Categories: US

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കണ്‍വന്‍ഷന് ഉജ്ജ്വല തുടക്കം

ജനുവരി രണ്ടുവരെയാണ് കണ്‍വന്‍ഷന്‍.

Published by

ഫീനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച് എന്‍എ)യുടെ 11ാമത്  ദേശീയ കണ്‍വന്‍ഷന് ഉജ്ജ്വല തുടക്കം.  പ്രത്യേകം തയ്യാറാക്കിയ ക്ഷേത്രത്തിന്റെ തിരുനടയില്‍ ഗണപതിഹോമത്തോടെയാണ് പരിപാടികള്‍ക്ക്  തുടക്കം കുറിച്ചത്. ശീവേലി. ചെണ്ടമേളം. കൊടിയേറ്റം. കേളികൊട്ട്. ഭാഗവതാമൃതം. ഉച്ചപൂജ. ദീപാരാധന.  അത്താഴ പൂജ. വിളക്കെഴുന്നള്ളിപ്പ് മേളം എന്നിവയായിരുന്നു ഉദ്ഘാടന ദിനത്തിലെ ചടങ്ങുകള്‍.

ഫിനിക്‌സിലെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടില്‍ ഒരുക്കിയ തിരുനടയിലെ ക്ഷേത്ര മുറ്റത്തെ കൊടിമരത്തില്‍ പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി കൊടി ഉയര്‍ത്തിയതോടെ പതിനൊന്നാം ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷനു തിരിതെളിഞ്ഞു. തുടര്‍ന്ന് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും എത്തിയ നൂറുകണക്കിന് അംഗങ്ങള്‍ തൊട്ടടുത്തുള്ള മേല്പത്തൂര്‍ ഹാളിലേക്കു ഘോഷയാത്രയി എത്തി.  മുത്തുകുടകളും അലങ്കാരങ്ങളും ചേര്‍ന്ന് വര്‍ണ്ണാഭമാക്കിയ ഘോഷയാത്രയില്‍ മുപ്പതിലധികം ചെണ്ടക്കാര്‍ തീര്‍ത്ത തായമ്പക അനവദ്യ സുന്ദരമായ നാദ വിസ്മയമൊരുക്കി.  

വര്‍ണ്ണ വിളക്കുകളും ഭീമന്‍ എല്‍ഇഡി  സ്‌ക്രീനുകളും നാനാവര്‍ണ്ണം ചാര്‍ത്തിയ മേല്‍പ്പത്തൂര്‍ ഹാളില്‍ അതി മനോഹരമായ സ്വാഗത നൃത്തം അവതരിപ്പിക്കപ്പെട്ടു.  സ്വാഗത ഗാനം ആലപിക്കപ്പെട്ടതോടെ പതിനൊന്നാം ഗ്ലോബല്‍ സമ്മേളനത്തിന് തുടക്കമായി.

മഹാസമ്മേളനത്തിന് ഭദ്രദീപം തെളിയിച്ച് ചെങ്കോട്ടുകോണം ശ്രീ രാമദാസ ആശ്രമ അധിപന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കെ പി. ശശികല ടീച്ചര്‍, ഡോ.സതീഷ് അമ്പാടി, രവി രാഘവന്‍, സുധീര്‍ പ്രയാഗ എന്നിവര്‍ തുടക്കം കുറിച്ചു.പ്രസിഡന്റ് സതീഷ് അമ്പാടി സ്വാഗത പ്രസംഗം നടത്തി.  

കെ എച്ച് എന്‍ എ യുടെ ആചാര്യന്‍ ജഗദ്ഗുരു ശ്രീ സത്യാനന്ദ സരസ്വതി സ്വാമികളുടെ ആഗ്രഹം പോലെ ലോകത്തുള്ള എല്ലാ ഹൈന്ദവരെയുീ ധര്‍മ്മത്തിന്റെയും ഐക്യത്തിന്റെയും ചരടില്‍ ഒരുമിച്ചു കോര്‍ത്ത് ശോഭനമായ ഭാവി ഉണ്ടാകട്ടെ അതിന് അമേരിക്കയില്‍ നിന്ന് വേള്‍ഡ് ഹിന്ദു പാര്‍ലമന്റ്, വേള്‍ഡ് ഹിന്ദു ബാങ്ക് എന്നിവയിലൂടെ ഫലം കാണട്ടെ എന്ന ഉദ്‌ബോധനത്തിലൂടെ ശാന്താനന്ദ മഹര്‍ഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. 

അമേരിക്കയിലെ മഹനീയ സംസ്‌കാരത്തിനു വശംവദരായി ജീവിക്കുന്ന അമേരിക്കയിലെ ഹിന്ദുസമൂഹത്തിന് ആദരമര്‍പ്പിച്  ശശികല ടീച്ചര്‍ സമ്മേളനത്തിന് ആശംസകള്‍ അറിയിച്ചു.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നടന്ന സാസ്‌കാരിക ഘോഷയാത്രയില്‍ പാഞ്ചാരിമേളവും  ശിങ്കാരിമേളവും മെഗാ തിരുവാതിരയും  കാതിനും കണ്ണിനും ഇമ്പം പകര്‍ന്നു. 

ജനുവരി രണ്ടുവരെയാണ് കണ്‍വന്‍ഷന്‍. പൊതുസമ്മേളനം, ആധ്യാത്മിക പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സദ്‌സംഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്നത്.

കണ്‍വന്‍ഷനില്‍ പുതുതലമുറയ്‌ക്കായി പ്രത്യേക യുവജനോത്സവം ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പദ്യപാരായണം, ഗീതാ പാരായണം, നാരായണീയം വായന, ആധ്യാത്മിക പ്രഭാഷണം, പെന്‍സില്‍ ഡ്രോയിംഗ്, കളര്‍ പെയിന്റിംഗ്, പ്രശ്‌നോത്തരി, പ്രച്ഛന്നവേഷം  എന്നിവയില്‍ ഇതിനോടനുബന്ധിച്ച് മത്സരങ്ങള്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, യൂത്ത് എന്നീ നാലുവിഭാഗങ്ങളിലായിട്ടാവും മത്സരം.ജീവിതപങ്കാളികളെ കണ്ടെത്തുന്നതിനുള്ള അവസരവും കണ്‍വന്‍ഷന്‍ ഒരുക്കുന്നുണ്ട്. വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമാനചിന്താഗതിക്കാരുമായി കാണാനും സംസാരിക്കാനും ‘മിലന്‍’ എന്ന പേരിലാണ് പരിപാടി രൂപകല്‍പന ചെയ്തിരിക്കുന്നത്. യുവതിയുവാക്കളുടെ മാതാപിതാക്കള്‍ക്കും പരസ്പരം ആശയവിനിമയം നടത്താന്‍ ഇതിലൂടെ സാധിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക