Categories: Kerala

സവാദ് ഒളിവിൽക്കഴിഞ്ഞത് മട്ടന്നൂരിലെ ബേരത്ത്; ജീവിതം മരപ്പണി ഉള്‍പ്പെടെയുള്ള കൂലിവേല ചെയ്ത്, കാസർകോട് നിന്ന് വിവാഹവും കഴിച്ചു

Published by

കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 13 വര്‍ഷത്തിനുശേഷം അറസ്റ്റിലായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള ബേരത്ത്. ഇവിടെയുള്ള ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പമായിരുന്നു താമസം.

ചൊവ്വാഴ്ച രാത്രിയാണ് എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 13 വര്‍ഷവും കണ്ണൂരിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് വിവരം. സവാദ് എന്ന പേര് മറച്ചുവെച്ച് ഷാജഹാന്‍ എന്ന പേരിലായാരുന്നു പോലീസിനേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വെട്ടിച്ച് ഒളിവുജീവിതം. ബേരത്ത് ഖദീജ എന്ന വ്യക്തിയുടെ പേരുള്ള ഒരു ക്വാര്‍ട്ടേഴ്‌സിലായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷമായി സവാദ് ഒളിവില്‍ കഴിഞ്ഞത്.

മരപ്പണി ഉള്‍പ്പെടെയുള്ള കൂലിവേല ചെയ്തായിരുന്നു ജീവിതം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സവാദ് എട്ട് വര്‍ഷം മുമ്പ് കാസര്‍കോടുനിന്ന് നിന്ന് വിവാഹവും കഴിച്ചിരുന്നു. നാട്ടുകാരുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. ബേരത്ത് വരുന്നതിന് തൊട്ടുമുമ്പ് വിളക്കോടായിരുന്നു താമസമെന്നാണ് ഇയാള്‍ പറഞ്ഞതെന്ന് അയല്‍വാസികള്‍ പറഞ്ഞു. സ്ഥിരമായി ഒരു സ്ഥലത്തായിരുന്നില്ല പണിയെടുത്തിരുന്നതെന്നും നാട്ടുകാർ പറയുന്നു. അ‌തിനാൽ പതിമൂന്ന് വർഷം മുൻപ് ഇയാളുടെ ഫോട്ടോ കണ്ടതാണ്. അ‌തിനാൽ തന്നെ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

കരാർ കാലാവധി കഴിഞ്ഞതു കൊണ്ട് പുതി വീട്ടിലേക്ക് മാറാൻ നോക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by