തിരുവനന്തപുരം: വനം, ജലവിഭവ മന്ത്രിമാരുടെ ഭിന്നത മറനീക്കി പുറത്തുവന്നതോടെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പിണറായി സര്‍ക്കാരിന്റെ ഗൂഢനീക്കം കൂടുതല്‍ വ്യക്തമായി. ബേബി ഡാമിലെ മരം മുറി ഉത്തരവ് സംബന്ധിച്ച വിവാദങ്ങളില്‍ വ്യക്തമാകുന്നത് കേരളത്തിന്റെ താത്പര്യങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍. മരംമുറിക്കാന്‍ യോഗം ചേര്‍ന്നെന്നും അതിനു മിനിട്സ് ഉണ്ടെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്. യോഗം ചേര്‍ന്നില്ലെന്നും സംയുക്ത പരിശോധനയില്‍ ജലവിഭവ വകുപ്പ് പങ്കെടുത്തിട്ടില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്.
എന്നാല്‍ സംയുക്ത പരിശോധന നടത്തിയെന്നും മേല്‍നോട്ടസമിതി അധ്യക്ഷന്‍ കേരളത്തിന് കത്തു നല്‍കിയെന്നും കേന്ദ്ര ജലമന്ത്രാലയം കത്തയച്ചെന്നുമാണ് ജലവിഭവമന്ത്രിക്കു വേണ്ടി നല്കിയ മറുപടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സഭയില്‍ പറഞ്ഞത്. ഇതോടെ സര്‍ക്കാരിന്റെ ഒളിച്ചുകളി കൂടുതല്‍ വ്യക്തമായി.
തമിഴ്നാടിന് മുന്നില്‍ കേരളത്തിന്റെ താത്പര്യം പിണറായി സര്‍ക്കാര്‍ അടിയറവ് വയ്ക്കുകയായിരുന്നുവെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നുവെന്ന് സൂചിപ്പിച്ച് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ് ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് അയച്ച കത്തും ഇന്നലെ പുറത്തായി.
കഴിഞ്ഞ മാസം അവസാനം ഡാം തുറക്കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടപ്പോള്‍, അവര്‍ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുക എന്ന ഉപാധി മുന്നോട്ടുവച്ചുവെന്നാണ് സൂചന. മരംമുറിക്കാന്‍ അനുമതി നല്‍കാമെന്ന് പിണറായി സര്‍ക്കാര്‍ സമ്മതിച്ച് ധാരണയായി. അതനുസരിച്ചാണ് 138 അടിയില്‍ ഡാം തുറക്കാന്‍, ഒക്ടോബര്‍ 26ന് നടന്ന മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി യോഗത്തില്‍ തമിഴ്നാട് സമ്മതിച്ചത്. ഇത് ശരിവയ്ക്കുന്ന തെളിവുകളാണ് പുറത്തുവന്ന ഉത്തരവുകളും കത്തുകളും.
ഡാം തുറന്നതോടെ മരങ്ങള്‍ മുറിക്കാനുള്ള തമിഴ്നാടിന്റെ അപേക്ഷ മുന്നോട്ടുനീക്കാന്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഉന്നത തലത്തില്‍ നിന്ന് നിര്‍ദേശം ചെന്നു. നിയമവിധേയമായി മാത്രം മരം മുറിക്കാന്‍ അനുമതി നല്‍കാമെന്ന് ഒക്ടോബര്‍ 30ന് ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറി.
പിറ്റേദിവസം തന്നെ, നവംബര്‍ ഒന്നിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, വനം സെക്രട്ടറി രാജേഷ്കുമാര്‍ സിങ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ് എന്നിവര്‍ യോഗം ചേര്‍ന്ന് അനുമതി നല്കാന് തീരുമാനിച്ചു. തുടര്‍ന്ന് തമിഴ്നാട്ടിലെ നാലംഗ മന്ത്രിതല സംഘം മുല്ലപ്പെരിയാറില്‍ എത്തിയ നവംബര്‍ അഞ്ചിന് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിറക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: