വൈവിധ്യങ്ങളുടെ സമ്യക്സമ്മേളനമായിരുന്നു അന്തരിച്ച കെ.എ.ഫ്രാന്‍സിസിന്റെ വ്യക്തിത്വം. അന്വേഷണബുദ്ധിയുള്ള പത്രപ്രവര്ത്തകന്, ചിത്രകാരന്, ഗ്രന്ഥകാരന്, സുഹൃത്ത്, സംഘാടകന്‍, സൗഹൃദങ്ങളുടെ വലിയ ചങ്ങല, പുതുവഴികള്‍ തേടുന്ന ഗവേഷകന്. ഇത്തരം വിശേഷണങ്ങളെല്ലാം ഫ്രാന്‍സിസിനു ചേരും. ചെറുപ്പത്തിന്റെ കുസൃതിയും യുവത്വത്തിന്റെ പ്രസരിപ്പും പ്രായത്തിന്റെ പക്വതയും അനുഭവപാഠങ്ങളുടെ പരിചയസമ്പത്തും സമമായി മിശ്രണം ചെയ്താല്‍ കെ.എ.ഫ്രാന്‍സിസ് എന്ന വ്യക്തിയായി. സാമൂഹ്യ, രാഷ്ട്രീയ, കലാ രംഗങ്ങളിലടക്കം ഫ്രാന്‍സിസ് സൃഷ്ടിച്ചെടുത്ത സൗഹൃദത്തിന്റെ ലോകം അതിവിശാലമായിരുന്നു. ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമല്ല, അവ നിലനിര്‍ത്താനുമുള്ള അസാമാന്യ കഴിവ് വിസ്മയിപ്പിക്കും. പ്രവൃത്തിമണ്ഡലത്തിലെ മികവും അതിനൊപ്പം നില്ക്കും. പത്രപ്രവര്‍ത്തനത്തില്‍ ശിഷ്യന്മാരുടെ സ്ഥാനത്തു നീണ്ടനിര തന്നെയുണ്ടെങ്കിലും, ഫ്രാന്‍സിസിനു ശിഷ്യന്മാരായി ആരുമില്ലായിരുന്നു.
സുഹൃത്തുക്കളേയുള്ളു. മലയാള മനോരമയില്‍ എന്നെ പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച അദ്ദേഹത്തെ ഞാന്‍ എന്നും ഫ്രാന്‍സിസ് എന്നു തന്നെയേ വിളിച്ചിട്ടുള്ളു. സാര്‍ എന്ന വിളി ഒരിക്കലും ഉണ്ടായിട്ടേയില്ല. അതുവേണ്ടെന്നു നിര്‍ബന്ധപൂര്‍വം പറഞ്ഞതു ഫ്രാന്‍സിസ് തന്നെയാണ്. അനായാസലളിതമായി ഏതു പ്രായക്കാരോടും ഇടപെടാനുള്ള അസാമാന്യമായ ഈ കഴിവിനെ, ഫ്രാന്‍സിസ് നേടിയ ജീവിത വിജയം എന്നു തന്നെ വേണം വിശേഷിപ്പിക്കാന്‍. വയസ്സേറിയാലും പ്രായമാകാത്ത മനസ്സിന്റെ വിജയം.
വാര്‍ത്താ ഡസ്കില്‍ പത്ര രൂപകല്പനയിലെ മികവ് ദേശീയ പുരസ്കാര നേട്ടം വരെ ചെന്നെത്തി. റിപ്പോര്ട്ടിങ്ങിനിറങ്ങിയപ്പോള് അസാധാരണ വഴികള്‍ തെരഞ്ഞെടുത്തു. കള്ളന്മാര്‍ക്കൊപ്പവും, കള്ളക്കടത്തുകാര്ക്കൊപ്പവും പോക്കറ്റടിക്കാര്ക്കൊപ്പവും ചാത്തന് സേവക്കാര്ക്കൊപ്പവും സഞ്ചരിച്ചും താമസിച്ചും വാര്‍ത്താലേഖനങ്ങള്‍ തയ്യാറാക്കി. വയനാട്ടിലെ കേണിച്ചിറയില്‍ പൊലീസ് കാവല്‍നിന്ന വീട്ടിലെ നക്സല്‍ ആക്രമണവും കൊലപാതകവും നടന്നതിനു പിന്നാലെ അവിടെ തമ്പടിച്ചും കാടുകയറിയും തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും ഏറെ ശ്രദ്ധേയമായി. പൊറിഞ്ചു എന്ന തൂലികാ നാമത്തില്‍ സാമൂഹ്യ വിമര്‍ശന കോളങ്ങളും കൈകാര്യം ചെയ്തു. ഇതിനൊക്കെ സമാന്തരമായി ചിത്രകലയിലെ നൈസര്‍ഗിക വാസനയും വളര്‍ത്തി വലുതാക്കി കൂടെ കൊണ്ടുനടന്നു. പിതാവ് കെ.പി. ആന്റണിയില്‍ നിന്നു പൈതൃകമായി കിട്ടിയ വാസനയ്ക്കു പുതിയ മാനങ്ങള്‍ നല്കി. സാധാരണ ചിത്രരചനകള്ക്കപ്പുറമുള്ള താന്ത്രിക ചിത്രരചനയും അനായാസം വഴങ്ങി. വിഷ്ണു പാദവും ലക്ഷ്മീപാദവും ഏകാന്തതയുടെ ചിത്രീകരണവും വേറിട്ട വഴികളിലൂടെയുള്ള ഇത്തരം യാത്രയായിരുന്നു. ഏറെ പഠനഗവേഷണങ്ങളുടെ ആകെത്തുകയായ വിഷ്ണു പാദം, ഭാഗവതാചാര്യന്‍ മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഔദ്യോഗിക ജീവിതത്തിനു ശേഷമുള്ള കാലത്തു രചിച്ച ചിത്രങ്ങളുടെ പ്രദര്‍ശനവുമായി തിരക്കിലായിരുന്നു അദ്ദേഹത്തിന്റെ വിശ്രമജീവിതം.
ഓങ്കാരത്തിന്റെ അര്‍ഥതലങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു ഗ്രന്ഥകാരന് എന്ന നിലയിലെ വലിയ വെല്ലുവിളി. പൂര്‍ത്തിയാക്കിയ ഇരുപതോളം പുസ്തകങ്ങളില്‍ ഈ ഗ്രന്ഥം പ്രത്യേകതലത്തില്‍ ഉയര്‍ന്നു നില്ക്കുന്നു. ‘ദി എസ്സന്‍സ് ഒഫ് ഓം’ എന്ന പേരില്‍ പിന്നീട് ഇംഗ്ളീഷിലേയ്ക്കു തര്‍ജമ ചെയ്യപ്പെട്ട ഈ പുസ്തകം ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടു. ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരിക്കെ കോട്ടയത്തു സംഘടിപ്പിച്ച ചിത്രകാരന്മാരുടെ കൂട്ടായ്മയും നഗരത്തിലെ ചുവരായ ചുവരുകളെല്ലാം പെയിന്റിങ്ങുകള്കൊണ്ടു നിറച്ചതും, ചിത്രകാരനായ ഫ്രാന്‍സിസിലെ മികച്ച സംഘാടകനായിരുന്നു. കോട്ടയത്തിന് അതൊരു ദൃശ്യ വിരുന്നു തന്നെയായിരുന്നു. ഒപ്പം അതുവരെ കാണാത്ത ഒരു ഉത്സവവും.
എന്നും എപ്പോഴും വാചാലനായിരുന്ന ഫ്രന്‍സിസിന്റെ മനസ്സില്‍ കുടിയിരുന്ന ഒരു മോഹമുണ്ടായിരുന്നു. അതു നിശബ്ദതയെക്കുറിച്ച് ഒരു പുസ്തകം എന്നതായിരുന്നു. നിശബ്ദതയെ സ്നേഹിച്ച് നിശബ്ദതയില്‍ അലിഞ്ഞുചേര്‍ന്ന ഗുരുവിനും സുഹൃത്തിനും സഹപ്രവര്‍ത്തകനും ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: