Categories: India

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പരസ്യപ്രചാരണം ഇന്നവസാനിക്കും; വോട്ടെടുപ്പ് വെള്ളിയാഴ്ച, അവസാനവട്ട പ്രചാരണത്തിൽ പാർട്ടികൾ

ന്യൂദല്‍ഹി: വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ബിജെപി നേതാക്കളും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഇരുസംസ്ഥാനങ്ങളിലുമായി ക്യാമ്പ് ചെയ്യുകയാണ്.

മധ്യപ്രദേശില്‍ ആഞ്ഞടിക്കുന്ന ബിജെപി കൊടുങ്കാറ്റ് കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിയുമെന്ന് ഷാജാ പൂരില്‍ ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. മധ്യപ്രദേശില്‍ ബിജെപിക്ക് അനുകൂലമായി കൊടുങ്കാറ്റ് വീശും. ആ കൊടുങ്കാറ്റ് സംസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസിനെ പിഴുതെറിയും. ഇത്തവണത്തെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഒരു പുതിയ റിക്കാര്‍ഡ് സൃഷ്ടിക്കാന്‍ പോകുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, അനുരാഗ് സിങ് താക്കൂര്‍, സ്മൃതി ഇറാനി, ധര്‍മ്മേന്ദ്രപ്രധാന്‍, പ്രഹ്ലാദ് ജോഷി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശര്‍മ്മ തുടങ്ങിയവരാണ് ബിജെപിയുടെ അവസാനവട്ട പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുലും പ്രിയങ്ക വാദ്രയുമാണ് കോണ്‍ഗ്രസിനുവേണ്ടി രംഗത്തുള്ളത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക