ന്യൂദല്‍ഹി : രാജ്യത്തിന്റെ സുരക്ഷയില്‍ മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിലും കേന്ദ്ര സായുധ പൊലീസ് സേന പ്രധാന പങ്ക് നിര്‍വഹിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2020 മുതല്‍ 40 ദശലക്ഷം വൃക്ഷത്തൈ നട്ടുപിടിപ്പിച്ചതിന്റെ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി ഗ്രേറ്റര്‍ നോയിഡയിലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ ഗ്രൂപ്പ് സെന്ററില്‍ തൈ നട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തില്‍ ഒരു സുരക്ഷാ സേനയുടെ എക്കാലത്തെയും വലിയ ചെടി നടീല്‍ പരിപാടി എന്നാണ് അമിത് ഷാ ഇതിനെ വിശേഷിപ്പിച്ചത്. വര്‍ഷാവസാനത്തോടെ 50 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സായുധ പൊലീസ് മരം നടുന്നത് തങ്ങളുടെ കടമയായി കണക്കാക്കി. തിരക്കുകളില്‍ നിന്ന് സമയം കണ്ടെത്തി അവയെ പരിപാലിച്ചു. വര്‍ഷാവസാനത്തോടെ 50 ദശലക്ഷം വൃക്ഷത്തൈ നടല്‍ ലക്ഷ്യം കൈവരിക്കാനാകും
2020 മുതല്‍ 2022 വരെ രാജ്യത്തുടനീളം 35 ദശലക്ഷത്തിലധികം തൈകള്‍ നട്ടുപിടിപ്പിച്ചു. നിര്‍ദ്ദിഷ്ട മേഖലകളില്‍ നടുന്നതിന് അനുയോജ്യമായ ,തൈ ഇനങ്ങളെക്കുറിച്ചുള്ള പട്ടികയും ഉണ്ടാക്കി. ഇതിനായി നോഡല്‍ ഓഫീസറെയും നിയമിച്ചു. കഴിയുന്നത്ര നാടന്‍ ഇനങ്ങളും ഔഷധഗുണമുള്ളതും പരിസ്ഥിതി സൗഹൃദവുമായ മരങ്ങള്‍ നട്ടുപിടിപ്പിക്കണം. മൊത്തം നടുന്നവയില്‍ പകുതിയെങ്കിലും 100 വര്‍ഷമോ അതില്‍ കൂടുതലോ ആയുസുള്ള മരങ്ങളുടെ തൈകളാകണം.
ഒരു മരം നട്ടുപിടിപ്പിക്കുമ്പോള്‍ അത് പുതുതലമുറയ്ക്ക് വര്‍ഷങ്ങളോളം ഓക്സിജന്‍ നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.കൃത്യമായ ഗവേഷണത്തിന് ശേഷമാണ് നട്ടുപിടിപ്പിക്കുന്ന ചെടികളെ നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: