ചെന്നൈ: ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പടര്‍ത്തുന്ന വൈറസുകളെ തടയാന്‍ പ്രത്യേകയിനം ബാക്ടീരിയയെ സന്നിവേശിപ്പിച്ച കൊതുകുകളെ ഉപയോഗിക്കാമെന്ന് കണ്ടെത്തല്‍. പുതുച്ചേരിയിലെ വെക്ടര്‍ കണ്ട്രോള് റിസര്‍ച്ച് സെന്ററില്‍(വി.സി.ആര്.സി.) വികസിപ്പിച്ച കൊതുകിനങ്ങളെ തുറന്നുവിടുന്നതിന് അധികൃതരുടെ അനുമതി കാത്തിരിക്കയാണ് വിദഗ്ധര്‍.
ഡെങ്കിയും ചിക്കുന്‍ഗുനിയയും മഞ്ഞപ്പനിയുംമറ്റും പരത്തുന്ന ഈഡിസ് ഈജിപ്തി ഇനത്തില്‍പ്പെട്ട കൊതുകില്‍ രണ്ടിനം വോല്‍ബാച്ചീ ബാക്ടീരിയയെ സന്നിവേശിപ്പിച്ചാണ് ഈഡിസ് ഈജിപ്തി പുതുച്ചേരി എന്നുപേരിട്ട കൊതുകിനെ ഗവേഷകര്‍ വികസിപ്പിച്ചത്. കൊതുകിന്റെ ശരീരകലകളില്‍ വോല്‍ബാച്ചീ ബാക്ടീരിയ നിലയുറപ്പിക്കുന്നതുകാരണം അതിന് വൈറസിനെ വഹിക്കാനാകാതെവരും. നാടന്‍ കൊതുകിനങ്ങളുമായി ഈ കൊതുക് ഇണചേര്‍ന്നുണ്ടാവുന്ന കുട്ടികളിലും ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാവും. കാലക്രമേണ നാടന്‍ കൊതുകിനങ്ങളെ തുരത്തി ബാക്ടീരിയയടങ്ങുന്ന കൊതുക് മാത്രമാവുന്നതോടെ കൊതുകിലൂടെ വൈറസ് രോഗങ്ങള്‍ പടരുന്നത് നിലയ്ക്കും.
ഓസ്ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയില്‍നിന്ന് കൊണ്ടുവന്ന 10,000 കൊതുകുമുട്ട വിരിയിച്ചാണ് വിസിആര്‍സിയില്‍ ഗവേഷണം നടത്തിയത്. ഈ കൊതുകുകളെ നാടന്‍ കൊതുകുകളുമായി ഇണചേര്‍ത്ത് ഈഡിസ് ഈജിപ്തി പുതുച്ചേരി വികസിപ്പിച്ചു. ഇവയുപയോഗിച്ച് വൈറസ് വ്യാപനം ഗണ്യമായി കുറയ്ക്കാമെന്ന് നാലുവര്‍ഷം നീണ്ട ഗവേഷണത്തില്‍ തെളിഞ്ഞതായി പുതുച്ചേരി വി.സി.ആര്.സി. ഡയറക്ടര്‍ ഡോ. അശ്വനി കുമാര്‍ അറിയിച്ചു.
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് വോല്‍ബാച്ചീ കൊതുകുകളില്‍ വിസിആര്‍സി പരീക്ഷണം നടത്തിയിരിന്നു. പദ്ധതി വിജയിക്കണമെങ്കില്‍ നിശ്ചിതപ്രദേശത്ത് ആഴ്ചതോറും പുതിയ കൊതുകിനത്തെ കൂട്ടത്തോടെ തുറന്നുവിടണം. ഇതിന് സര്‍ക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും വിവിധ വകുപ്പുകളുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. നാട്ടുകാരുടെ സമ്മതംകൂടിയുണ്ടെങ്കിലേ കൊതുകുകളെ തുറന്നുവിടാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: