തൃശൂര്‍; കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് സാനിറ്ററി ലാന്‍ഡ്ഫില്‍ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ മേഖലാതല പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പുതുശേരി പഞ്ചായത്തിലെ ഈസ്റ്റ് വില്ലേജില്‍ ഉള്‍പ്പെടുന്ന അട്ടപ്പള്ളം ബ്ലോക്ക് 33 ല്‍ റീസര്‍വ്വേ നമ്പര്‍ 12/1 മുതലുള്ള ആകെ 10.06 ഹെക്ടര്‍ പുരയിടം വിഭാഗത്തിലുള്ള ഭൂമിയാണ് നിര്‍ദിഷ്ട പദ്ധതിക്ക് അനുയോജ്യമായി ക ണ്ടെത്തിയിട്ടുള്ളത്. മതിയായ പഠനം നടത്താതെ ജനവാസ മേഖലയോട് ചേര്‍ന്ന് വലിയ അളവില്‍ സാനിറ്ററി ഖരമാലിന്യങ്ങള്‍ ശേഖരിച്ചു സംസ്കരിക്കുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ടണ്‍ കണക്കിന് സാനിറ്ററി മാലിന്യങ്ങള്‍ സംഭരിച്ചുവെക്കേണ്ടതിനാല് പദ്ധതി മാനദണ്ഡപ്രകാരം 100 മീറ്റര്‍ ചുറ്റളവില്‍ ജനവാസമേഖലയോ ജലസ്രോതസുകളോ പാടില്ല എന്നതാണ് പദ്ധതി വ്യവസ്ഥയിലെ പ്രധാന നിര്‍ദേശം. അത്തരത്തില്‍ ഈ പഞ്ചായത്തിലെ അനുയോജ്യമായിട്ടുള്ള പ്രദേശമാണ് ദേശീയപാതയില്‍ 500 മീറ്റര്‍ തെക്കുമാറി അട്ടപ്പള്ളത്ത് സാനിറ്ററി വേസ്റ്റ്ലാന്ഡ്ഫില് പദ്ധതിക്കൂ വേണ്ടി റവന്യു അധികൃതര്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ നിര്‍ദിഷ്ട പദ്ധതി പ്രദേശത്തേക്ക് വഴി സൗകര്യങ്ങളില്ലാത്തതിനാല്‍ റീ സര്‍വ്വേ നമ്പര്‍ 138/2, 125 ഉള്‍പ്പെടുന്ന നെല്‍കൃഷിയിടങ്ങള്‍ കൂടി വിട്ടുകൊടുക്കേണ്ടി വരുമെന്നും പഠനറിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പരിസരങ്ങളില്‍ നിരവധി കുടുംബങ്ങളും സ്വാഭാവിക ജല സംവിധാനമായ കുളവുമുള്ളതാണെന്ന് സമരസമിതിയും പറയുന്നു. പദ്ധതി നടപ്പിലാകുന്നതോടെ ഈ കുടുംബങ്ങളുടെയെല്ലാം കിടപ്പാടവും ധാരാളം പേരുടെ കൃഷിയിടങ്ങളും, തൊഴില്‍ അവസരങ്ങളും, ജലസേചന മാര്‍ഗവും നഷ്ടപ്പെടുമെന്ന ആശങ്കയും അട്ടപ്പള്ളം നിവാസികളുടെ മുഴുവന്‍ ഉറക്കംകെടുത്തുന്നതായാണ് ജനകീയ സമരസമിതി സെക്രട്ടറിയായ എം. ഷാജി അഭിപ്രായപ്പെടുന്നത്. ഈ പദ്ധതിക്ക് ഭൂമി ലഭ്യമാക്കാനുള്ള ചുമതല മാത്രമാണ് ജില്ലാ ഭരണകൂടത്തിനുള്ളത്. പൂര്‍ണമായും സ്വകാര്യ പങ്കാളിത്തത്തില്‍ ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി 2021 ല്‍ തുടങ്ങി 2027 ല്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പദ്ധതി നിര്‍മാണത്തിന് കാലതാമസം സംഭവിച്ചാല്‍ ലോക ബാങ്ക് സഹായം നഷ്ടപ്പെടുമെന്ന് കെഎസ്ഡബ്ല്യൂഎംപി അധികൃതര്‍ പറയുന്നു.
ടണ്‍ കണക്കിന് സാനിറ്ററി നാപ്കിന്, ഡയപര്‍ വേസ്റ്റുകള്‍, ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ വന്‍ തോതില്‍ സംസ്കരിക്കപ്പെടുന്ന മാലിന്യ ലാന്‍ഡ് ഫില്ലിംഗ് രീതി കാലക്രമേണ ജലസ്രോതസുകളെ മലിനപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിലവില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയി ല്‍ നിന്ന് പുറന്തള്ളുന്ന വിഷപ്പുകയില്‍ ശ്വാസംമുട്ടി ജീവിക്കുന്നവരാണ് പുതുശേരി പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളില്‍ താമസിക്കുന്നവരും. ഇതിനു പുറമെ കേരളത്തിലെ മുഴുവന്‍ ആശുപത്രി മാലിന്യങ്ങളും സംസ്കരിക്കുന്ന ഇമേജ് മാലിന്യ പ്ലാന്റും ഈ പഞ്ചായത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് സാനിറ്ററി ലാന്‍ഡ്ഫില്‍ പദ്ധതിയില്‍ നിന്ന് പുതുശേരി പഞ്ചായത്തിനെ ഒഴിവാക്കണ മെന്നതാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. എന്നാല്‍ പഞ്ചായത്ത് ഈ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നില്ലെന്നും സമരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ദിനംപ്രതി മലിനീകൃതമായിക്കൊണ്ടിരിക്കുന്ന ഈ പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതി സംബന്ധിച്ച് പുന:പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് മനോഹര്‍ ഇരിങ്ങല്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.
സോളിഡ് വേസ്റ്റ് സാനിറ്ററി ലാന്‍ഡ് ഫില്‍ എന്നാല്‍
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ മലിന സാനിറ്ററി വസ്തുക്കള്‍ ശാസ്ത്രീയ രീതിയില്‍ സംസ്കരിച്ചു ഭൂ മിയിലേക്ക് നിക്ഷേപിക്കുന്ന നൂതന സംവിധാനമാണിത്. ഇന്ത്യയില്‍ പ്രതിവര്‍ഷം ടണ്‍ കണക്കിന് സാനിറ്ററി-ടോയ്ലറ്റ് നാപ്കിനുകള്‍, ഡയപ്പറുകള്‍, ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പെടെയുള്ളവ മലിന വസ്തുക്കളായി നമ്മുടെ ചുറ്റുവട്ടങ്ങളില്‍ വലിച്ചെറിയപ്പെടുന്നുണ്ട്. ഇവ അലിഞ്ഞു ചേരാത്തതിനാല്‍ മണ്ണും ജലാശയങ്ങളും മലിനപ്പെടുകയും ഗുരുതര ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനൊരു ശാസ്ത്രീയ പോംവഴി എന്ന രീതിയിലാണ് ‘സോളിഡ് വേസ്റ്റ് സാ നിറ്ററി ലാന്‍ഡ്ഫില്‍’ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉപയോഗശൂന്യമായ സാനിറ്ററി വേസ്റ്റുകള്‍ ആധുനിക എഞ്ചിനിയറിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്കരിച്ചു പാളികളാക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. ഇവ പിന്നീട് മണ്ണിന്റെ ആഴങ്ങളിലേക്ക് നിക്ഷേപിച്ച് നേര്‍ത്ത മണ് പാളികള്‍ കൊണ്ട് ആവരണം ചെയ്യുന്നു. ഇപ്രകാരം ആധുനിക രീതിയില്‍ മാലിന്യങ്ങള്‍ സംസ്കരിക്കപ്പെടുന്നതു മൂലം അവശിഷ്ടങ്ങളോ ദുര്‍ഗന്ധങ്ങളോ പുറന്തള്ളപ്പെടില്ലെന്നാണ് കെഎസ്ഡബ്ല്യൂഎംപി അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഒരേ സ്ഥലത്തുള്ള മാലിന്യ സംസ് കരണവും ലാന്‍ഡ് ഫില്ലിംഗും കാലക്രമേണ പരിസര പ്രദേശങ്ങളിലെ ജനജീവിതത്തിനു ഭീഷണിയാകുമെന്ന ആശങ്കയും തള്ളിക്കളയാവുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: