പത്തനംതിട്ട : അനധികൃതമായി മീന്‍കച്ചവടം നടത്തുന്നത് ചോദ്യം ചെയ്ത നഗരസഭാ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായി ആരോപണം. മുന്‍ കൗണ്‍സിലറും സിഐടയു മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാസെക്രട്ടറിയുമായ സക്കീര്‍ അലങ്കാരത്തില്‍ നഗരസഭാ കാര്യാലയത്തിനുള്ളില്വെച്ച് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
അനധികൃതമായി മീന്‍ വില്‍പ്പന നടത്തിയ രണ്ട് വാഹനങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനവും മീനും വിട്ടുകിട്ടുന്നതിനായി രാഷ്ട്രീയ ഇടപെടലുകള്‍ നടന്നെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. മീന്‍ മാത്രം വിട്ടു നല്‍കാമെന്ന് അധികൃതര്‍ പിന്നീട് അറിയിച്ചെങ്കിലും വാഹനവും വിട്ടുകിട്ടണമെന്ന് കച്ചവടക്കാര്‍ ശാഠ്യം പിടിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഓഫീസിലെത്തിയ സക്കീര്‍ അങ്കാലത്ത് ആരോഗ്യ വിഭാഗത്തിലെ ജൂനിയര്‍ സൂപ്രണ്ടായ ദീപുവിന് നേരെ തട്ടിക്കയറുകയും ഭീഷണി മുഴക്കുകയുമായിരുന്നു. വാഹനങ്ങള്‍ വിട്ടുനല്കിയില്ലെങ്കില് തലയടിച്ചു പൊളിക്കും, കൈ വെട്ടിക്കളയുമെന്ന് സക്കീര്‍ ജീവനക്കാര്‍ക്കു നേരെ ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്. സക്കീറിനൊപ്പം രണ്ട് പേര് കൂടി ഭീഷണിയുമായി എത്തിയിരുന്നു.
സംഭവത്തില്‍ ദീപു ശനിയാഴ്ച പോലീസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. എന്നാല്‍ ദീപു ശനിയാഴ്ച നല്കിയ പരാതി സെക്രട്ടറി പോലീസിന് കൈമാറിയെങ്കിലും ചൊവ്വാഴ്ച വൈകീട്ട് മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുക്കാന്‍ വൈകിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തനിക്കെതിരേയുള്ള ഈ ആക്ഷേപങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് സക്കീറിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: