Categories: Palakkad

പാലക്കയം വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം

കൈക്കൂലി കേസില്‍ ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ അറസ്റ്റിലായതിന് പിറകെ പാലക്കയം വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. മൂന്ന് ജീവനക്കാരെയാണ് പാലക്കയത്ത് നിന്ന് സ്ഥലം മാറ്റിയിട്ടുള്ളത്.

Published by

പാലക്കാട്: കൈക്കൂലി കേസില്‍ ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ അറസ്റ്റിലായതിന് പിറകെ പാലക്കയം വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. മൂന്ന് ജീവനക്കാരെയാണ് പാലക്കയത്ത് നിന്ന് സ്ഥലം മാറ്റിയിട്ടുള്ളത്. വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീല്‍ഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കും മാറ്റി. ഇവര്‍ക്കു പകരം പൊറ്റശ്ശേരി ഒന്ന് വില്ലേജിലുണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റിനെയും അലനല്ലൂര്‍ മൂന്ന് വില്ലേജ് ഓഫീസിലുണ്ടായിരുന്ന ഫീല്‍ഡ് അസിസ്റ്റന്റിനെയും പാലക്കയത്തു നിയമിച്ചു. വില്ലേജ് ഓഫീസറെ അടുത്ത ദിവസം നിയമിക്കുമെന്നാണ് സൂചന.  

കൈക്കൂലിക്കേസില്‍ റവന്യൂവകുപ്പ് ജോ. സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റ നടപടികള്‍. സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു. അല്ലെങ്കില്‍ മിണ്ടാതിരുന്ന് ഉദ്യോഗസ്ഥര്‍ അതിനെ അനുകൂലിക്കുകയെങ്കിലും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ ഉദ്യോഗസ്ഥരേയും സ്ഥലംമാറ്റിയത്.

കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മുന്‍ ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ മേയ് 23നാണ് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി:  ഷംസുദ്ദീനും സംഘവും അറസ്റ്റുചെയ്തത്. മഞ്ചേരി സ്വദേശിയില്‍ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ്‌കുമാറിനെ പിടികൂടിയത്. ഇയാളുടെ മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്ത് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 35 ലക്ഷം രൂപയും അക്കൗണ്ടില്‍ 70ലക്ഷം രൂപയും കണ്ടെത്തിയിരുന്നു.  

പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേന്‍, പടക്കങ്ങള്‍, കെട്ടുകണക്കിന് പേനകള്‍ എന്നിവയും കണ്ടെത്തിയിരുന്നു. ഒരു മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ സുരേഷ്‌കുമാറിന് ജൂണ്‍ ആദ്യവാരം ജാമ്യം ലഭിച്ചിരുന്നു. കേസിലെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക