പത്തനംതിട്ട: മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീൽ നടത്തിയ രാജ്യദ്രോഹ പരാമർശത്തിൽ രജിസ്റ്റര്‍ ചെയ്ത കേസ് പോലീസ് അവസാനിപ്പിക്കുന്നു. കേസിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെളിയിക്കാൻ ആവശ്യമായ സാക്ഷിമൊഴികളൊന്നും ലഭിച്ചിട്ടില്ലെന്നും കാണിച്ച് പോലീസ് പരാതിക്കാരന് നോട്ടീസ് നൽകി. പാക് അധീന കാശ്മീരിനെ ‘ആസാദ് കാശ്മീര്‍” എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് ജലീലിനെതിരെ കേസെടുത്തിരുന്നത്.
ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജലീലിനെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ തയ്യാറാകാത്തതിനാല്‍ കോടതിയെ സമീപിക്കുകയായിരുന്നു. തിരുവല്ല കീഴ്‌വയ്‌പ്പൂര്‍ പോലീസാണ് കലാപ ആഹ്വാനത്തിന്റെ പേരില്‍ കേസെടുത്തത്.
ജമ്മു കാശ്മീരില്‍ സന്ദര്‍ശനം നടത്തവേ അവിടെ കാണാനിടയായ കാഴ്ചകളെ കുറിച്ച് കെ.ടി ജലീല്‍ എഴുതിയ കുറിപ്പിലാണ് ആസാദ് കാശ്മീര്‍ എന്ന പരാമർശം ഉണ്ടായത്. കാശ്മീരിന്റെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള വിവരണത്തില്‍ എവിടെ നോക്കിയാലും തോക്കേന്തിയ സൈനികരാണുള്ളതെന്നും ചിരിക്കാന്‍ മറന്ന് പോയ ജനതയായി കാശ്മീരികള്‍ മാറിയെന്നും അദ്ദേഹം കുറിക്കുന്നു. രണ്ടാം മോദി സര്‍ക്കാര്‍ കാശ്മീരിനെ മൂന്നായി വെട്ടിമുറിച്ചതിന്റെ അമര്‍ഷം ജനങ്ങളുടെ ഭാവത്തില്‍ നിന്ന് വായിച്ചെടുക്കുന്നുവെന്നും, അപരവല്‍ക്കരണത്തിന്റെ വികാരം കാശ്മീരിയുടെ ഹൃദയത്തില്‍ പറ്റിപ്പിടിച്ച് കിടപ്പുണ്ടെന്നും ജലീല്‍ കുറിപ്പില്‍ പറഞ്ഞു.
പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീര്‍” എന്നറിയപ്പെട്ടു എന്ന് ജലീല്‍ കുറിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. നിരവധി പേരാണ് എംഎല്‍എയുടെ ഈ അഭിപ്രായത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. ഭാരതത്തിന്റെ അധികാരത്തിലുള്ള ജമ്മുവും, കാശ്മീര്‍ താഴ്‌വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളെ ജലീല്‍ ‘ഇന്ത്യന്‍ അധീന ജമ്മു കാശ്മീര്‍’ എന്നും വിശേഷിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: