തൃശ്ശൂര്‍: കാര്‍ഷിക സര്‍വകലാശാല കോളജില്‍ ഒന്നാം വര്‍ഷ ബിഎസ്സി ഹോണേഴ്സ് അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൗനം പാലിച്ച് പോലീസും കോളജ് അധികൃതരും. റാഗിങ് നടന്നതായി രേഖാമൂലം പോലീസിന് പരാതി ലഭിച്ചിട്ടും നടപടി എടുക്കാനോ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
വര്‍ഷങ്ങളായി ക്യാമ്പസില്‍ റാഗിങ് നടക്കുന്നതായി പരാതിയുണ്ട്. എന്നാല്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പില്‍ റാഗിങിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല എന്ന കാരണത്താലാണ് പോലീസ് ഈ ആരോപണം തള്ളിക്കളയുന്നത്. എന്നാല്‍ കെഎസ്‌യുവിന് സ്വാധീനമുള്ള ക്യാമ്പസില്‍ സര്‍വകലാശാല അധികൃതരുടെ ഒത്താശയോടെ ചില കെഎസ്‌യു നേതാക്കളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പോലീസിന്റെ മൗനം.
ഈ മാസം ഏഴിനാണ് ബി.എസ്.സി ഹോണേഴ്സ് അഗ്രികള്‍ച്ചറല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി മഹേഷിനെ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മഹേഷ് റാഗിങ്ങിനിരയായതായി സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മഹേഷിന്റെ തലയില്‍ ബക്കറ്റ് കമഴ്‌ത്തിവച്ചശേഷം കറക്കിവിട്ട് നടത്തിച്ചതായും മഹേഷിന്റെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുത്ത് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ചതായും മൊഴിയിലുണ്ട്. മാനസിക സംഘര്‍ഷത്തെത്തുടര്‍ന്ന് മഹേഷ് സുഹൃത്തുക്കള്‍ക്ക് വിവരം കൈമാറിയിരുന്നു. ഈ വിവരങ്ങള്‍ സഹപാഠികള്‍ പോലീസിന് കൈമാറിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ഹോര്‍ട്ടികള്‍ച്ചറല്‍ കോളജ് ഹോസ്റ്റലായ പമ്പയില്‍ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ ക്യാമ്പ് ചെയ്താണ് റാഗിങ് നടത്തുന്നത്. മഹേഷ് മരിച്ച ദിവസം രാത്രി പന്ത്രണ്ടുവരെ ഈ സംഘം ഹോസ്റ്റലില്‍ ക്യാമ്പ് ചെയ്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
















