Categories: India

ദളിതരെ അക്രമത്തിനാഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി ; ശ്രീരാമന്‍ ജീവിച്ചിരുന്നതിനെ ചോദ്യം ചെയ്തും വീര്‍ സവര്‍ക്കറെ തെറ്റായി ഉദ്ധരിച്ചും വിവാദപ്രസംഗം

അക്രമത്തിലൂടെ തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പകരം വീട്ടാന്‍ ദളിതരോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉനയില്‍ ദളിതുകള്‍ക്കെതിരെ നടന്ന അക്രമത്തിന്‍റെ കഥ പറഞ്ഞാണ് രാഹുല്‍ ഗാന്ധി അക്രമത്തിന് ആഹ്വാനം ചെയ്തത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലഖ്‌നോ:  അക്രമത്തിലൂടെ തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പകരം വീട്ടാന്‍ ദളിതരോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉനയില്‍ ദളിതുകള്‍ക്കെതിരെ നടന്ന അക്രമത്തിന്റെ കഥ പറഞ്ഞാണ് രാഹുല്‍ ഗാന്ധി അക്രമത്തിന് ആഹ്വാനം ചെയ്തത്.

താനാണ് അവരുടെ സ്ഥാനത്തെങ്കില്‍ തന്നെ പീഡിപ്പിച്ചവരെ കുത്തിക്കൊന്ന് ആത്മഹത്യ ചെയ്‌തേനെ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ വിശദീകരണം. നിരവധി ദളിത് യുവാക്കളെ ഗുജറാത്തില്‍ ആള്‍ക്കൂട്ടം തല്ലിയ ഉന സംഭവം എടുത്തിട്ടായിരുന്നു രാഹുല്‍ ദളിതരെ അക്രമത്തിന് ആഹ്വാനം ചെയ്തത്. ഈ അക്രമസംഭവത്തില്‍ ഇരയായ യുവാവിന്റെ വീട് സന്ദര്‍ശിച്ച കഥ പങ്കുവെച്ച ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞത് ഇതാണ്: ‘അക്രമിയെ അറിയാമെങ്കില്‍, ഒരു കത്തി കിട്ടുമെങ്കില്‍ തന്റെ സഹോദരനെ കൊന്നവരെ എന്തുകൊണ്ട് കൊന്നില്ല എന്ന് ഞാന്‍ ചോദിച്ചു.’. അക്രമത്തിന് തുറന്നാഹ്വാനം ചെയ്യുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതുവഴി ഹിന്ദുമതത്തിനകത്ത് വിഭാഗീയത ആളിക്കത്തിക്കാനുള്ള  ശ്രമമായിരുന്നു രാഹുല്‍ നടത്തിയത്. വ്യക്തമായ ആസൂത്രണത്തോടെയുള്ള പ്രസംഗമാണിതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

അടുത്തത് തനിക്ക് അധികാരത്തോട് ആര്‍ത്തിയില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള വ്യാജശ്രമമായിരുന്നു രാഹുല്‍ നടത്തിയത്. രാജ്യത്തിന്റെ രാഷ്ടീയത്തിന്റെ നടുക്കാണ് പിറന്നുവീണതെങ്കിലും തനിക്ക് അധികാരത്തോട് താല്‍പര്യമില്ലെന്നായിരുന്നു രാഹുല്‍പ്രസംഗിച്ചത്. ഇതുവരെ കോണ്‍ഗ്രസ് പ്രസിഡന്‍റ് പദവി വിട്ടൊഴിഞ്ഞിട്ടും പഞ്ചാബില്‍ അമരീന്ദര്‍സിങ്ങിനെ മാറ്റി ഛന്നിയെ പ്രതിഷ്ഠിച്ചതുള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇപ്പോഴും എടുക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നത് മറച്ചുപിടിച്ചുകൊണ്ടായിരുന്നു ഈ വീരവാദം. അമ്മ, മകന്‍, മകള്‍ എന്ന ത്രിമൂര്‍ത്തികളാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ അധികാരത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തുന്നതെന്ന് ഏത് കോണ്‍ഗ്രസുകാരനുമറിയാം.  

മായാവതിയെക്കുറിച്ച് സ്വബോധമില്ലാത്ത പ്രസംഗം

ഇഡിയെയും സിബി ഐയെയും ഭയപ്പെടുന്നതുകൊണ്ടാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ചെന്നിട്ടും മായാവതി സമ്മതിക്കാതിരുന്നതെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ മറ്റൊരു അവകാശവാദം. ഇതിനോട് മായാവതി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, രണ്ട് സീറ്റും വെറും 2.3 ശതമാനം വോട്ടും മാത്രം കിട്ടിയ,  97 ശതമാനത്തോളം സീറ്റുകളില്‍ കെട്ടിവെച്ച കാശ് നഷ്ടമായ കോണ്‍ഗ്രസുമായി ഏത് സ്വബോധമുള്ള നേതാവാണ് ഒരു സഖ്യത്തിന് തയ്യാറാവുക എന്ന കാര്യം മറന്ന് ഏതോ മായാലോകത്ത് നിന്നുള്ള പ്രസംഗമായിരുന്നു രാഹുല്‍ ഗാന്ധിയുടേത്. മായാവതിയുടെ ബിഎസ്പിയ്‌ക്കും 403 സീറ്റുകളില്‍ മത്സരിച്ചെങ്കിലും 290 സീറ്റുകളില്‍ കെട്ടിവെച്ച കാശ് നഷ്ടമായി. 400 സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് ബിഎസ്പി വിജയിച്ചത്.

വീര്‍ സവര്‍ക്കറെക്കുറിച്ച് കല്ലുവെച്ച നുണ  

പ്രസംഗത്തിനിടെ വീര്‍ സവര്‍ക്കറെ തെറ്റായി ഉദ്ധരിക്കാനും രാഹുല്‍ ഗാന്ധി മറന്നില്ല. ദളിതരെ വീണ്ടും അക്രമത്തിന് പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ നീക്കവും. താനും കൂട്ടുകാരും കൂടി പുറത്തുപോയി ഒരു മുസ്ലിം കുട്ടിയെ തല്ലാന്‍ കഴിഞ്ഞാല്‍ അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമെന്ന് വീര്‍ സവര്‍ക്കര്‍ പറഞ്ഞുവെന്ന തെറ്റായ ഉദ്ധരണിയാണ് രാഹുല്‍ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. അതേ സമയം ഈയിടെ പുറത്തിറങ്ങിയ വിക്രം സമ്പത്ത് എഴുതിയ വീര്‍ സവര്‍ക്കറിനെക്കുറിച്ചുള്ള പുസ്തകത്തില്‍ ഇന്ദിരാഗാന്ധി സവര്‍ക്കറെ പ്രശംസിച്ച് പ്രസംഗിച്ചതായി പറയുന്നുണ്ട്.  രാഹുലിനേക്കാള്‍ എത്രയോ അറിവും വായനാപരിചയവും ഉള്ള നേതാവാണ് ഇന്ദിരാഗാന്ധി.  ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ വീര്‍ സവര്‍ക്കര്‍ നടത്തിയ പോരാട്ടത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ഏടുകളില്‍ അതിന്‍റേതായ പ്രധാന്യമുണ്ടെന്നായിരുന്നു ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗം. വീര്‍ സവര്‍ക്കറുടെ സ്മാരകം നിര്‍മ്മിക്കാന്‍ അന്ന് സ്വന്തം നിലിയില്‍ 11000 രൂപ സംഭാവന ചെയ്ത നേതാവാണ് ഇന്ദിരാഗാന്ധി. 1920 മെയ് 28ന് വീര്‍ സവര്‍ക്കറുടെ ജന്മദിനത്തില്‍ സ്വാതന്ത്ര്യസമരസേനാനിയോടുള്ള ആദരസൂചകമായി പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്.

ശ്രീരാമന്‍ ജീവിച്ചിരുന്നില്ലെന്ന വരുത്തിതീര്‍ക്കാന്‍ ശ്രമം  

ശ്രീരാമന്റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള പരാമര്‍ശവും രാഹുല്‍ നടത്തി. പാര്‍ലമെന്‍റില്‍ കണ്ടുമുട്ടിയ ഒരു ബിജെപി നേതാവുമായുള്ള സംഭാഷണം പങ്കുവെച്ചുകൊണ്ടാണ് ശ്രീരാമന്റെ അസ്തിത്വത്തെ രാഹുല്‍ ചോദ്യം ചെയ്തത്. ‘ബിജെപി നേതാവിനോട് താങ്കള്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം ഇല്ല എന്ന് മറുപടി പറഞ്ഞു. പിന്നെ താങ്കള്‍ എങ്ങിനെയാണ് ശ്രീരാമനില്‍ വിശ്വസിക്കുന്നത് എന്ന് ഞാന്‍ തിരിച്ചുചോദിച്ചു’- ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. ബിജെപി നേതാവുമായി രാഹുല്‍ഗാന്ധി പങ്കുവെച്ച് ഈ അനുഭവം കെട്ടിച്ചമച്ചതാണോ എന്ന് അറിയില്ല.

ഇതിന് മുന്‍പും ശ്രീരാമന്റെ നിലനില്‍പിനെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്തിട്ടുണ്ട്. 2020ല്‍ കോണ്‍ഗ്രസ് നേതാവ് കുമാര്‍ കേത്കര്‍ ശ്രീരാമന്റെ ചരിത്രപരമായ നിലനില്‍പിനെ നിഷേധിച്ചിട്ടുണ്ട്. ശ്രീരാമന്‍ വെറും കഥകളിലെ ഒരു കഥാപാത്രം മാത്രമെന്നായിരുന്നു ഈ നേതാവിന്റെ കണ്ടെത്തല്‍. ‘ശ്രീരാമന്‍ നിലനില്‍ക്കുന്നത് രാമായണം കാരണമാണ്. ശ്രീരാമന്‍ സാഹിത്യത്തിന്റെ അതോ ചരിത്രത്തിന്റെ സൃഷ്ടിയാണോ എന്ന കാര്യം ഇനിയും തീരുമാനിക്കേണ്ടതായുണ്ട്. വാല്‍മീകി മികച്ച ഒരു ഇതിഹാസം രചിച്ചു. അതിന്റെ പ്രത്യാഘാതം ഇന്ത്യയിലും വിദേശത്തും പ്രതിഫലിച്ചു. ശ്രീരാമന്‍ ചരിത്രത്തില്‍ ജീവിച്ചയാളാണോ എന്ന കാര്യം എനിക്കറിയില്ല.’- ഇതായിരുന്നു അന്ന് കോണ്‍ഗ്രസ് നേതാവ് കുമാര്‍ കേതകര്‍ നടത്തിയ പ്രസംഗം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts