പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന ഒറ്റയാന്‍ പി ടി സെവനെ (പാലക്കാട് ടസ്കര്‍ 7) പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. പുലര്‍ച്ചെ നാലിന് ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി സംഘം ആനയെ തെരഞ്ഞ് വനത്തിലേക്ക് പുറപ്പെട്ടു. ആനയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു.
സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളും സംഘത്തിനൊപ്പമുണ്ട്. 75 അംഗ വനപാലകരാണ് ധോണിയിലെ ദൗത്യത്തിനായുള്ളത്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്‌ക്ക് പി.ടി സെവനെ കണ്ടെത്തിയാല്‍ മയക്കു വെടിവച്ച് പിടികൂടും. കൂടിന്റെ ബലപരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ആനയെ മയക്കുവെടി വച്ചാല്‍ അത് ഓടാനുള്ള സാധ്യതയുള്ളതിനാല്‍ അക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിഗണിച്ചാകും നടപടിയെന്ന് ഡോ. അരുണ്‍ അറിയിച്ചു.
രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം ദൗത്യത്തിന് ഇറങ്ങിയിരിക്കുന്നത്. ആദ്യസംഘം ആനയെ ട്രാക്ക് ചെയ്യുകയും ആന ഇപ്പോൾ നിൽക്കുന്ന സ്ഥലം മയക്കുവെടിവയ്‌ക്കാൻ പറ്റിയതാണോ എന്നും പരിശോധിക്കും. ഉൾക്കാടിലോ ജനവാസമേഖലയിലോ വച്ച് ആനയെ വെടിവയ്‌ക്കില്ല. വനാതിര്‍ത്തിയിൽ ആന പ്രവേശിച്ചാൽ ഉടൻ വെടിവയ്‌ക്കാനാണ് സംഘത്തിന്റെ നീക്കം.
















