പുതുച്ചേരി: വേര്‍പിരിഞ്ഞ കാമുകനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാം എന്ന് വിശ്വസിപ്പിച്ച് ഗവേഷക വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പണം തട്ടിയ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. പുതുച്ചേരി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയില്‍ നിന്നാണ് അജ്ഞാത സംഘം ആറ് ലക്ഷം രൂപ തട്ടിയെടുത്തത്.
പ്രത്യേക മാന്ത്രിക കര്‍മ്മങ്ങളും പൂജകളും നടത്തി ബന്ധം നേരെയാക്കാമെന്നായിരുന്നു ഇവര്‍ യുവതിയെ വിശ്വസിപ്പിച്ചിരുന്നത്.ആറ് മാസം മുമ്പാണ് യുവതിയും കാമുകനും പിരിഞ്ഞത്. കുടുംബ പ്രശ്‌നങ്ങളും പ്രണയ ബന്ധങ്ങളിലെ പ്രശ്‌നങ്ങളും ബിസിനസ് പ്രശ്‌നങ്ങളും മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഇന്‍സ്റ്റഗ്രാം പേജ് യുവതിയുടെ ശ്രദ്ധയില്‍ പെടുന്നത് ഇതിനിടയാണ്.
തുടര്‍ന്ന് പേജില്‍ നല്‍കിയിരുന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രത്യേക പൂജ ചെയ്താല്‍ മതിയെന്നും അത് കഴിയുമ്പോള്‍ മുന്‍ കാമുകന്‍ യുവതിയെ ഫോണില്‍ വിളിക്കുമെന്നും സംഘം ഇവരെ വിശ്വസിപ്പിച്ചു. യുവതിയുടെയും കാമുകന്റെയും ഫോണ്‍ നമ്പറും വാങ്ങി. കാമുകന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ട് പൂജയ്‌ക്കായി പണവും വാങ്ങി.
പണം നല്‍കിയതിന് പിന്നാലെ ഫോണില്‍ കാമുകന്‍ വിളിച്ചതോടെ യുവതിക്ക് മന്ത്രവാദത്തില്‍ വിശ്വാസമായി. മന്ത്രവാദ സംഘം പറഞ്ഞത് പ്രകാരം യുവതി കാമുകന്റെ ഫോണ്‍ എടുത്തില്ല.തുടര്‍ന്ന് സംഘം ആവശ്യപ്പെട്ടപ്പോഴൊക്കെ പണം നല്‍കി. കഴിഞ്ഞ 10 ദിവസം കൊണ്ട് ആകെ 5.84 ലക്ഷം രൂപ നല്‍കി.
പിന്നീട് കാമുകനില്‍ നിന്ന് ഫോണ്‍ വരാതായപ്പോള്‍ മന്ത്രാവാദ സംഘത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലായ യുവതി പുതുച്ചേരി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളോ ആപ്പുകളോ വഴി നമ്പര്‍ മാറ്റി ഫോണ്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഉപയോഗിച്ചാണ് യുവതിയെ കബളിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: