കൊച്ചി: സിനിമ റിലീസ് ചെയ്ത് ഏഴു ദിവസംവരെ റിവ്യൂ പാടില്ലെന്നു പറഞ്ഞിട്ടില്ലെന്നും സിനിമകളെ നശിപ്പിക്കുന്ന തരത്തിലുള്ള റിവ്യൂ ഏഴല്ല 70 ദിവസം കഴിഞ്ഞാലും പാടില്ലെന്നാണ് കോടതിയുടെ നിലപാടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സിനിമാ വ്യവസായത്തെ തകര്‍ക്കരുത്. നെഗറ്റീവ് റിവ്യൂകള്‍ സിനിമകളെ നശിപ്പിക്കുന്ന തരത്തില്‍ പാടില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. സിനിമകളെ തകര്‍ക്കുന്ന തരത്തിലുള്ള നെഗറ്റീവ് റിവ്യൂകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ആരോമലിന്റെ ആദ്യപ്രണയം എന്ന സിനിമയുടെ സംവിധായകന് മുബീന് റൗഫ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ആരോഗ്യകരമായ നിരൂപണത്തിന് ഇതു തടസമല്ലെന്നും റിവ്യൂവിലൂടെ സിനിമാ പ്രവര്‍ത്തകരെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന വ്ളോഗര്‍മാരാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടതെന്നും ഹൈക്കോടതി വിശദീകരിച്ചു. ഒരു മൊബൈലുണ്ടെങ്കില്‍ എന്തും ആകാമെന്ന അവസ്ഥയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സിനിമാക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ചില വ്ളോഗര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നും പണം കൊടുത്തില്ലെങ്കില്‍ ഇവര്‍ മോശം റിവ്യൂ നല്കി സിനിമകള്‍ പരാജയപ്പെടുത്തുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇക്കാര്യത്തില്‍ ഡിജിപി എന്തു നടപടിയാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാന്‍ കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വീണ്ടും ഹര്‍ജി പരിഗണിച്ചപ്പോള്‍ സിനിമാ നിര്‍മ്മാതാക്കള്‍, ഫിനാന്‍സ് നല്കുന്നവര്, സംവിധായകര്‍ തുടങ്ങി സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ഒരു പ്രോട്ടോക്കോള്‍ ഉണ്ടാക്കുമെന്നും ഇതിനായി സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
സിനിമകള്‍ റിവ്യൂ ചെയ്തു തകര്‍ക്കുന്നതിനെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഹര്‍ജി നല്കി. വിഷയത്തില്‍ കോടതി ഇടപെടും വരെ അസോസിയേഷന് എവിടെയായിരുന്നെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സ് പ്രകാരം ബിസ് റിവ്യൂ അഡ്മിനിസ്ട്രേറ്റര്‍ എന്ന തസ്തികയുണ്ടെന്നും ഇതു നടപ്പാക്കണമെന്നുമാണ് അസോസിയേഷന് വാദിച്ചത്. എന്നാല്‍ ഇതെത്രത്തോളം ഫലപ്രദമാകുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും വിശദീകരണത്തിന് സമയം തേടി. സിനിമാ നിരൂപണങ്ങളുടെ മറവില്‍ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കണമെന്നും പ്രോട്ടോക്കോള്‍ വരുന്നതുവരെ ഇതിനായി കാത്തു നില്‍ക്കേണ്ടതില്ലെന്നും ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: