ന്യൂദല്‍ഹി: അയോദ്ധ്യ കേസിലെ വിധി ചരിത്ര വിഷയങ്ങള്‍ കണക്കിലെടുത്താണെന്നും വിധിയെഴുതിയത് ഭരണഘടനയും നിയമവും അടിസ്ഥാനമാക്കിയാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അയോദ്ധ്യ കേസിലെ വിധിയെഴുതിയത് ഏതു ജഡ്ജിയാണെന്ന് വിധിന്യായത്തില്‍ പരാമര്ശിക്കേണ്ടന്ന തീരുമാനം ബെഞ്ചിലെ എല്ലാ ജഡ്ജിമാരും ഏകകണ്ഠേന എടുത്തതാണെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോടതിവിധിയെ വിമര്‍ശിച്ച് ഇടതുകേന്ദ്രങ്ങള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അയോദ്ധ്യയിലെ തര്‍ക്കത്തിന്റെ പഴക്കവും വ്യത്യസ്ത വീക്ഷണങ്ങളും പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചത്. 2019 നവംബര്‍ ഒന്‍പതിന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എസ്.എ. നസീര്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തര്‍ക്ക പ്രദേശത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്നും സുന്നി വഖഫ് ബോര്‍ഡിന് അയോദ്ധ്യ നഗര പരിധിയില്‍ പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി അനുവദിക്കണമെന്നുമായിരുന്നു കോടതി വിധി.
ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസിലെ വിധിയുടെ പേരിലുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിപ്രായം വിധിന്യായത്തില്‍ കോടതി വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ വിധിയെപ്പറ്റി അഭിപ്രായം പറയാനുള്ള ആളുകളുടെ അവകാശത്തെ മാനിക്കുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്കുന്നതില് തന്റേത് ന്യൂനപക്ഷ വിധിയായതില്‍ നിരാശയില്ലെന്നും ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമായെടുക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: