തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് ബിജെപി തൃശൂർ നഗരത്തിലും സ്വരാജ് റൗണ്ടിലും സ്ഥാപിച്ച ബോർഡുകളും കൊടിതോരണങ്ങളും തൃശൂർ കോർപ്പറേഷൻ അധികൃതർ അഴിച്ചുമാറ്റി. ഇന്ന് രാവിലെയോടെയാണ് അധികൃതർ അഴിച്ചു മാറ്റാൻ തുടങ്ങിയത്. ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിൽ എത്തുന്നത്.
ഇതറിഞ്ഞ് BJP പ്രവർത്തകർ ഓടിയെത്തിയത് നേരിയ തോതിൽ സംഘർഷത്തിൽ എത്തുകയും ചെയ്തു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ തൃശൂർ കോർപ്പറേഷൻ ജീവനക്കാർ അഴിച്ചുമാറ്റിയ കൊടികളും ബോർഡുകളും പുനഃസ്ഥാപിച്ചതോടെയാണ് നഗരത്തിൽ ഉണ്ടായ സംഘർഷത്തിന് അയവ് വന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ. കെ അനീഷ് കുമാർ തുടങ്ങിയ നേതാക്കൾ സ്ഥലത്ത് എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാൻ തൃശൂർ കോർപ്പറേഷൻ എടുത്ത തീരുമാനം ധിക്കാരപരവും അസഹിഷ്ണുത നിറഞ്ഞതുമാണെന്ന് പ്രസിഡൻറ് അനീഷ് കുമാർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള സദസ്സിന്റെ ബോർഡുകളും തുടർന്ന് ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ബോർഡുകളും മറ്റും നഗരത്തിൽ ഉണ്ടായിട്ടും ബിജെപിയുടെ ബോർഡുകൾ മാത്രം മാറ്റാൻ തൃശ്ശൂർ കോർപ്പറേഷൻ ഉത്തരവിട്ടത് തികഞ്ഞ തെമ്മാടിത്തം തന്നെയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് പറഞ്ഞു. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രധാനമന്ത്രിക്ക് പോലും നീതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തുടർന്ന് ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷനിലേക്ക് മാർച്ച് നടത്തുകയും കോർപ്പറേഷൻ കവാടത്തിൽ കൊടിയും ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: