തൃശൂർ: കേരള കലാമണ്ഡലത്തിൽ മദ്യലഹരിയിൽ ഡിജെപാർട്ടി. ആടിക്കുഴഞ്ഞ് വൈസ് ചാൻസലറും രജിസ്ട്രാറും വിദ്യാർത്ഥികളും. ഭരണസമിതി അംഗങ്ങൾ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി എത്തിയതോടെ സംഭവം വിവാദമാവുകയാണ്.
കലാമണ്ഡലത്തിൽ നാലു ദിവസമായി നടന്ന നിളാ നൃത്തോത്സവം സമാപിച്ചതിന് പിന്നാലെയാണ് രാത്രി ഒരു മണിയോടെ അനധികൃതമായി ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ജനുവരി 31ന് പുലർച്ചെ ഒരു മണിക്കാണ് ഡിജെ ആഘോഷം നടന്നത്. വൈസ് ചാൻസിലർ ഡോ.എം.വി നാരായണനും രജിസ്ട്രാറും ഫിനാൻസ് ഓഫീസറും ആഘോഷത്തിൽ പങ്കെടുത്ത് ആടിക്കുഴയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തി. ഭരണസമിതിയുടേയോ പോലീസിന്റെയോ അനുമതി ഇല്ലാതെയാണ് അർദ്ധരാത്രിയിൽ ആഘോഷം നടത്തിയതെന്ന് പറയുന്നു.
ദൃശ്യങ്ങൾ പുറത്തു വന്നതോടെ വിയോജിപ്പ് പ്രകടിപ്പിച്ച് ഭരണസമിതി അംഗങ്ങൾ രംഗത്തെത്തി. കലമാണ്ഡലത്തിന്റെ അന്തസിന് ചേരാത്ത നടപടിയാണ് വൈസ് ചാൻസലർ അടക്കമുള്ളവരിൽ നിന്നുണ്ടായതെന്നും അന്വേഷണം വേണമെന്നും കലാകാരന്മാരും ആവശ്യപ്പെടുന്നു. കലാമണ്ഡലത്തിൽ ആഭാസ നൃത്തം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തു വന്നു.
കലാമണ്ഡലത്തിൽ അരങ്ങേറിയ ആഭാസ നൃത്തം കലാമണ്ഡലത്തെ സ്നേഹിക്കുന്ന യഥാർത്ഥ കലാസ്നേഹികളുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡൻറ് അഡ്വ കെ കെ അനീഷ് കുമാർ പറഞ്ഞു. വള്ളത്തോളും മുകുന്ദരാജയും ചേർന്ന് കലാമണ്ഡലം രൂപീകരിച്ചത് കേരളത്തിലെ പാരമ്പര്യ കലകളുടേയും ഭാരതീയമായ ശാസ്ത്രീയ കലകളുടേയും പഠനത്തിനും പ്രോത്സാഹനത്തിനുമായാണ്. ആ മഹത്തായ ഉദ്ദേശലക്ഷ്യങ്ങൾ നിറവേറ്റിക്കൊണ്ടാണ് ഇതുവരെയും കലാമണ്ഡലം പ്രവർത്തിച്ചിരുന്നത്. എന്നാൽ മല്ലികാ സാരാഭായി കലാമണ്ഡലം ചാൻസിലറായതോടെ അതിൽ നിന്നെല്ലാം മാറി JNU സർവ്വകലാശാല പോലെ കേരള കലാമണ്ഡലത്തിലും എന്തുമാവാമെന്ന അവസ്ഥ വന്നിരിക്കുന്നു.
ഭാരതീയമായ പാരമ്പര്യവും പൈതൃകവും കുടികൊള്ളുന്ന കലാമണ്ഡലത്തിൽ അരങ്ങേറിയത് ലഹരി നിശാപാർട്ടികൾക്ക് സമാനമായ ആഭാസ നൃത്തമാണ്. പവിത്രമായ കൂത്തമ്പലത്തിലും പരിസരത്തും ഡിജെ പാർട്ടി വെച്ച് ആഭാസ നൃത്തം സംഘടിപ്പിക്കുകയും ആഭാസ നൃത്തം ചെയ്യുകയും ചെയ്ത വൈസ് ചാൻസിലറേയും രജിസ്ട്രാറെയും ഇതിന് ഒത്താശ ചെയ്ത ചാൻസിലറേയും തൽസ്ഥാനങ്ങളിൽ നിന്ന് പുറത്താക്കണം. കലാമണ്ഡലത്തിൽ നട്ടപ്പാതിരയ്‌ക്ക് ആഭാസനൃത്തം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും കലാമണ്ഡലത്തിന്റെ പാരമ്പര്യവും തനിമയും പരിശുദ്ധിയും നിലനിർത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നും അനീഷ് കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: