Categories: India

അനര്‍ഹര്‍ വാങ്ങിയാല്‍ ശിക്ഷ; 90 ദിവസത്തിനകം അപേക്ഷിക്കണം; കൊവിഡ് മരണം നഷ്ടപരിഹാരത്തിന് സുപ്രീംകോടതിയുടെ അഞ്ച് നിര്‍ദേശങ്ങള്‍

അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് നഷ്ടപരിഹാരം നല്കണം. നിശ്ചിത സമയ പരിധിയില്‍ അപേക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരാതി പരിഹാര സമിതിയെ സമീപിക്കണം. സമിതി മുഖേന നഷ്ടപരിഹാരത്തിന് അവകാശവാദം ഉന്നയിക്കാം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായ 50,000 രൂപ ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് സുപ്രീം കോടതി സമയക്രമം നിര്‍ദേശിച്ചു. അഞ്ച് നിദേശങ്ങളാണ് കോടതി നല്കിയത്. 2022 മാര്‍ച്ച് 20-ന് മുമ്പുള്ള കൊവിഡ് മരണങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ മാര്‍ച്ച് 24 മുതല്‍ അറുപത് ദിവസം അധികമായി നല്കും. അതിന് ശേഷമുള്ളവയ്‌ക്ക് മരണത്തിയതി മുതല്‍ തൊണ്ണൂറ് ദിവസം വരെയാണ് സമയം.

അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് നഷ്ടപരിഹാരം നല്കണം. നിശ്ചിത സമയ പരിധിയില്‍ അപേക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരാതി പരിഹാര സമിതിയെ സമീപിക്കണം. സമിതി മുഖേന നഷ്ടപരിഹാരത്തിന് അവകാശവാദം ഉന്നയിക്കാം. അപേക്ഷകന് തന്റെ നിയന്ത്രണത്തിന് അതീതമായ കാരണത്താല്‍ നിശ്ചിത പരിധിയ്‌ക്കുള്ളില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിഞ്ഞില്ലെന്ന് സമിതി കണ്ടെത്തിയാല്‍ അവരുടെ കേസ് പരിഗണിക്കാം. വ്യാജ അപേക്ഷകള്‍ ഒഴിവാക്കാന്‍ ലഭിച്ച അപേക്ഷകളുടെ അഞ്ച് ശതമാനത്തിന് മേല്‍ ആകസ്മിക സൂക്ഷ്മപരിശോധന ആദ്യ ഘട്ടത്തില്‍ തന്നെ നടത്തണം. ആരെങ്കിലും വ്യാജ അവകാശവാദം ഉന്നയിച്ചതായി കണ്ടെത്തിയാല്‍, കേസ് എടുത്ത് ശിക്ഷിക്കണം.

Recent Posts