കൊല്ലം:: കര്‍ണാടകയിലെ കുടകിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവല്ല കോളെജ് അസി.പ്രൊഫസറും ഭര്‍ത്താവും മകളും ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിസന്ധിമൂലം. ഇവരുടെ മൃതദേഹത്തിനരികില്‍ നിന്നും കിട്ടിയ ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് സൂചനയുണ്ട്.
മടിക്കേരിക്ക് സമീപം കഗോഡ്ലുവിലെ ഹോം സ്റ്റേയിലാണ് ആത്മഹത്യ നടന്നത്. കൊല്ലം പരവൂര്‍ കൂനയിൽ ചാമവിള വീട്ടിൽ ബാബുസേനന്റെയും കസ്തൂർബായിയുടെയും മകൻ വിനോദ് ബാബുസേനൻ (43) , ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. എട്ടുമാസം മുന്‍പാണ് തിരുവല്ല സ്വദേശിനി ജിബിയെ വിനോദ് വിവാഹം കഴിച്ചത്. വിനോദ് കോട്ടയം അയ്‌മനം സ്വദേശിയായ ആദ്യ ഭാര്യയുമായും ജിബി ഏബ്രഹാം കാസർകോട് സ്വദേശിയായ ആദ്യ ഭർത്താവുമായും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.വിനോദിന് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. വിനോദിന്റെ ആദ്യ ഭാര്യയും കുട്ടിയും കാനഡയിലാണെന്ന് പറയുന്നു. ജിബിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഏഴാം ക്ലാസ് വിദ്യാർഥിനിയായ ജെയ്ൻ മരിയ. മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം.
കുടുംബവുമൊത്ത് ഡല്‍ഹിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജിബി കോളേജില്‍ നിന്ന് ലീവ് എടുത്തത്. വിനോദ് ബാബുസേനന്‍ പതിനൊന്ന് വര്‍ഷം മുന്‍പ് സ്വന്തം നാടായ കൊല്ലത്ത് നിന്ന് പോയതാണ്.കരസേനയില്‍ ജോലി ചെയ്തിരുന്ന വിനോദ് 2012ല്‍ നാട്ടിലേക്ക് തിരികെയെത്തി. ഇതിന് ശേഷം തിരുവല്ലയില്‍ ഒരു സ്വകാര്യ വിദ്യാഭ്യാസ കണ്‍സല്‍ട്ടന്‍സി നടത്തിവരികയായിരുന്നു. ഇതിനിടെയാണ് തിരുവല്ലയിലെ കോളേജ് അദ്ധ്യാപികയായ ജിബിയെ പരിചയപ്പെട്ടതും അടുപ്പത്തിലായതും.ജിബിയ്‌ക്കും വിനോദിന്റെ ബിസിനസില്‍ പങ്കാളിത്തമുണ്ടെന്ന് അറിയുന്നു. കാനഡയിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന ബിസിനസില്‍ കുട്ടികളില്‍ നിന്നും വാങ്ങിയ പണം മറ്റാരോ തട്ടിയെടുത്തത് ഇരുവരെയും മാനസികമായി പീഡിപ്പിച്ചിരുന്നു. ഈ തുക തിരിച്ചുനല്‍കാനും കഴിയാത്ത സ്ഥിതിവിശേഷമുണ്ടായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയില്‍ റിസോര്‍ട്ട് ജീവനക്കാര്‍ കണ്ടത്. മൃതദേഹങ്ങള്‍ കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കുടുംബം റിസോര്‍ട്ടിലെത്തിയത്. കുറച്ചുനേരം വിശ്രമിച്ച ശേഷം ചുറ്റിനടക്കാന്‍ ഇറങ്ങി. കുടുംബം നല്ല സന്തോഷത്തിലായിരുന്നുവെന്നും റിസോര്‍ട്ട് മാനേജര്‍ ആനന്ദ് പറഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യാമെന്ന് വിനോദ് റിസോര്‍ട്ട് ജീവനക്കാരോട് പറഞ്ഞിരുന്നുവെങ്കിലും റൂം ഒഴിയാത്തതിനെ തുടര്‍ന്ന് ജീവനക്കാരിലൊരാള്‍ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് അരമണിക്കൂറിന് ശേഷം വീണ്ടും വാതിലില്‍ മുട്ടിയെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു.
ഉടന്‍ തന്നെ മടിക്കേരി റൂറല്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് അറിയിച്ചു.
കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ ശനിയാഴ്ച രാവിലെ ഹോട്ടല്‍ ജോലിക്കാരാണ് മൃതദേഹം കണ്ടത്.
















