ന്യൂദല്‍ഹി: ഇത്തവണ പത്മപുരസ്കാരം സ്വീകരിച്ചവരില്‍ ഒരു മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനും. ബംഗ്ലാദേശിനെ മോചിപ്പിക്കുന്നതിനായി ഇന്ത്യയെ സഹായിക്കാന്‍ സ്വന്തം സൈന്യത്തെ ഉപേക്ഷിച്ച ലഫ്റ്റനന്റ് കേണല്‍ ക്വാസി സജ്ജാദ് ഇന്നെത്തി നില്‍ക്കുന്നത് രാജ്യത്തിന്റെ നാലാമത് ഉയര്‍ന്ന ബഹുമതിയായ പത്മശ്രീയിലാണ്.
ഇന്ത്യക്കായി നിലകൊണ്ടതിന്റെ പേരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നു. 1971 നടന്ന ഇന്ത്യ-പാക്ക് യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ഇദ്ദേഹമാണ്. ഈ വിജയത്തിന് ശേഷമാണ് ബംഗ്ലാദേശ് രൂപം കൊണ്ടത്. ഇന്ത്യയുടെ വിജയത്തിന് പിന്നിലുള്ള അദ്ദേഹത്തിന്റെ ത്യാഗങ്ങള്‍ക്കും സംഭാവനകള്‍ക്കും അംഗീകാരമായാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്കി ആദരിച്ചത്. ഇന്ത്യയും ബംഗ്ലാദേശും യുദ്ധത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തെ തേടി പത്മശ്രീ എത്തിയത്. അദ്ദേഹത്തിന് എഴുപത്തിയൊന്ന് വയസും തികഞ്ഞിരിക്കുന്നു.
ബംഗ്ലാദേശ് വഭജനത്തിന്റെ 50-ാം വാര്‍ഷികം കൂടിയാണ് ഇപ്പോള്‍. ഇരുപതാമത്തെ വയസില്‍ പാക് സൈന്യത്തില്‍ ചേര്‍ന്നെങ്കിലും, കിഴക്കന്‍ പാക്കിസ്ഥാന് മേല്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാന്റെ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജ്യം വിട്ടു. അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ അദ്ദേഹത്തെ പാക്ക് ചാരനായി കണ്ട് ഇന്ത്യന്‍ സൈന്യം പിടിച്ചുകൊണ്ടുപോയി. പത്താന്‍കോട്ടില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ അദ്ദേഹത്തിന്റെ ബൂട്ടില്‍ നിന്നും പാക് സൈന്യത്തിന്റെ രേഖകളും, ഭൂപടവും 20 രൂപയുമാണ് ആകെ ലഭിച്ചത്. ഇതില്‍ നിന്ന് അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ വിന്യാസത്തെപ്പറ്റി ഇന്ത്യന്‍ സേന മനസിലാക്കി. ഇതേതുടര്‍ന്ന് സാഹിറിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും പിന്നീട് കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് അയക്കുകയും ചെയ്തു.
സാഹിര്‍ നല്കിയ സുപ്രധാന രേഖകളില്‍ നിന്ന് അതിര്‍ത്തിയിലെ അവസ്ഥ അതീവഗുരുതരമാണെന്ന് ഇന്ത്യന്‍ സൈന്യം മനസിലാക്കി. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. മുഖ്തി ബാഹിനി(ബംഗ്ലാദേശ് സേന) യുടെ ഗറില്ല.യുദ്ധതന്ത്രങ്ങള്‍ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. ബംഗ്ലാദേശിന്റെ മോചനത്തോടെ അദ്ദേഹം ബംഗ്ലാദേശ് സൈന്യത്തില്‍ ചേര്‍ന്നു. ബംഗ്ലാദേശിന്റെ മോചനത്തിന് കാരണക്കാരനായ അദ്ദേഹത്തിന് ബംഗ്ലാദേശ് പരമോന്നത ബഹുമതിയായ സ്വാധിനത പദക് നല്കി ആദരിച്ചു. കൂടാതെ ബിര്‍ പ്രോട്ടിക് ബഹുമതിയും അദ്ദേഹത്തേ തേടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: