ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അശ്ലീലമായി ചിത്രീകരിച്ച് ഓണ്‍ലൈനില്‍ വില്‍പ്പന നടത്തി അപമാനിക്കുകയും അനാദരിക്കുകയും ചെയ്തതിന് ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഏതാനും പേരെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു.
ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്നതരത്തിലുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന് ലഭിച്ച പരാതിയിലാണ് അന്വേഷണം നടന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 67 എ എന്നിവ പ്രകാരം ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ ഐഎഫ്എസ്ഒ യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ സംഭവത്തെക്കുറിച്ച് എക്‌സിലൂടെ വനിതാകമ്മീഷന്‍ വീഡിയോ പുറത്തുവിട്ടിരുന്നു.
‘ഹിന്ദു ദൈവങ്ങളുടെ ആശ്ലീലചിത്രങ്ങള്‍ ചില വ്യക്തികള്‍ ഇന്റര്‍നെറ്റില്‍ വില്‍ക്കുന്നവെന്ന ആരോപണമായി ഒരു പരാതി ലഭിച്ചിരുന്നു. ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാല്‍ പറഞ്ഞു. ഈ നടപടി അങ്ങേയറ്റം അനാദരവുള്ളതും മതവികാരം വ്രണപ്പെടുത്താനും ജനങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാനും സാധ്യതയുണ്ട്. വളരെ ഗൗരവമുള്ള കാര്യമായി കണ്ട് എഫ്‌ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും വേണം. ആക്ഷേപകരമായ ഉള്ളടക്കം ഇന്റര്‍നെറ്റില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും അവര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക