Categories: Football

ഗോള്‍… റെഡ് വിത്ത് ലൗ; ബ്രസീലിനെ കാമറൂണ്‍ വീഴ്‌ത്തി (1-0)

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് പ്രതിരോധക്കോട്ട തകര്‍ത്ത് കാനറികളുടെ നെഞ്ചകം പിളര്‍ത്തി ചാട്ടൂളി പോലെയുള്ള ഹെഡറിലൂടെ അബൂബക്കര്‍ കാമറൂണിന്റെ വിജയഗോള്‍ നേടിയത്. 2002നു ശേഷം ലോകകപ്പില്‍ കാമറൂണ്‍ നേടുന്ന ആദ്യ ജയമാണിത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലുസൈല്‍: ബ്രസീലിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിന്റെ വിജയഗോള്‍ നേടിയ വിന്‍സന്റ് അബൂബക്കറിന് റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചിട്ടും മൈതനത്തിന് പുറത്തേക്ക് യാത്രയാക്കിയത് കവിളില്‍ തട്ടി സ്നേഹത്തോടെ. 

ബ്രസീലിനെതിരെ ജയിച്ചാലും പുറത്താണെന്ന ബോധ്യമുള്ളതിനാല്‍ ചട്ടം ലംഘിച്ച് അഭിമാന നിമിഷം ജഴ്സി ഊരിയായിരുന്നു ക്യാപ്റ്റന്‍ വിന്‍സന്റ് അബൂബക്കര്‍ ആഘോഷിച്ചത്. ഈ ചട്ടലംഘനത്തിനാണ് റഫറി മൊറോക്കോയില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ഇസ്മയില്‍ ഇല്‍ഫത്ത് അബൂബക്കറിന് ചുവപ്പുകാര്‍ഡ് കാണിച്ചത്. ആഘോഷത്തിന് പിന്നാലെ വിന്‍സന്റിന് രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പുകാര്‍ഡും ലഭിച്ചതോടെ പുറത്തേക്ക്. ചുവപ്പുകാര്‍ഡ് ഉയര്‍ത്തുന്നതിനു മുന്‍പ് റഫറി ഇസ്മായില്‍ എല്‍ഫത്ത് ഹസ്തദാനം നല്‍കിയും ചേര്‍ത്തുനിര്‍ത്തിയും, തോളില്‍ തട്ടിയും വിന്‍സന്റ് അബൂബക്കറിനെ അഭിനന്ദിച്ചത് ഹൃദ്യമായ കാഴ്ചയായി.

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് പ്രതിരോധക്കോട്ട തകര്‍ത്ത് കാനറികളുടെ നെഞ്ചകം പിളര്‍ത്തി ചാട്ടൂളി പോലെയുള്ള ഹെഡറിലൂടെ അബൂബക്കര്‍ കാമറൂണിന്റെ വിജയഗോള്‍ നേടിയത്.  2002നു ശേഷം ലോകകപ്പില്‍ കാമറൂണ്‍ നേടുന്ന ആദ്യ ജയമാണിത്. ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചെങ്കിലും ജി ഗ്രൂപ്പില്‍ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കാമറൂണ്‍. സ്വിറ്റ്സര്‍ലന്‍ഡ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കു സെര്‍ബിയയെ കീഴടക്കിയതോടെ രണ്ടാം സ്ഥാനക്കാരായി സ്വിസ് പട പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

കാമറൂണ്‍ ഗോള്‍വലയ്‌ക്കു നേരെ 21 ഷോട്ടുകള്‍ പായിച്ച ബ്രസീലിന് ഒരു തവണ പോലും ലക്ഷ്യം നേടാന്‍ അവസരം കൊടുക്കാതെ കാത്തത് അവരുടെ പ്രതിരോധനിരയുടെ കെട്ടുറപ്പും ഗോള്‍കീപ്പര്‍ ഡെവിസ് എപാസിയുടെ സൂപ്പര്‍മാന്‍ പ്രകടനവും. ബ്രസീല്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് പറത്തിയ ഏഴ് ഷോട്ടുകളാണ് കാമറൂണ്‍ ഗോളി രക്ഷപ്പെടുത്തിയത്.  

Recent Posts