തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നിലവില്‍ 16 മണിക്കൂര്‍ വേണ്ടിടത്ത് നാലുമണിക്കൂറില്‍ യാത്രചെയ്യാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ഈ ലൈന്‍ സ്ഥാപിക്കാനായി 63,940.67 കോടിയാണ് ചെലവെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.
9,314 ഓളം കെട്ടിടങ്ങളാണ് പദ്ധതിയില്‍ വരുന്നത്. ഇവ തന്നെ പരമാവധി കുറയ്‌ക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പുനരധിവാസ നിയമപ്രകാരം ഗ്രാമപ്രദേശങ്ങളില്‍ വിപണിവിലയുടെ പരമാവധി നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഹെക്ടറിന് 9 കോടി രൂപ നഷ്ടപരിഹാരം. അങ്ങനെ 13,265 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 1,730 കോടി രൂപ പുനരധിവാസത്തിനും 4,400 കോടിരൂപ വീടുകളുടെ നഷ്ടപരിഹാരത്തിനുമാണ് നീക്കിവച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ-റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രതികരണം കാണുമ്പോഴാണ് വണ്ടി ഓടിത്തുടങ്ങും മുമ്പേ തന്നെ പാളം തെറ്റുമോ എന്ന സംശയം ഉയരുന്നത്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 532 കിലോമീറ്റര്‍ ദൂരത്തിലുള്ള സ്റ്റാന്‍ഡേഡ് ഗേജ് റെയില്‍പാതയാണ് കെ-റെയില്‍ പ്രതീക്ഷിക്കുന്നത്. 64,000 കോടി രൂപയാണ് ഈ പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ചെലവ്. നിതി ആയോഗ് പറയുന്നത് 1,25,000 കോടി രൂപയോളം ഈ പദ്ധതിക്ക് ആവശ്യമായി വരുമെന്നാണ്. ഇതിലേറെ ആവശ്യമായി വരുമെന്ന് വിദഗ്ധരും പറയുന്നു. ഇത്ര വലിയ മുതല്‍മുടക്കില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിന് യാതൊരു പ്രയോജനവും ചെയ്യില്ലായെന്നതാണ് വാസ്തവം. ഉണ്ടാക്കുന്ന ദുരന്തങ്ങളാകട്ടെ അതിഭീകരവും.
200 കിലോ മീറ്റര്‍ പരമാവധി വേഗത പറയുന്ന കെ റെയില്‍ ഇതിനോടകം വിദേശരാജ്യങ്ങളില്‍ കാലഹരണപ്പെട്ട പദ്ധതിയാണ്. 600 കിലോമീറ്റര്‍ വേഗതയിലുള്ള ബുള്ളറ്റ് ട്രെയിനുകളുടെ കാലത്താണ് 200 കിലോമീറ്റര്‍ വേഗത്തിലുള്ള ഒരു പദ്ധതിക്ക് വേണ്ടി വമ്പന്‍ മുതല്‍ മുടക്ക് നടത്തുവാന്‍ പോകുന്നത്. ഇന്ത്യന്‍ റെയില്‍വേ തന്നെ ഇതിനോടകം 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടാവുന്ന ട്രെയിനുകള്‍ക്കുള്ള പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. ഇപ്പോള്‍ നമ്മുടെ സാധാരണ ട്രെയിനുകളുടെ റണ്ണിംഗ് ടൈം കൂടുതലാകുന്നതിന് കാരണം സാങ്കേതിക വിദ്യയുടെ അഭാവമല്ല. മറിച്ച് റെയില്‍പ്പാതകളും സിഗ്നലുകളും പരിഷ്‌ക്കരിക്കാത്തതും പാതയിരട്ടിപ്പിക്കാത്തതുമാണ്. ഇക്കാരണങ്ങളാല്‍ ട്രെയിന്‍ പിടിച്ചിടേണ്ടി വരുന്നതാണ് നമ്മുടെ സര്‍വീസുകളുടെ സമയക്രമം താളം തെറ്റിക്കുന്നത്.
ഇപ്പോഴുള്ള റെയില്‍വേ പാളങ്ങളുടെയും സിഗ്‌നലുകളുടെയും നവീകരണത്തിന് കെ-റെയിലിനു പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ മുതല്‍മുടക്ക് മതിയാകും. മാത്രമല്ല, കേരളത്തിലെ റെയില്‍വേ യാത്രക്കാരില്‍ വളരെയധികവും അന്തര്‍സംസ്ഥാന യാത്രക്കാരാണ്. കെ-റെയില്‍ സ്റ്റാന്‍ഡേഡ് ഗേജാണ് എന്നുള്ളതു കൊണ്ട് മീറ്റര്‍ ഗേജോ ബ്രോഡ് ഗേജോ ആയി ബന്ധിപ്പിച്ചു കൊണ്ട് അന്തര്‍ സംസ്ഥാന യാത്രകളൊന്നും സാധ്യമാവുകയില്ല. ശരാശരിക്ക് മുകളില്‍ മാസവരുമാനമുള്ള യാത്രക്കാര്‍ക്കു പോലും സംസ്ഥാന യാത്രയ്‌ക്ക് ആശ്രയിക്കാവുന്ന പദ്ധതിയല്ല കെ-റെയില്‍ എന്നതാണ് മറ്റൊരു വസ്തുത.
കൊവിഡിന് മുമ്പു തന്നെ കൊച്ചി മെട്രോ പ്രതിദിനം 22 ലക്ഷം രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത് എന്നാണ് പുറത്തു വന്ന വിവരം. അതായത് കെ-റെയിലിന് പ്രതിദിന യാത്രക്കാര്‍ തുലോം പരിമിതമായിരിക്കും. വമ്പന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്താന്‍ പോകുന്ന ഒരു പദ്ധതിയാണ് കെ-റെയിലെന്ന് സാരം. അതിനെയാണ് അഭിമാന പദ്ധതിയെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നത്. പണം പോയാലും പത്രാസ് കാണിക്കാനുള്ള വെപ്രാളം. ജലഗതാഗത സൗകര്യത്തിന് ഈ ഊര്‍ജ്ജവും ജാഗ്രതയും കാണിക്കാത്തതെന്തുകൊണ്ട്? അപ്പോഴാണ് കഴിഞ്ഞദിവസം ഒരു കോണ്‍ഗ്രസ് എം.പി.പറഞ്ഞത് ഓര്‍ത്തത്. കെ-റെയില്‍ വഴി 25000 കോടി സമ്പാദിക്കാന്‍ സിപിഎം നോക്കുകയാണെന്ന്. അഴിമതിയേ കോണ്‍ഗ്രസിന് ഓര്‍മ്മവരൂ.
കെ-റെയില്‍ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസമാണ് മറ്റൊരു വെല്ലുവിളി. ഇരുപതിനായിരത്തോളം കുടുംബങ്ങളെ പുനഃരധിവസിപ്പിക്കുവാനുള്ള ഭൂമി ഇനിയും കേരളത്തിലുണ്ടോ? വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി പന്ത്രണ്ടുവര്‍ഷം മുന്‍പ് കുടിയൊഴിപ്പിക്കപ്പെട്ട മേരി തോമസ് എന്ന വയോധിക പുനഃരധിവാസമില്ലാതെ മരിക്കേണ്ടിവന്നത് ഈ അടുത്തകാലത്താണ്. വലിയതുറയില്‍ നാല് വര്‍ഷം മുന്‍പ് കടലാക്രമണത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ ഇന്നും ഗോഡൗണില്‍ കഴിയുന്നു. പിറന്നുവളര്‍ന്ന മണ്ണില്‍ നിന്നും ഇരുപതിനായിരത്തോളം കുടുംബങ്ങളെ പിഴുതെറിഞ്ഞുകൊണ്ട് യാതൊരു പ്രയോജനവുമില്ലാതെയാണ് കെ-റെയില്‍ വരുന്നത്.
ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന റെയില്‍വേയെയും കെഎസ്ആര്‍ടിസിയെയും ശക്തിപ്പെടുത്തുകയെന്നതാണ് ആവശ്യം. ദേശീയപാതാവികസനത്തിന് വേണ്ടി 40 വര്‍ഷം മുന്‍പ് തിരുവനന്തപുരം മുതല്‍ ചേര്‍ത്തല വരെ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ റോഡ് വികസിപ്പിച്ചാല്‍ ദക്ഷിണ കേരളത്തിന്റെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അതിവേഗമുള്ള യാത്രയ്‌ക്ക് ആശ്രയിക്കാവുന്ന നാലു വിമാനത്താവളങ്ങള്‍ കേരളത്തിലുണ്ട്.
ഇവ ഉപയോഗപ്പെടുത്തിക്കൊണ്ട് ചെറുവിമാനങ്ങള്‍ പറത്തുന്ന ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതും പ്രയോജനം ചെയ്യും. വികസനമെന്നത് വെറും നിര്‍മ്മാണം മാത്രമല്ല, സിമന്റും കമ്പിയുമുപയോഗിച്ചുള്ള വികസനം ഇത് നടപ്പിലാക്കുന്നവര്‍ക്ക് ധാരാളം കമ്മിഷനുള്ള വകയുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. ജനങ്ങളെ തെരുവില്‍ തള്ളിയും സംസ്ഥാനത്തെ വീണ്ടും കടക്കെണിയിലാക്കിയുമുള്ള കെ-റെയില്‍പദ്ധതിയുടെ ലക്ഷ്യവും ഇത് മാത്രമാണ്. കാസര്‍കോട് ഒരു ചെറുവിമാനത്താവളം സ്ഥാപിക്കാന്‍ ഇത്രയും പണവും വേണ്ട, കുടിയൊഴിപ്പിക്കലും വേണ്ട. എന്തേ അങ്ങനെയൊന്ന് ചിന്തയില്‍ വരുന്നില്ല?
















