പാലക്കാട്: അണക്കപ്പാറയില്‍ സ്പിരിറ്റും സ്പിരിറ്റു ചേര്‍ത്ത കള്ളും പിടികൂടിയ സംഭവത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ നീക്കം. ജൂണ്‍ 27ന് അണക്കപ്പാറ കള്ളുസംഭരണശാലയില്‍ നടത്തിയ പരിശോധനയിലാണ് 1435 ലിറ്റര്‍ സ്പിരിറ്റും 1500 ലിറ്റര്‍ സ്പിരിറ്റ് ചേര്‍ത്ത കള്ളും പിടികൂടിയത്. കേസില്‍ 21 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
കള്ള് വില്‍പ്പന നടത്തിയവരെ മാത്രം പ്രതികളായി സ്പിരിറ്റ് ഒഴുക്കുന്ന വന്‍ മാഫിയയെ കേസില്‍നിന്ന് രക്ഷപ്പെടുത്തുന്ന നടപടികളാണ് നടക്കുന്നതെന്ന ആരോപണവും ഉണ്ടായിട്ടുണ്ട്. 23 പേരെ പ്രതികളാക്കി കുറ്റപത്രം താമസിയാതെ എക്സൈസ് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. മുഖ്യപ്രതികളായ സോമശേഖരന്‍ നായര്‍ (62), എ.സുബീഷ് (40) ഉള്‍പ്പെടെയുള്ള 23 പേരില്‍ സ്പിരിറ്റ് കടത്തുകേസിന് പിന്നിലുള്ള ഒരാളെപ്പോലും ഇനിയും പിടികൂടാനായിട്ടില്ല.
അണക്കപ്പാറയില്‍ സോമശേഖരന്റെ ഗോഡൗണില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. എന്നാല്‍ ഈ സിപിരിറ്റ് എവിടെനിന്ന് എത്തിയെന്നതിനെക്കുറിച്ച് യാതൊരുവിധ സൂചനയും ലഭിച്ചിട്ടില്ലെന്നാണ് എക്സൈസ് പറയുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് സംശയിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ തുടര്‍ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ല.
സ്പിരിറ്റ് ഇടപാടിന് മാത്രം ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും നമ്പര്‍ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതു കണ്ടെത്തിയെങ്കില്‍ മാത്രമെ സ്പിരിറ്റിന്റെ യഥാര്‍ഥ ഉറവിടം അറിയാനാവൂ. അതേസമയം, ഉറവിടത്തിലെത്തിക്കാന്‍ കഴിയുന്ന നമ്പറും സിമ്മും ഫോണും നശിപ്പിച്ച് കഴിഞ്ഞിട്ടുണ്ടാകാമെന്നും സ്പിരിറ്റ് എത്തിച്ചത് സംബന്ധിച്ച് മറ്റു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം സ്പിരിറ്റ് ചേര്‍ത്ത് കള്ള് വിറ്റതിന് പ്രതിചേര്‍ക്കപ്പെട്ട എല്ലാവരും കുറ്റക്കാരാണെന്ന് തെളിയിക്കുന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതായി എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥരെ സന്‍സ്പെന്‍ഡ് ചെയ്തിന് പുറമെ പലരെയും സ്ഥലം മാറ്റുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും ഉന്നത രാഷ്ടീയക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ബന്ധം പുറത്തുവരുമെന്ന ഭയത്താലാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് കരുതുന്നു. ചുരുക്കത്തില്‍ ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും ബലിയാടാക്കപ്പെടുകയും ഉന്നതന്മാര് രക്ഷപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: