തൃശ്ശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പുകേസില്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറാതെ ക്രൈംബ്രാഞ്ചും സംസ്ഥാന സര്‍ക്കാരും. ഇ ഡി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത്.
കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷിച്ച ക്രൈംബ്രാഞ്ച് ബാങ്കില്‍ നിന്നു ശേഖരിച്ച രേഖകള്‍ ഇ ഡിക്ക് കൈമാറിയിട്ടില്ല. കേസ് സംബന്ധിച്ച പല സുപ്രധാന വിവരങ്ങളും ഇവയിലാണ്.
നേരത്തേ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ജില്ലയിലെ 10 സഹ. ബാങ്കുകളും അക്കൗണ്ട് വിവരങ്ങള്‍ കൊടുക്കാന്‍ മടിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിര്‍ദേശ പ്രകാരമാണ് ക്രൈംബ്രാഞ്ചും സഹ. ബാങ്കുകളും അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്.
അതിനിടെ കേസിലെ മൂന്നാം പ്രതിയും വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷനെയും ബാങ്ക് ജീവനക്കാരനായ സി.കെ. ജില്‍സിനെയും ഇ ഡി ഇന്നലെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. ഇരുവരെയും ഇന്നലെ കൊച്ചി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. റിട്ട. എസ്പി കെ.എ. ആന്റണി, ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, ഒന്നാംപ്രതി പി. സതീഷ്‌കുമാറിന്റെ സഹോദരന്‍ പി. ശ്രീജിത്ത്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനല്‍കുമാര്‍ എന്നിവരെയും ഇന്നലെ വീണ്ടും ചോദ്യംചെയ്തു. ഇവരെ നേരത്തേ ചോദ്യംചെയ്ത് വിട്ടിരുന്നു. സഹ. ബാങ്കുകള്‍ കേന്ദ്രീകരിച്ച് നടന്ന കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് ഇവരില്‍ നിന്ന് മൊഴിയെടുത്തത്.
അതേസമയം കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഉടന്‍ പണം തിരിച്ചുനല്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാഴായി. മൂന്നു ദിവസത്തിനുള്ളില്‍ പണം കൊടുക്കുമെന്ന മന്ത്രി വാസവന്റെ വാക്കു വിശ്വസിച്ചവര്‍ നിരാശരായി.
ബാങ്കില്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കു മാത്രം 17.51 കോടി രൂപ വേണം. ഒരു ലക്ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഹൈക്കോടതി പ്രഖ്യാപിച്ച പാക്കേജ് പ്രകാരം പലിശയുടെ 50%, നിക്ഷേപത്തിന്റെ 10% വീതം നല്കാന്‍ 30.51 കോടിയും.
50,000 രൂപ വരെയുള്ള സേവിങ്‌സ് നിക്ഷേപം കൊടുത്തു തീര്‍ക്കാന്‍ 7.96 കോടി, അതിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 20.90 കോടി, ഒരു ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളും അതിന് മുകളിലുള്ളവയുടെ പലിശയും നല്കാന്‍ 56 കോടി, എന്നിങ്ങനെ വേണം. കേരള ബാങ്കില്‍ നിന്ന് 50 കോടി എത്തിക്കുമെന്ന് എം.കെ. കണ്ണന്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഈ നീക്കം പരാജയപ്പെട്ടതോടെ സഹകരണ സംരക്ഷണ നിധിയില്‍ നിന്ന് പണം എത്തിക്കാനായിരുന്നു നീക്കം. ഇതും വിജയിച്ചില്ല. ജില്ലയിലെ സഹ. ബാങ്കുകളുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് പണം നല്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഈ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ എതിര്‍പ്പുയര്‍ന്നു. 70 കോടി രൂപ ഉടന്‍ എത്തിക്കുമെന്നായിരുന്നു മന്ത്രി വാസവന്റെ ഉറപ്പ്. എന്നാല്‍, എത്തിയത് 30 ലക്ഷത്തില്‍ താഴെ മാത്രം.
ബാങ്കില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നടത്തിയ നാടകവും ഇതിനിടെ പൊളിഞ്ഞു. ഇരിങ്ങാലക്കുട കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ ഈ പണം പാര്‍ട്ടി നല്കിയതാണെന്നും പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് ഒരു ലക്ഷം രൂപ അവിടെ നിക്ഷേപിച്ചതെന്നും ഇവര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം നേതാക്കളും ജനപ്രതിനിധികളും വ്യാപക സമ്പര്‍ക്കം നടത്തിയിട്ടും നിക്ഷേപവുമായി കരുവന്നൂര്‍ ബാങ്കില്‍ ആരുമെത്തിയിട്ടുമില്ല.
















