത് ‘ വിപുലീകരിക്കാനുമുള്ള മറ മാത്രമായിരുന്നുവെന്ന് സമുദായ പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. പിതാവിന്റെ പാത പിന്തുടര്‍ന്ന് ഒരു ആധാരമെഴുത്തുകാരനായി തുടങ്ങിയ ചന്ദ്രന്‍ നായര്‍ കെ.എം മാണിയോട് അടുത്തതോടെയാണ് ധനാഢ്യനായി മാറിയത്. ആധാരമെഴുത്തില്‍ പാലായില്‍ സ്വന്തം സാമ്രാജ്യം തീര്‍ത്തു ചന്ദ്രന്‍ നായര്‍. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇദ്ദേഹത്തിന്റെ ജീവനക്കാര്‍ക്ക് ഒരു കാലത്ത് പ്രത്യേക കസേര പോലുമുണ്ടായിരുന്നു.

അഞ്ചട്ടു ജീവനക്കാരെ വച്ചാണ് ഇദ്ദേഹം സ്ഥാപനം നടത്തിയിരുന്നത്. പൊലിസ് സ്റ്റേഷനില്‍ ചെല്ലാന്‍ പാലാക്കാര്‍ക്ക് ഇത്രയും ഭയപ്പാടില്ലായിരുന്നു. ഇവിടെ നിന്ന് മുദ്രപത്രമോ സ്റ്റമ്പോ വാങ്ങാന്‍ ഒരിക്കലെങ്കിലും ചെന്നിട്ടുള്ളവര്‍ ഇദ്ദേഹത്തിന്റെ വിശ്വരൂപം കണ്ടിട്ടുണ്ടാവും. സാധാരണക്കാരെ ആക്രോശിച്ചും അവഹേളിച്ചും ഇറക്കിവിടും. വേറെ നിവൃത്തിയില്ലാത്തവര്‍ തൊഴുതുപിടിച്ചുനിന്നും മറ്റാരേക്കൊണ്ടെങ്കിലും ശുപാര്‍ശ ചെയ്തും കാര്യം സാധിച്ചെടുക്കുകയാണ് പതിവ്.

ഏറെക്കാലം സിപിഐ നേതാവെന്ന നിലയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി ഇരിക്കാനും ചന്ദ്രന്‍ നായര്‍ക്കു കഴിഞ്ഞു. എന്നാല്‍ സ്വന്തം പ്രാമണ്യം നിലനിര്‍ത്തുക മാത്രമാണ് ചന്ദ്രന്‍ നായരുടെ ലക്ഷ്യമെന്ന് മീനച്ചിലില്‍ ഭാഗത്തെ നായന്മാര്‍ തിരിച്ചറിഞ്ഞതോടെ ഇദ്ദേഹത്തിന് അടിതെറ്റാന്‍ തുടങ്ങിയതായി സമുദായ പ്രവര്‍ത്തകര്‍ പറയുന്നു. എങ്കിലും ചങ്ങനാശേരിയെ തെറ്റിദ്ധരിപ്പിച്ച് മീനച്ചില്‍ യൂണിയന്റെ തലപ്പത്ത് തുടരാന്‍ ഇദ്ദേഹത്തിനായി.

നായര്‍ സമുദായത്തിലെ സാധാരണക്കാരോട് ഇദ്ദേഹത്തിന് പുച്ഛമായിരുന്നു. കൗണ്‍സിലറായി മത്സരിക്കുമ്പോഴും വീടുകയറി വോട്ടു ചോദിക്കാന്‍ പോകാറില്ല. എന്നിട്ടും നായര്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ചും പണക്കൊഴുപ്പിലും ഏറെക്കാലം കൗണ്‍സിലറായി തുടരാന്‍ ഇദ്ദേഹത്തിനായിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു,

Recent Posts