ഡോ. പ്രമീളാദേവി. ജെ
‘നമുക്കൊരു പുതുവര്‍ഷം വേണമെന്നതുകൊണ്ടല്ല, ജനുവരി ഒന്ന് പുതുവര്ഷാരംഭമാകുന്നത്. മറിച്ച്, നമുക്കു പുതിയൊരു മനസ്സ് വേണമെന്നതുകൊണ്ടാണ്’ എന്നു നിരീക്ഷിച്ചത്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധനായ ലേഖകനും കവിയും നാടകകൃത്തും ചെറുകഥാകാരനും പ്രഭാഷകനും സംവാദകനും നോവലിസ്റ്റും നിരൂപകനും പത്രപ്രവര്‍ത്തകനും ചിന്തകനുമൊക്കെയായിരുന്ന ജി.കെ. ചെസ്റ്റര്ട്ടണാണ്. അദ്ദേഹത്തിന്റെ ദേശകാലാതീതമായ നിരവധി നിരീക്ഷണങ്ങളിലൊന്നാണ്, കാലപ്രവാഹത്തെപ്പറ്റി, കലണ്ടറുകളുടെ താളുകള്‍ മറിയുന്നതിനെപ്പറ്റി ഒക്കെയുള്ള ഈ അഭിപ്രായം. ഡിസംബര്‍ മുപ്പത്തിയൊന്ന് അര്‍ധരാത്രിയില്‍ പഴയതു മാറ്റി പുതിയ കലണ്ടര്‍ ചുവരില്‍ തൂക്കുന്ന നിമിഷം, സമാനമായൊരു പ്രക്രിയ നമ്മുടെയുള്ളിലും സംഭവിക്കേണ്ടതുണ്ടെന്നോര്മ്മിപ്പിക്കുന്ന ഈ നിരീക്ഷണം, ആഴത്തിലുള്ള ചിന്തയെ ഉദ്ദീപിപ്പിക്കുന്നുണ്ട്. രണ്ടായിരത്തി ഇരുപത്തിരണ്ട് ഡിസംബര്‍ മാസം മുപ്പത്തിയൊന്നാം തീയതി അര്‍ധരാത്രിയില്‍ പഴയ കലണ്ടറിന്റെ സ്ഥാനചലനം സംഭവിക്കുമ്പോള്‍ ചെസ്റ്റര്‍ട്ടന്റെ വാക്കുകള്‍ ഉള്ളില്‍ മുഴങ്ങേണ്ടതുണ്ട്.
വര്‍ഷാന്തം കണക്കെടുപ്പിന്റെയും വിലയിരുത്തലുകളുടെയും സന്ദര്‍ഭമാണ്. വിപരീതദിശകളിലേക്കു തിരിഞ്ഞിരിക്കുന്ന രണ്ടു മുഖങ്ങളുള്ള ജാനസ് എന്ന റോമന്‍ ദേവതയുടെ പേരില്‍നിന്നാണ് ആദ്യത്തെ മാസത്തിന് ജനുവരി എന്നു പേരു ലഭിച്ചത്. പിന്നിലേക്കും മുന്നിലേക്കും നോക്കുന്ന മുഖങ്ങള്‍ കടന്നുപോയ വര്‍ഷത്തെയും പുതുവര്‍ഷത്തെയും നിരീക്ഷിക്കുന്നു. വര്‍ഷാരംഭത്തിന്റെ സമ്മിശ്ര വികാരങ്ങള്‍ അലയിളക്കുന്ന മനസ്സോടെ നമ്മളും ജാനസ്സുകളാകേണ്ടതുണ്ട്, പിന്നിലേക്കു നോക്കി കഴിഞ്ഞകാലത്തെ വിലയിരുത്താനും മുന്‍പോട്ടു നോക്കി പുതിയ നമ്മളെ സൃഷ്ടിക്കാനും കഴിവുള്ള ജാനസ്സുകള്‍.
നദികള്‍ മുന്‍പോട്ടു മാത്രമേ ഒഴുകാറുള്ളൂ; കാലം സഞ്ചരിക്കുന്നതും മുന്‍പോട്ടു മാത്രം. കാലപ്രയാണത്തില്‍ മനുഷ്യരാശിയുടെ ജീവിതവും ്രപകാശദൂരങ്ങള് പിന്നിട്ടിരിക്കുന്നു. ഗുഹാന്ധകാരത്തില്നിന്ന് ബഹിരാകാശ പേടകങ്ങളിലെ സ്ഥിരതാമസത്തിലേക്കു പുരോഗമിച്ചിരിക്കുന്നു മനുഷ്യജീവിതം. അല്പായുസ്സിന്റെ ദുരന്തത്തില്‍നിന്ന് എത്രയെത്രയോ രോഗങ്ങളെ കീഴടക്കി, നൂറ്റാണ്ടിന്റെ മുക്കാല്‍ പങ്കിനപ്പുറം ഭൗമജീവിതം ദീര്‍ഘിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു. കായ്കനികളും വേരും ഇലകളും തിന്നുജീവിച്ചിരുന്ന പ്രാകൃതത്വത്തില്‍നിന്ന് 3ഡി പ്രിന്റിങ്ങിലൂടെ ഭക്ഷണം നിര്മിക്കുന്നിടത്തെത്തിയിരിക്കുന്നു. കണ്‍വെട്ടത്തു കാണപ്പെടുന്നവയെക്കുറിച്ചുപോലും മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഇരുണ്ട കാലത്തുനിന്നും വിരല്‍ത്തുമ്പിന്റെ ചെറുചലനത്തിലൂടെ വിജ്ഞാനത്തിന്റെ അനന്തപ്രപഞ്ചം അനാവരണം ചെയ്യാനായിരിക്കുന്നു നമുക്ക്. അതേസമയം, ആശങ്കയുളവാക്കുന്ന മാറ്റങ്ങളുമുണ്ടായിട്ടുണ്ട്. നരവംശത്തിന്റെ കാലപ്രയാണത്തില്‍, പഴയ രോഗങ്ങളെ കീഴ്പ്പെടുത്തിയ ആധുനിക മനുഷ്യനു മുന്പില്, പുതിയ രോഗങ്ങള്‍ ഭീതിദമായ വെല്ലുവിളികളുയര്‍ത്തുന്നു; അക്കൂട്ടത്തില്‍ പരീക്ഷണശാലകളില്‍ സൃഷ്ടിക്കപ്പെടുന്നവയും സ്വാഭാവിക ജനിതകവ്യതിയാനങ്ങളിലൂടെ സംഭവിക്കുന്നവയുമുണ്ട്. പ്രകൃതിയെ വശപ്പെടുത്തിയ പൗരഷത്തെ ചോദ്യംചെയ്യും വിധത്തില്‍ പുതിയ പ്രകൃതിദുരന്തങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. സ്വാഭാവിക സസ്യസമൃദ്ധിയെ ഇഷ്ടാനുസരണമായ കൃഷിയിലൂടെ നിയന്ത്രണവിധേയമാക്കിയപ്പോള്‍ എത്രയോ സസ്യജാതികള്‍ അപ്രത്യക്ഷമായി. വിവേകശൂന്യമായ വേട്ടയാടലിലൂടെ നിരവധി ജന്തുവര്‍ഗങ്ങള്‍ നശിച്ചുപോയി. മണ്ണിനോടും ജലത്തോടും വായുവിനോടും കാട്ടിയ ധാര്‍ഷ്ട്യം, ആഗോളതാപനമെന്ന അതിഭീകരവിപത്തിലേക്ക് ഭൂമിയേയും അതിന്റെ സന്തതികളേയും തള്ളിയിട്ടുകഴിഞ്ഞു. സവിശേഷ ബുദ്ധിവൈഭവമുള്ളവരെന്നും സകല ജീവാജീവപ്രകൃതിക്കും അധിപരെന്നും അഹങ്കരിച്ചുപോന്ന മനുഷ്യന്, ഇത്തരം അനിയന്ത്രിതമായ മാറ്റങ്ങള്‍ക്കു മുന്പില് നിസ്സഹായനായി തലകുനിച്ചുനില്ക്കുന്നിടത്താണ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിന്റെ മൂന്നാമതു പുതുവര്‍ഷം പിറവിയെടുക്കുന്നത്. ഏതൊരു പിറവിയിലുമെന്നതുപോലെ ആകാംക്ഷയും ആശങ്കയും അനല്പമായ പ്രത്യാശയുമൊക്കെ നമ്മുടെ മനസ്സുകളെ തരൡതമാക്കുന്നുണ്ട് ഈ സന്ദര്‍ഭത്തിലും.
സൗവര്ണ്ണാഭമായ ഒരു ഭൂതകാലവും അതേത്തുടര്‍ന്ന് വൈദേശികാക്രമണ പരമ്പരകളിലൂടെ ഊര്‍ജം നഷ്ടപ്പെടുകയും കോളനിവല്‍ക്കരണത്തിലൂടെ അവമതിയും ദാരിദ്ര്യവും അജ്ഞതയും അടിച്ചേല്പ്പിക്കപ്പെടുകയുംചെയ്ത ദുരിതകാലവും പേറുന്ന ഭാരതമെന്ന ഉപഭൂഖണ്ഡത്തിനുമുണ്ട്, പുതുവത്സരപ്പിറവിയുടെ കുതൂഹലമാസ്വദിക്കാന് പോന്ന സ്മൃതികളുടെ നിധിശേഖരം. സ്വാതന്ത്ര്യലബ്ധിയുടെ ആഹഌദനിമിഷങ്ങളിലും ഉണങ്ങാത്ത മുറിവായി വിഭജനത്തിന്റെ നീറ്റല്‍ പേറിയ ഭാരതത്തിനു മുന്പില് എണ്ണമറ്റ വെല്ലുവിളികളാണുണ്ടായിരുന്നത്. ‘ഇന്ത്യയിലെ നേതാക്കന്മാരെല്ലാം കഴിവില്ലാത്തവരും വെറും വൈയ്ക്കോല്‍ നാരുകള്‍ പോലെ അപ്രസക്തരുമാണ്. വിഡ്ഢികളും അവസരവാദികളും തെമ്മാടികളുമായിരിക്കും അധികാരം കയ്യാളുന്നത്. ഒടുവില്‍ രാഷ്ട്രീയകലാപങ്ങളില്പ്പെട്ട് ഈ രാജ്യം നശിച്ചുപോകു’മെന്ന് പ്രവചിച്ച ബ്രിട്ടന്റെ ബുദ്ധിരാക്ഷസനും അതിപ്രഗല്ഭനുമായ പ്രധാനമന്ത്രി സര് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ അര്ത്ഥശൂന്യമായിത്തീര്ന്നെങ്കിലും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനപ്പുറം, സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക-സാങ്കേതികവിദ്യാ സ്വാതന്ത്ര്യങ്ങളിലേക്ക് നമ്മുടെ രാഷ്ട്രം പ്രവേശിക്കുന്നത് രണ്ടായിരത്തി പതിനാലു മുതലാണ്. അതിനു മുന്‍പ്, അധികാരത്തിന്റെ ഇടനാഴികള്‍ സാധാരണക്കാരന് അപ്രാപ്യമായിരുന്നു; ഇന്ദ്രപ്രസ്ഥത്തിലെ ഉദ്യോഗസ്ഥ-രാഷ്ട്രീയ ദല്ലാളന്മാര് അഴിമതിയുടെ മൊത്തക്കച്ചവടക്കാരായിരുന്നു. പ്രഥമ കുടുംബത്തില്‍ ജനിക്കുകയെന്നതു മാത്രമായിരുന്നു പ്രധാനമന്ത്രിപദത്തിലേക്കുള്ള യോഗ്യത. സ്ത്രീഭരണാധികാരികള്‍ സമ്പൂര്ണ്ണാധിപത്യമനുഭവിച്ചിരുന്ന കാലഘട്ടങ്ങളില്‍പ്പോലും ഭാരതീയ നാരിയുടെ ദുരിതങ്ങള്‍ ലഘൂകരിക്കപ്പെട്ടില്ല. വികസനമെത്താത്ത ഗ്രാമങ്ങളും കെടുകാര്യസ്ഥതകൊണ്ട് നിര്‍ജീവമായ പട്ടണങ്ങളും അന്യരാജ്യങ്ങളിലെ അടിസ്ഥാനസൗകര്യക്കുതിപ്പു കണ്ട് കണ്ണുമഞ്ഞളിച്ചു നില്ക്കുന്ന നഗരങ്ങളുമൊക്കെയായിരുന്നു അന്നോളം നമുക്ക് കൈമുതല്‍. സ്വാതന്ത്ര്യത്തിന്റെ ആറര പതിറ്റാണ്ടു പിന്നിട്ടിട്ടും ചാണകവറളി കത്തുന്ന പുകയടുപ്പുകളും വെളിമ്പറമ്പുകളിെല മലമൂത്ര വിസര്‍ജനവും കുടിവെള്ളമെന്ന കിട്ടാക്കനി തേടിയുള്ള അവസാനിക്കാത്ത യാത്രകളുമൊക്കെയായിരുന്നു സാധാരണക്കാരന്റെ നിത്യജീവിതാനുഭവങ്ങള്‍. ആരുമവനെ കണ്ടില്ല; അവന്റെ നെടുവീര്പ്പുകളാരും കേട്ടതുമില്ല. പുതിയൊരു രാജവംശത്തിന്റെ കുടുംബവാഴ്ചയിലെ അപ്രമാദിത്വവും സ്തുതിപാഠകരുടെ ജയജയജയ ഘോഷങ്ങളും ധൂര്‍ത്തിന്റെയും പൊതുഖജനാവു കൊള്ളയടിക്കുന്നതിന്റെയും പളപളപ്പും മാത്രമായിരുന്നല്ലോ അന്ന് സ്വാതന്ത്ര്യാനന്തര കോളനി ജീവിതത്തിന്റെ ആകെത്തുക.
എല്ലാം മാറി പൊടുന്നനവേ, വായില്‍ വെള്ളിക്കരണ്ടിയില്ലാതെ, സാധാരണക്കാരും പിന്നാക്കക്കാരുമായ മാതാപിതാക്കളുടെ മകനായി പിറന്ന്, ഡൂണ്‍ സ്കൂളിലോ ഓക്സ്ഫോര്‍ഡിലോ കേംബ്രിഡ്ജിലോ പഠിക്കാന്‍ അവസരം കിട്ടിയിട്ടില്ലാത്ത, പ്രഗല്ഭനായ ഭരണാധികാരിയെന്നു തെളിയിക്കപ്പെട്ടിട്ടും നിര്‍ദാക്ഷിണ്യം വിമര്‍ശിക്കപ്പെടുകയും വ്യക്തിഹത്യക്കിരയാക്കപ്പെടുകയും ചെയ്ത ഒരാള്‍ പ്രധാനമന്ത്രിപദത്തിലെത്തുന്നു. എതിര്‍പാര്‍ട്ടിക്കാരും മാധ്യമങ്ങളും ബുദ്ധിജീവിനാട്യക്കാരുമൊക്കെ നിരന്തരം പരസ്പരം മത്സരിച്ച് ചെളിവാരിയെറിഞ്ഞുകൊണ്ടിരുന്നിട്ടും, അദ്ദേഹം ജനമനസ്സുകള്‍ കീഴടക്കുന്നു. തനിക്കു മുന്പില് കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളോരോന്നും നിസ്വാര്‍ത്ഥകര്‍മ്മത്തിന്റെ, ആത്മസമര്‍പ്പണത്തിന്റെ, നിര്‍വ്യാജമായ രാഷ്ട്രസ്നേഹത്തിന്റെ മാന്ത്രികത്താക്കോലുപയോഗിച്ച് തുറക്കുന്നു. ഭാരതം, അന്നോളമറിഞ്ഞിട്ടില്ലാത്ത ആന്തരികവും ഭൗതികവുമായ വികാസത്തിന്റെ പുതുയുഗത്തിലേക്കു പ്രവേശിക്കുനു. 1985 ല്‍ കൊടുംവരള്ച്ചകൊണ്ടു തകര്‍ന്നടിഞ്ഞ ഒഡിഷയിലെ കാലാഹന്ദി സന്ദര്‍ശിച്ച സമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി പറഞ്ഞ വാക്കുകള്‍-‘സര്‍ക്കാര്‍ സാധാരണക്കാരനുവേണ്ടി ഒരു രൂപ ചെലവഴിച്ചാല്‍ അവന്റെ കയ്യിലെത്തുന്നത് കേവലം പതിനഞ്ചു പൈസ മാത്ര’മാണെന്ന കുറ്റസമ്മതം- പ്രധാനമന്ത്രി നരേന്ദ്ര മോദി വിസ്മയകരമായി പരിഹരിച്ചു- ജന്‍ധന്‍ യോജന നടപ്പാക്കുന്നതിലൂടെ. ദരിദ്രരുടെ വീടുകളില്‍ ഉജ്വല്‍ യോജന വഴി സൗജന്യ പാചകവാതകത്തോടൊപ്പം അവിടുത്തെ സ്ത്രീകള്‍ക്ക് ആരോഗ്യത്തിലേക്കുള്ള ചുവടുമാറ്റവും സാധ്യമായി. സ്വച്ഛ് ഭാരത് അഭിയാന് പദ്ധതി സാധാരണക്കാരായ സ്ത്രീകള്‍ക്കു നല്‍കിയത് ശൗചാലയങ്ങള്‍ മാത്രമായിരുന്നില്ല-ആത്മാഭിമാനം കൂടിയായിരുന്നു. ഇങ്ങനെ എണ്ണമറ്റ ജനക്ഷേമ പദ്ധതികളിലൂടെ, മികവേറിയ റോഡുകളുടെ നിരന്തര നിര്‍മാണത്തിലൂടെ, സൈനികര്‍ക്ക് ആത്മവിശ്വാസവും ഭൗതികസൗകര്യങ്ങളുമൊരുക്കുന്നതിലൂടെ, അഴിമതിയുടെ തരിമ്പുപോലുമില്ലാത്ത ഭരണനിര്‍വഹണത്തിലൂടെ, കശ്മീരിന്റെ ആത്മാവിനെ ശോഷിപ്പിച്ചുകൊണ്ടിരുന്ന ആര്‍ട്ടിക്കിള്‍ 370-ന്റെ നിര്‍ത്തലാക്കലിലൂടെ, കള്ളപ്പണക്കാര്‍ക്കു കൂച്ചുവിലങ്ങിട്ട നോട്ടുനിരോധനത്തിലൂടെ, രാജ്യത്തിന്റെ ശാസ്ത്രസാങ്കേതികക്കുതിപ്പിന് കരുത്തു പകരുന്ന നിരവധി നിലപാടുകളിലൂടെ- പറഞ്ഞാല്‍ തീരാത്തത്ര ബൃഹത്തായ പരിഷ്കാരങ്ങൡലൂടെ- നരേന്ദ്ര മോദി, അക്ഷരാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ ഭാഗ്യവിധാതാവായി മാറി. പത്താം വര്‍ഷത്തിലേക്കു എത്തിക്കൊണ്ടിരിക്കുന്ന ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഭരണചക്രം തിരിക്കുന്ന മഹാകര്മ്മയോഗി സൃഷ്ടിച്ചത് പുതിയ ഭാരതത്തെയാണ്.
ലോകരാജ്യങ്ങള്‍ കൊവിഡ് 19 മഹാമാരിയുടെ പിടിയിലമര്‍ന്ന് തകര്‍ന്നടിഞ്ഞപ്പോഴും ഭാരതം പരാജയപ്പെട്ടില്ല. പ്രതിരോധ കുത്തിവെയ്പും മറ്റനുബന്ധ സന്നാഹങ്ങളുമായി സ്വന്തം പൗരന്മാര്ക്കു മാത്രമല്ല, ഇതരരാജ്യങ്ങള്ക്കുകൂടി കൈത്താങ്ങായിത്തീരുന്ന കാഴ്ചയാണ് നാം കണ്ടത്. രോഗത്തെ മാത്രമല്ല, യുദ്ധത്തെയും അക്രമങ്ങളേയും തടയാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വമാവശ്യമാണെന്ന് റഷ്യ-ഉക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പല ലോകനേതാക്കളും നിസ്സംശയം പ്രസ്താവിച്ചത് നാം കേട്ടു.
പുതുവര്‍ഷം പിറക്കുന്നു, പുതിയ ഭാരതവും. സമാജത്തിന്റെയും വ്യക്തിയുടെയും ജീവിതവഴികളില്‍ നമുക്കു ജാനസ്സുകളാവാം. കഴിഞ്ഞകാലം പുനഃപരിശോധിച്ചും തെറ്റു തിരുത്തിയും നമ്മെ പുതുക്കിപ്പണിയാം. വരാന്‍ പോകുന്ന ദിനങ്ങളെ പ്രത്യാശയോടെ, ആത്മവിശ്വാസത്തോടെ നോക്കിക്കാണാം. ദൃഢനിശ്ചയത്തോടെ കഠിനാധ്വാനം ചെയ്യാം- പുതിയ നമ്മളെ സൃഷ്ടിക്കാന്‍. പുതിയ ഭാരതത്തിന്റെ ജൈത്രയാത്രക്ക് കൂടുതല്‍ കരുത്തേകാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: