കൊച്ചി: തൃശൂര്‍ വടക്കുന്നാഥക്ഷേത്ര പരിസരത്ത് ചെരിപ്പു ധരിച്ചു പ്രവേശിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ഹൈക്കോടതി. വടക്കുന്നാഥക്ഷേത്രത്തിലെ നിത്യാരാധനയും ചടങ്ങുകളും ഉത്സവങ്ങളും ആചാരപ്രകാരമാണ് നടക്കുന്നതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
തേക്കിന്‍കാട് മൈതാനം പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കണമെന്നും ഇവിടെ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചു. തേക്കിന്‍കാട് മൈതാനത്ത് പരസ്യബോര്‍ഡുകള്‍ പാടില്ലെന്നും മൈതാനം സംരക്ഷിക്കണമെന്നുമുള്ള മുന്‍ ഉത്തരവുകള്‍ പാലിക്കാനും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
വടക്കുന്നാഥക്ഷേത്രത്തില്‍ കഴിഞ്ഞ തവണത്തെ പൂരത്തിനുണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി നാരായണന്‍ കുട്ടി നല്‍കിയ ഹര്‍ജിയും ഇതു സംബന്ധിച്ച് ദേവസ്വം ഓംബുഡ്‌സ്മാന്‍ നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ക്ഷേത്രാചാരങ്ങള്‍ക്കനുസരിച്ച് പെരുമാറണം. ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. തകര്‍ന്ന നിലയിലുള്ള തെക്കേഗോപുരത്തിനു മുകളില്‍ ദേവസ്വം ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് കഴിഞ്ഞ തവണ പൂരത്തിന് പ്രവേശനം നല്‍കിയെന്നും പൂരത്തോടനുബന്ധിച്ച് മാംസഭക്ഷണം വിളമ്പിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങള്‍ ദേവസ്വം ബോര്‍ഡ് നിഷേധിച്ചു. തെക്കേ ഗോപുരം നവീകരിച്ചെന്നും പൂരത്തിന് കുടമാറ്റത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാദ്ധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം
അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. മാത്രമല്ല, മാംസാഹാരം വിതരണം ചെയ്തിട്ടില്ലെന്നും ഇത്തരത്തില്‍ ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ നടപടിയുണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തേക്കിന്‍കാട് മൈതാനത്തിന്റെ സംരക്ഷണമടക്കമുള്ള കാര്യങ്ങളില്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
















