വാരാണസി: നാല് ദിവസത്തെ യൂത്ത് 20 ഉച്ചകോടി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ആരംഭിച്ചു. ഇന്ത്യയുടെ ജി20 അധ്യക്ഷപദവിയുടെ ചട്ടക്കൂടിന് കീഴില്‍ യുവജനകാര്യ കായിക മന്ത്രാലയമാണ് ഇത് സംഘടിപ്പിക്കുന്നത്. ഗുവാഹത്തിയിലെ ആദ്യ യോഗം, ലഡാക്കില്‍ ലേയിലെ മുന്‍ ഉച്ചകോടി, പ്രധാന ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തുടനീളം നടത്തിയ വിവിധ ജനപങ്കാളിത്ത പരിപാടികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ യോഗങ്ങളുടെ സമാപനമാണ് വൈ20 ഉച്ചകോടി.
ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. നാല് ദിവസത്തെ ഉച്ചകോടിയില്‍ ജി 20 രാജ്യങ്ങളില്‍ നിന്നും അതിഥി രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമായി 125 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.
യോഗത്തിന്റെ ആദ്യ ദിവസമായ ഇന്ന് പ്രതിനിധികളെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് കൊണ്ടുപോയി. അവിടെ അവര്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗ് സെന്റര്‍ സന്ദര്‍ശിച്ചു.
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ വൈ 20 യുടെ അഞ്ച് പ്രതിപാദ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജോലിയുടെ ഭാവി: വ്യവസായം 4.0, നവീകരണവും 21-ാം നൂറ്റാണ്ടിലെ നൈപുണ്യവും, സമാധാനനിര്മ്മാണവും അനുരഞ്ജനവും: യുദ്ധമില്ലാത്ത ഒരു യുഗത്തിലേക്കുള്ള തുടക്കം, കാലാവസ്ഥാ വ്യതിയാനവും ദുരന്തസാധ്യത കുറയ്ക്കലും എന്നിവയാണ് പ്രതിപാദ്യ വിഷയങ്ങള്‍. വൈ20 ഉച്ചകോടി ജി20 രാജ്യങ്ങളില്‍ നിന്നുള്ള യുവ വിദഗ്ധര്‍, നയ നിര്‍മ്മാതാക്കള്‍, യുവ പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: