ഭോപ്പാൽ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചവരെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളയുമെന്ന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. രേവയിലും സത്‌നയിലും നടന്ന ബിജെപി പ്രവർത്തകരുടെ കൺവെൻഷനിൽ സംസാരിക്കവെയാണ് അദ്ദേഹം രൂക്ഷ വിമർശം ഉന്നയിച്ചത്.
ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലേക്കുള്ള ക്ഷണം പല പ്രതിപക്ഷ പാർട്ടികളും നിരസിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. പൊതുജനങ്ങളുടെ പരിശ്രമം മൂലമാണ് മഹാക്ഷേത്രം ഉയർന്നുവന്നതെന്നും മൗര്യ പറഞ്ഞു.
രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയുടെ ഭാഗമാകാനുള്ള ക്ഷണം നിരസിച്ച നേതാക്കൾക്ക് ജനങ്ങളുടെ മുന്നിൽ യാതൊരു നിലനിൽപ്പില്ലെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: