കണ്ണൂര്‍: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കണ്ണൂര്‍ പാര്‍ലമെന്ററി മണ്ഡലം സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ദേശീയ സമിതിയംഗവും ജനകീയ നേതാവുമായ സി. രഘുനാഥിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി.
ഇടത്-വലത് മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളിയാവും രഘുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം. സ്വന്തം നിയമസഭാ മണ്ഡലമായ ധര്‍മ്മടം മണ്ഡലം ഉള്‍പ്പെടെ ജില്ലയിലെ എല്ലാ മണ്ധലങ്ങളിലും ശക്തമായ ജനപിന്തുണയുള്ള നേതാവാണ് രഘുനാഥ്. കോണ്‍ഗ്രസിന്റെ വര്‍ഗ്ഗീയ – വികസന വിരുദ്ധ രാഷ്ട്രീയത്തില്‍ മനംമടുത്ത് ബിജെപിയിലെത്തിയ രഘുനാഥ് ബിജെപി ദേശീയ സമിതിയംഗം എന്ന നിലയില്‍ കഴിഞ്ഞ കുറേനാളുകളായി ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്.
കൂടാതെ ഏറ്റവുമൊടുവില്‍ കഴിഞ്ഞമാസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിച്ച കേരളപദയാത്രയുടെ മണ്ഡലത്തിലെ പരിപാടിയുടെ സംഘാടക സമിതി ചെയര്മാന് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തി പാര്‍ട്ടിക്കകത്തും പൊതുസമൂഹത്തിലും ഏറെ ശ്രദ്ധ നേടിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹത്തോടൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ബിജെപിയിലെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച രഘുനാഥ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കണ്ണൂരിലെത്തുമ്പോള്‍ യുഡിഎഫിനും എല്‍ഡിഎഫിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.
മികച്ച സംഘാടകനും സഹകാരിയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ അദ്ദേഹം കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങളുമായി കാലങ്ങളായി മികച്ച സൗഹൃദ് ബന്ധം നിലനിര്‍ത്തി വരുന്നുവെന്നത് തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എന്‍ഡിഎക്ക് ചരിത്രത്തിലില്ലാത്ത വലിയൊരുമുന്നേറ്റം ഉണ്ടാക്കുമെന്നുറപ്പാണ്. വികസന നായകനായ നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ മുന്നണിക്ക് രാജ്യത്താകമാനം നിലനില്‍ക്കുന്ന അനുകൂല സാഹചര്യം കണ്ണൂരിലും നിലനില്‍ക്കുന്നുണ്ട്. വികസനരംഗത്തും ജനക്ഷേമ പദ്ധതികളുടെ കാര്യത്തിലും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഉപഭോക്താക്കളായി ആയിരക്കണക്കിന് ജനങ്ങളാണ് മണ്ഡലത്തിലുള്ളത്.
തുടര്‍ച്ചയായി മൂന്നാം തവണയും എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് രാജ്യത്തെ ജനങ്ങളും സര്‍വ്വേ ഏജന്‍സികളും അഭിപ്രായപ്പെടുമ്പോള്‍ ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്ന തിരിച്ചറിവ് യുവതലമുറയടക്കമുള്ള മണ്ഡലത്തിലെ വോട്ടര്‍മാര്‍ എന്‍ഡിഎക്ക് അനുകൂലമായി ചിന്തിക്കുമെന്നുറപ്പാണ്.
മുന്‍ ഡിസിസി സെക്രട്ടറി കൂടിയായിരുന്ന രഘുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തിലെ യുഡിഎഫിന് വലിയ ഭീഷണിയാവും. മുന്നണിയുടെ സിറ്റിംഗ് സീറ്റായ കണ്ണൂരില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇപ്പൊഴും തര്‍ക്കം നിലനില്‍ക്കുകയാണ്. എല്‍ഡിഎഫാകട്ടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിട്ടുണ്ട്.
എം.വി. ജയരാജനാണ് സ്ഥാനാര്‍ഥി. പ്രചരണരംഗത്ത് സജീവമായെങ്കിലും സംസ്ഥാനാത്തകമാനം നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരവും വയനാട് വെറ്റിനറി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ എസ്എഫ്ഐ നടപടിയടക്കം പ്രചരണരംഗത്ത് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ക്ഷേമ പെന്ഷന് മുടക്കവും ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതടക്കം എല്‍ഡിഎഫിനെതിരെ ശക്തമായ പ്രതിഷേധം മണ്ഡലത്തിലും നിലനില്‍ക്കുകയാണ്. ഇതെല്ലാം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട സി. രഘുനാഥിനനുകൂലമായ സാഹചര്യം മണ്ഡലത്തിലുണ്ടാക്കുമെന്നുറപ്പാണ്.
ബ്രണ്ണന്‍ കോളേജ് ചെയര്മാന്, എസ്എന്‍കോളേജ് കൗണ്‍സിലര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍, കേനന്നൂര്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ്, ട്രാക്ക് കണ്ണൂര്‍ പ്രസിഡന്റ്, സീനിയര്‍ ബ്രണ്ണന്‍ അലുംനി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്ത്തത്തിച്ച അദ്ദേഹത്തിന്റെ ബന്ധങ്ങളും അനുഭവങ്ങളും വോട്ടായി മാറുമെന്നുറപ്പാണ്. ബിസിനസുകാരന് എന്ന നിലയിലും സാധാരണക്കാരായ തൊഴിലാളികളുമായുള്ള വ്യക്തിബന്ധങ്ങളും തെരഞ്ഞെടുപ്പില്‍ രഘുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍ഡിഎയ്ക്ക് അനുകൂല ഘടകങ്ങളായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: