ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുളള വിരമിക്കല്‍ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ച ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ മ തീരുമാനം മാറ്റുമോ ? അതിനുളള സാധ്യതയാണുളളതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടര്‍ന്ന് തമീം ഇഖ്ബാല്‍ തീരുമാനം പിന്‍വലിച്ചെന്ന് ബിസിബി സ്ഥിരീകരിച്ചതായി ധാക്ക ട്രിബ്യൂണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം തമീം ഇക്ബാല്‍ ഭാര്യക്കൊപ്പം ഷെയ്ക് ഹസീനയുടെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. മുന്‍ ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍ത്താസ, ബിസിബി പ്രസിഡന്റ് നസ്മുല്‍ ഹസന് എന്നിവരും അവിടെയുണ്ടായിരുന്നു.
മൂന്ന് മത്സരപരമ്പരയിലെ ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശ് പരാജയപ്പെട്ടതിന് പിന്നാലെയാണ് തമീം ഇഖ്ബാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പരിക്കും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായുളള പ്രശ്നങ്ങളുമാണ് പൊടുന്നന്നെയുളള വിരമിക്കലിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. കണ്ണീരണിഞ്ഞു കൊണ്ടായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ഓഗസ്റ്റ് 31 മുതല്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുമ്പ് താരം ഒന്നര മാസത്തെ വിശ്രമമെടുക്കുമെന്നാണ് സൂചന.
2022 ജൂണില്‍ ടി20യില്‍ നിന്ന് വിരമിക്കുന്നതായി തമീം പ്രഖ്യാപിച്ചിരുന്നു.ക്യാപ്റ്റനെന്ന നിലയില്‍ 37 ഏകദിനങ്ങളില്‍ താരം തന്റെ ടീമിനെ നയിച്ചു. അതില്‍ ബംഗ്ലാദേശ് 21 മത്സരങ്ങളില്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: