Categories: Cricket

ക്രിക്കറ്റ് ലോകം ഭാരതത്തില്‍

Published by

അഹമ്മദാബാദ്: പതിമൂന്നാം ലോകകപ്പ് ഏകദിന ക്രിക്കറ്റിന് ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായ നരേന്ദ്ര മോദി സ്്‌റ്റേഡിയത്തില്‍ ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമാണ് ഇന്ന് ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന ഉദ്ഘാടന പോരാട്ടത്തില്‍ മുഖാമുഖം എത്തുന്നത്.

മിന്നുന്ന ഫോമിലുള്ള ഇംഗ്ലണ്ട് ജോസ് ബട്ട്‌ലറുടെ നായകത്വത്തിലാണ് എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് ടീം ഒറ്റ നോട്ടത്തില്‍ വെറ്ററന്‍ താരങ്ങളെന്നു തോന്നിപ്പിക്കുമെങ്കിലും കരുത്തരില്‍ കരുത്തരാണ്. കിവീസിന്റെ കാര്യമെടുത്താല്‍ ഏതു സമ്മര്‍ദഘട്ടത്തിലും വളരെ ശാന്തമായ മുഖത്തോടെ കളിയെ സമീപിക്കുന്ന കെയ്ന്‍ വില്യംസണ്‍ തന്നെയാണ് അവരുടെ കരുത്ത്. മത്സരം ഡിഡി സ്‌പോര്‍ട്‌സിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും തത്സമയം കാണാം.
ഇംഗ്ലണ്ട് നിരയില്‍ സൂപ്പര്‍ താരം ബെന്‍ സ്‌റ്റോക്‌സ് ഇന്ന് കളിക്കാനിറങ്ങില്ലെന്നത് തിരിച്ചടിയാകും. ഇന്നലെ പരിശീലനത്തിനിടെ പരിക്കേറ്റ സ്റ്റോക്സിന് മൂന്നു മുതല്‍ നാലു ദിവസം വരെ വിശ്രമം വേണ്ടിവരും. ഏകദിനത്തില്‍ നിന്ന് വിരമിച്ച സ്റ്റോക്സ് തീരുമാനത്തില്‍നിന്നു പിന്മാറി ടീമില്‍ തിരികെയെത്തുകയായിരുന്നു.

ജോസ് ബട്ലര്‍, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റോണ്‍, ഡേവിഡ് മലാന്‍ തുടങ്ങി വെടിക്കെട്ട് വീരന്മാരുടെ കരുത്തുറ്റ സംഘമാണ് ഇംഗ്ലണ്ടിനുള്ളത്. ബൗളിങ് നിരയിലാണ് അല്പം പോരായ്മയുള്ളത്. എന്നാല്‍, ഓള്‍ റൗണ്ടര്‍മാരുടെ സഹായത്തോടെ ഈ പോരായ്മ നികത്താനാകുമെന്ന് ടീം മാനെജ്മെന്റ് കരുതുന്നു. ക്രിസ് വോക്സ്, സാം കറന്‍, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, റീസ് ടോപ്്ലി, ഗുസ് അറ്റ്കിന്‍സണ്‍, മൊയീന്‍ അലി എന്നിവരാണ് ടീമിലുള്ള ബൗളര്‍മാര്‍.

ന്യൂസിലാന്‍ഡ് നിരയില്‍ അവരുടെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായ കെയ്ന്‍ വില്യംസണ്‍ ആദ്യ മത്സരത്തിലില്ല എന്നതാണ് കിവികളുടെ ഏറ്റവും വലിയ തിരിച്ചടി. പരിക്കാണ് കാരണം. വില്യംസണിന്റെ അഭാവത്തില്‍ ടോം ലാതമാണ് ടീമിനെ നയിക്കുക. പരുക്കിനെത്തുടര്‍ന്ന് ബ്രേസ് വെല്ലിനെപ്പോലുള്ള മികച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. എന്നാല്‍, ഡെവണ്‍ കോണ്‍വെ, വില്‍ യങ്, മാര്‍ക്ക് ചാപ്മാന്‍, ഡീരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവരുടെ സാന്നിധ്യം ടീമിനു ഗുണകരമാണ്. വില്‍ യങ്ങാണ് അവരുടെ വലിയ കണ്ടെത്തല്‍. ഈ വര്‍ഷം 14 മത്സരങ്ങളില്‍നിന്ന് 578 റണ്‍സ് നേടിയ താരമാണ് യങ്. ബൗളിങ് നിരയിലും പരിക്ക് പ്രശ്നമാണ്. ടീം സൗത്തി ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്. രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി എന്നീ സ്പിന്നര്‍മാരുടെ പ്രകടനം ശ്രദ്ധേയമാകും. ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി എന്നിവരാണ് പേസ് ബൗളിങ്ങിലെ കരുത്ത്. ഇരുടീമുകളും ഈയിടെ ഏറ്റുമുട്ടിയ പരമ്പരയില്‍ ഇംഗ്ലണ്ട് 3-1ന് വിജയം കണ്ടിരുന്നു.

ഇരുടീമും പരസ്പരം 95 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 44 മത്സരങ്ങളില്‍ ഇംഗ്ലണ്ടും 44 മത്സരങ്ങള്‍ കിവീസും വിജയിച്ചപ്പോള്‍ മൂന്നു മത്സരങ്ങള്‍ ടൈ ആയി. നാല് മത്സരം ഉപേക്ഷിച്ചു. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ 26 മത്സരങ്ങളാണ് ഇതുവരെ നടന്നത്. 26 മത്സരങ്ങളില്‍ 14 മത്സരങ്ങളും ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ചു. അതുകൊണ്ടുതന്നെ ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തെരഞ്ഞെടുക്കും. ശരാശരി ആദ്യ ഇന്നിങ്സ് സ്‌കോര്‍ 242 ആണ്. ഉയര്‍ന്ന സ്‌കോര്‍ 365 ആണ്. 85 ആണ് കുറഞ്ഞ സ്‌കോര്‍.

സാധ്യതാ ഇലവന്‍: ന്യൂസിലന്‍ഡ്
ഡെവണ്‍ കോണ്‍വെ, വില്‍ യങ്, മാര്‍ക്ക് ചാപ്മാന്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം,. മിച്ചല്‍ സാന്റ്നര്‍, ലൂക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്.

ഇംഗ്ലണ്ട്: ജോനി ബെയര്‍സ്റ്റോ, ഡേവിഡ് മലന്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലര്‍, ലിയാം ലിവിങ്സ്റ്റണ്‍, മൊയീന്‍ അലി, ക്രിസ് വോക്സ്, സാം കറന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by