ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസിലെ അറസ്റ്റില്‍ ഇടപെടാനാകില്ലെന്നും അങ്ങിനെ ഇടപെട്ചാല്‍ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കലാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയതോടെ അറസ്റ്റിലായ ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവെച്ചു. ഇതിന് തൊട്ടു പിന്നാലെ കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അപ്പോള്‍ തന്നെ അംഗീകരിച്ചു.
ഇതോടെ മുഖം നഷ്ടപ്പെട്ട നിലയിലാണ് അരവിന്ദ് കെജ്രിവാള്‍. അഭിഷേക് മനു സിംഘ് വിയെപ്പോലെ വിദഗ്ധനായ അഭിഭാഷകന്‍ വാദിച്ചിട്ടും സുപ്രീംകോടതി അറസ്റ്റ് തടയാതിരുന്നത് വ്യക്തമായ തെളിവുകള്‍ സിബിഐ നല്‍കിയതിനാലാണ്. മദ്യനയത്തിലും സത്യേന്ദര്‍ ജെയിന്റെ കാര്യത്തിലും അഴിമതി നടന്നു എന്നത് ഉറപ്പായിരിക്കുകയാണ്. ഒരു നിലയ്‌ക്കും പ്രതിരോധിക്കാന്‍ ഇനി ആം ആദ്മിയ്‌ക്ക് കഴിയില്ല. ആം ആദ്മി ദല്‍ഹി സര്‍ക്കാരിലെ ശക്തമായ മുഖങ്ങളായിരുന്നു മനീഷ് സിസോദിയയും സത്യേന്ദര്‍ജെയിനും. അവരാണ് അരവിന്ദ് കെജ്രിവാളിന് നഷ്ടമാകുന്നത്. ഒരര്‍ത്ഥത്തില്‍ കെജ്രിവാളിന്റെ ഇടത്തും വലത്തും കൈകളാണ് നഷ്ടമാകുന്നത്. ഇത് വരും നാളുകളില്‍ ആം ആദ്മിയുടെ മുന്നേറ്റത്തിന് വന്‍തടസ്സം സൃഷ്ടിക്കും.
ഞായറാഴ്ച വൈകിട്ടാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റ് റദ്ദാക്കണമെന്ന സിസോദിയയുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് സിസോദിയ രാജി സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ കഴിഞ്ഞ മെയ് മാസത്തിലാണ് ആരോഗ്യമന്ത്രി സത്യേന്ദർ ജയിനെ ഇഡി അറസ്റ്റ് ചെയ്തത്.
സിബിഐ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് മനീഷ് സിസോദിയയ്‌ക്ക് വേണ്ടി അഭിഷേക് മനു സിംഘ് വി വാദിച്ചെങ്കിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈ ഹര്‍ജി തള്ളി. മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിൽ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് രാജി നല്‍കിയത്.
















