Categories: Kerala

യുക്തിവാദത്തിന്റെ മറവിൽ സംഘ പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നയാളാണ് രവിചന്ദ്രനെന്ന് മീഡിയ വണ്‍; ആരോപണത്തിന് മറുപടിയുമായി രവിചന്ദ്രന്‍

യുക്തിവാദി രവിചന്ദ്രനെ ആക്രമിച്ച് മീഡിയവണ്‍. മീഡിയവണിന്‍റെ സോഷ്യൽ മീഡിയ കാർഡിൽ തിരുത്തൽ വരുത്തി വ്യാജപ്രചരണം നടത്തിയെന്നതാണ് പുതിയ ആരോപണം. റേപ്പ് കേസിലെ പ്രതി രവിചന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്ന് വരെ വാര്‍ത്തക്ക് തലക്കെട്ട് കൊടുത്തവരാണ് മീഡിയ വണ്‍എന്ന് രവിചന്ദ്രന്‍.

Published by

തിരുവനന്തപുരം: യുക്തിവാദി  രവിചന്ദ്രനെ ആക്രമിച്ച് മീഡിയവണ്‍. മീഡിയവണിന്റെ സോഷ്യൽ മീഡിയ കാർഡിൽ തിരുത്തൽ വരുത്തി വ്യാജപ്രചരണം നടത്തിയെന്നതാണ് പുതിയ ആരോപണം. യുക്തിവാദ പ്രചാരണത്തിന്റെ മറവിൽ സംഘ പരിവാർ ആശയങ്ങൾ  പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടയാളാണ് കൊല്ലം സ്വദേശിയായ രവിചന്ദ്രനെന്നും മീഡിയ വണ്‍ പറയുന്നു.  

സക്കീര്‍ നായിക് ഉള്‍പ്പെടെ ഇസ്ലാമിക മൗലികവാദികളെയും ഇസ്ലാമിക മൗലികവാദത്തെയും വിമര്‍ശിക്കാന്‍ ആരംഭിച്ചത് മുതലാണ് രവിചന്ദ്രന്‍. സി.യെ മീഡിയവണ്‍ സംഘിയാക്കിയത്. രവിചന്ദ്രന്‍ ഇട്ട ഒരു പോസ്റ്റ് നോക്കുക: ”ഇസ്ലാമിനെയും മുഹമ്മദിനെയും വിമര്‍ശിക്കുന്ന ഇന്ത്യക്കാരായ അമുസ്ലിങ്ങളുടെ ഒരു ഡാറ്റ ബാങ്ക് മുസ്ലീം രാജ്യങ്ങള്‍ തയ്യാറാക്കണം. ആ പട്ടികയിലുള്ളവര്‍ എന്നെങ്കിലും ഒരു മുസ്ലീം രാജ്യം സന്ദര്‍ശിച്ചാല്‍ അവരെ എയര്‍പോര്‍ട്ടില്‍ വെച്ചുതന്നെ അറസ്റ്റ് ചെയ്ത് തടവിലാക്കുക. അതേസമയം ഇങ്ങനെയൊരു പട്ടിക ശേഖരിച്ചിട്ടുണ്ടെന്ന് അവര്‍ മുന്‍കൂട്ടി അറിയാന്‍ പാടില്ല. അകത്താകുമ്പോഴേ അറിയാവൂ. ഇങ്ങനെ ചെയ്താല്‍ ഇസ്‌ളാമിനെതിരെയുളള വിമര്‍ശനം അവസാനിക്കും”-സാക്കിര്‍ നായക് എന്ന മാനവമഹോന്നതന്‍ മുസ്ലിം ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് കൊടുക്കുന്ന സൗജന്യ ഉപദേശമാണിത്. ഇത്തരത്തില്‍ ഇസ്ലാമിക മൗലികവാദത്തെ വിമര്‍ശിച്ചതോടെയാണ് രവിചന്ദ്രന്‍.സി. മീഡിയ വണ്ണിനെ സംബന്ധിച്ചിടത്തോലം സംഘിയായത്.  

സംഘപരിവാര്‍ അനുകൂല യുക്തിവാദികളെ ചേര്‍ത്ത്  എസന്‍സ് എന്ന പേരില്‍ ഒരു കൂട്ടായ്മയ്‌ക്ക് രവിചന്ദ്രന്‍. സി  നേതൃത്വം  നല്‍കുന്നുണ്ടെന്നും മീഡിയ വണ്‍ ആരോപിക്കുന്നു. പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘നേര് പറഞ്ഞ് പത്താണ്ട്’ എന്ന തലവാചകത്തിൽ മീഡിയവൺ പ്രസിദ്ധീകരിച്ച സോഷ്യൽ മീഡിയ കാർഡ് ആണ് യുക്തിവാദി നേതാവ് എഡിറ്റിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തിരുത്തി തന്റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചുവെന്നതാണ് രവിചന്ദ്രനെതിരെ  മീഡിയവണ്‍ നടത്തുന്ന ആരോപണം.  

തെറ്റിദ്ധാരണ പരത്താനും ചാനലിനെ അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള ഈ നടപടിക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയതായി മീഡിയവൺ കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് സീനിയർ മാനേജർ പി.ബി.എം ഫർമിസ് പറഞ്ഞു. മീഡിയവൺ നിയമ നടപടികളിലേക്ക് കടന്നതോടെ രവിചന്ദ്രന്റെ പേജിൽ നിന്ന് പോസ്റ്റ് അപ്രത്യക്ഷമായി.

ഇപ്പോള്‍ താന്‍ പങ്കുവെച്ച മീഡിയ വണ്‍ പോസ്റ്റര്‍ മുക്കിയത് എന്തുകൊണ്ടാണെന്ന്  ഫര്‍മിസിനുള്ള മറുപടിയുമായി രവിചന്ദ്രന്‍.സി. മുന്നോട്ട് വന്നിരിക്കുകയാണ്. “നേര്  പറഞ്ഞിട്ട് പത്താണ്ട് എന്നായിരുന്നു ഡിലീറ്റ് ചെയ്ത പോസ്റ്ററിലെ വാചകം. സ്വയം വീര്‍പ്പിക്കലിന്റെ ഭാഗമായി വന്നു സത്യം പറഞ്ഞു. ഇപ്പോള്‍ പത്ത് വര്‍ഷമായി എന്ന രീതിയില്‍ താങ്ങിയതാണ് എന്നാണ് കരുതിയത്. സത്യം പിറന്നിട്ട് പതിനാല് നൂറ്റാണ്ട് എന്നൊക്കെ ഗീര്‍വാണങ്ങള്‍ വരാറുണ്ടല്ലോ. അങ്ങിനെ നോക്കുമ്പോള്‍ നേര് പറഞ്ഞിട്ട് പത്ത്  വര്‍ഷം എന്നു പറഞ്ഞാല്‍ പോസിറ്റീവ് അര്‍ത്ഥത്തിലും പത്ത് വര്‍ഷമായി  നേര് പറഞ്ഞിട്ടില്ല എന്ന അര്‍ത്ഥത്തിലും ായിക്കാം. അതൊരു സെല്‍ഫ് ട്രോള്‍ (self troll) എന്ന നിലയ്‌ക്ക് മികച്ച  ഐറ്റമാണല്ലോ. നെവര്‍ ടൂ ലേറ്റ് എന്നെഴുതി പോസ്റ്റ് ചെയ്തു. പിന്നെയാരോ പറഞ്ഞു അത് അവരുടെ പോസ്റ്ററില്‍ആരോ അക്ഷരം മാറ്റി പ്രചരിപ്പിക്കുന്നതാണ് എന്ന്. അതോടെ ഞാന്‍ പോസ്റ്റ്  ഡിലീറ്റ് ചെയ്തു.”- ഇതാണ്  രവിചന്ദ്രന്‍.സി. നല്‍കുന്ന വിശദീകരണം.  

തന്നെ വ്യക്തിഹത്യ, താറടിക്കല്‍, നുണപ്രചരണം എന്നിവ നടത്തുന്ന ടീമാണ് മീഡിയ വണ്‍ എന്നും രവിചന്ദ്രന്‍ ഈ പോസ്റ്റില്‍ പറയുന്നു. റേപ്പ് കേസിലെ പ്രതി രവിചന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്ന് വരെ വാര്‍ത്തക്ക് തലക്കെട്ട് കൊടുത്തവരാണ് മീഡിയ  വണ്‍എന്നും രവിചന്ദ്രന്‍ പറയുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക