കാവ്യതരംഗങ്ങളിലെ ഋഷിത്വസംസ്‌കൃതിയിലൂടെ, ഉറങ്ങുന്ന നാടിന്റെ ഉണ്മയുണര്‍ത്തുന്ന പരമാചാര്യന്മാര്‍ കേരളീയ പ്രബുദ്ധതയുടെ ദിവ്യസന്ദേശമാണ് കാലങ്ങളില്‍ നേദിക്കുക. അധിനിവേശ പ്രവാഹത്തിലും അധര്‍മ്മ കാകോളങ്ങളിലും ആത്മാവു നഷ്ടപ്പെട്ട സമൂഹത്തിന്, മനുഷ്യനന്മയും സ്‌നേഹവും ജീവ ചൈതന്യവുമേകിയാണ് പതിനാറാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ഭക്തിമുക്തിയുടെ നവോത്ഥാന തരംഗങ്ങള്‍ ഉയര്‍ന്നത്. കിളിയുടെ നാദമാധുരിയില്‍ തുഞ്ചത്തെഴുത്തച്ഛന്റെ സാരസ്വതം, സത്യശിവസൗന്ദര്യത്തിന്റെ സംഗീതികയായി. പുരുഷാര്‍ത്ഥങ്ങളുടെ പൂജനീയ ഗ്രന്ഥങ്ങളിലൂടെയാണ് എഴുത്തച്ഛന്‍ കവികുല കൂടസ്ഥനായത്. ധാര്‍മ്മിക കേരളത്തിന് നവീനദശയും ദിശയും ദര്‍ശനവുമേകി ജീവിതത്തിന്റെ സമവാക്യങ്ങള്‍ ആചാരശ്രേഷ്ഠന്‍ മാറ്റി എഴുതുകയായിരുന്നു.
ജനനവര്‍ഷം, യഥാര്‍ത്ഥനാമം, മാതാപിതാക്കള്‍ എന്നിവയെല്ലാം ഐതിഹ്യാധിഷ്ഠിതവും ചരിത്രപരവുമായ സങ്കല്പനങ്ങള്‍ക്ക് വിധേയമാണെന്ന് ഗവേഷകമതമുണ്ട്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ എന്ന നാമധേയമാണ് സാര്‍വത്രിക സ്വീകാര്യം. പൊന്നാനിപ്പുഴയുടെ തീരത്ത് തൃക്കണ്ടിയൂര്‍ ഗ്രാമത്തില്‍ ശിവക്ഷേത്ര സമീപം തുഞ്ചത്ത് ഭവനത്തിലെ ചക്കാല നായര്‍ കുടുംബത്തിലാണ് ഇതിഹാസ കവിയുടെ ജനനം. ഗുരു പാരമ്പര്യവും പാണ്ഡിത്യ പ്രാമാണ്യവും തികഞ്ഞ ആ കുടുംബാന്തരീക്ഷത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും മഹാഗുരുക്കന്മാരുടെ കീഴില്‍ ഉപരിപഠനവും
പൂര്‍ത്തിയാക്കിയ എഴുത്തച്ഛന്‍ മലയാളം, തമിഴ്, തെലുങ്ക്, സംസ്‌കൃതം തുടങ്ങിയ ഭാഷയിലും സാഹിത്യത്തിലും വ്യുല്‍പ്പത്തി നേടുകയായിരുന്നു. ദേശാടന വഴിയില്‍ നേടിയെടുത്ത അനുഭവ പ്രത്യക്ഷത്തില്‍ ആ കവിചിത്തം അറിവനുഭൂതികളുടെ ബോധിയായി. തൃക്കണ്ടിയൂരെത്തി പാഠശാലയും അധ്യാപനവുമായി കഴിഞ്ഞ കവി വീണ്ടും സുദീര്‍ഘവും സഫലവുമായ യാത്രാപഥത്തിലായിരുന്നു. ആത്മാന്വേഷണ നിരതമായ ആ യാനപഥത്തില്‍ വിവിധ ദേശങ്ങള്‍, മനുഷ്യര്‍, സമൂഹങ്ങള്‍, ഭക്തിസമ്പ്രദായങ്ങള്‍, ഗുരുവര്യന്മാര്‍, ദര്‍ശനപ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം വന്നണഞ്ഞ്, സഞ്ചാരിയുടെ സഞ്ചി നിറയുകയായിരുന്നു. എഴുത്തച്ഛന്റെ സ്വത്വപൂര്‍ണിമ ഈ വിഭൂതിമാര്‍ഗങ്ങളുടെ ദാര്‍ശനിക പരിപ്രേക്ഷ്യമായി മാറി. ചിറ്റൂരിലെത്തി ഗുരുമഠം സ്ഥാപിച്ചതിനു ശേഷമാണ് എഴുത്തച്ഛന്‍ പ്രതിഭായാനം സമാരംഭിക്കുന്നത്.
കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി എഴുത്തച്ഛനെ ഗണിക്കുന്നതില്‍ കഴമ്പില്ല. പതിനാറാം ശതകം മുതല്‍ മൂന്ന് ശതാബ്ദം വിവിധ ഭാഷകളില്‍ പദ്യസാഹിത്യം ‘കിളിപ്പാട്ടി’ന്റെ ഉള്ളുടലില്‍ ലയിച്ചു ചേര്‍ന്നിരുന്നു. കിളി മാത്രമല്ല, വണ്ടും കുയിലും അരയന്നവുമെല്ലാം അതില്‍ ഭാഗഭാക്കായിരുന്നു. ഇതിഹാസ പുരാണം, ചരിത്രം, നീതി, തന്ത്രം, വൈദ്യം, ജ്യോതിഷം തുടങ്ങിയ മാനവപ്രത്യയങ്ങളെല്ലാം ഇത്തരം സ്വരഭംഗിയില്‍ പാടിപ്പാറി. എഴുത്തച്ഛനൊപ്പമാണ് വേദാന്തപരവും മതാത്മകവും ധാര്‍മ്മിക പ്രബുദ്ധതയുമുള്ള പ്രേഷ്ഠരചനയില്‍ കിളിപ്പാട്ടു പ്രസ്ഥാനം ഐതിഹാസികമാനം നേടുന്നത്. അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്, മഹാഭാരതം, ദേവീമാഹാത്മ്യം, ബ്രഹ്മാണ്ഡപുരാണം, ഭാഗവതം, ഹരിനാമകീര്‍ത്തനം, രാമായണം ഇരുപത്തിനാലു വൃത്തം, ചിന്താരത്‌നം, കൈവല്യ നവനീതം, എന്നീ കൃതികള്‍ എഴുത്തച്ഛന്റേതായി ഗവേഷകര്‍ കണ്ടെടുക്കുന്നുണ്ടെങ്കിലും ചിന്താരത്‌നം എഴുത്തച്ഛന്റേതല്ലെന്ന് വാദിക്കുന്നവരുണ്ട്. കേക, കാകളി, കളകാഞ്ചി, അന്നനട തുടങ്ങി കിളിപ്പാട്ട് വൃത്തങ്ങള്‍ക്ക് ഊര്‍ജ പ്രചുരിമ നേടിയെടുത്തത് ആചാര്യനാണ്. ഇതിഹാസശൈലിയുടെ ഭാവഭദ്രതയാണ് ആ ഭാഷാ സംസ്‌കൃതി ശില്‍പ്പം. രൂപഭാവദീപ്തിയുടെ നിറങ്ങളും നിറവുകളുമാണ് എഴുത്തച്ഛന്റെ എഴുത്താണി വൈഖരി. യോഗാത്മക കവിയുടെ കവനപ്രത്യക്ഷങ്ങള്‍ ഭൗതീകാത്മീയ തലങ്ങളുടെ സമയോജനക്രിയായിരുന്നു.
‘പാട്ടി’ ല്‍ നിന്നും മണിപ്രവാളത്തില്‍ നിന്നും മുക്തചേതസ്സായി സംസ്‌കൃത ദ്രാവിഡ പദകേളിയുടെ സമഞ്ജസമായ സമന്വയമാണ് ആചാര്യന്‍ നേടിയെടുക്കുന്നത്. ഭാഷാസമ്പുടത്തിന്റെ സമ്പൂര്‍ണാവിഷ്‌ക്കാര യാനമാണത്. നവനവോന്മേഷശാലിനിയായ ആ പ്രജ്ഞാപ്രവാഹം പ്രോദ്ഘാടനം ചെയ്ത കവനശൈലിയുടെ ഭദ്രമായ മുദ്രകളാണ് ആധുനിക കാലവും പിന്തുടരുന്നത്. ‘മലയാള ഭാഷയുടെ പിതാവ്’ എന്ന് ഈ യുഗാചാര്യന്‍ വിളികൊള്ളുക ഭാവാര്‍ത്ഥത്തിന്റെ രുചിര പ്രമാണത്തില്‍ തന്നെ.
അദ്ധ്യാത്മ രാമായണവും മഹാഭാരതവും ആചാര്യന്റെ രാജശില്പ്പമായി സ്ഥാനം പിടിക്കുന്നു. ‘രാമോ വിഗ്രഹവാന്‍ ധര്‍മ’ എന്ന ദര്‍ശനമന്ത്ര വ്യാഖ്യാന സൂചികയാണ് രാമായണ സരസ്വതി. യോഗാത്മക വിഭൂതി തപസ്യയില്‍ ഈ ഗുരുഗ്രന്ഥം ഇരുട്ടിലൂടെ സഞ്ചരിക്കുന്ന ദീപശിഖയാണ്. പതിനാല്, പതിനഞ്ച് ശതകങ്ങള്‍ക്കിടയില്‍ രചിച്ച സംസ്‌കൃതത്തിലെ അദ്ധ്യാത്മ രാമായണത്തിന്റെ സ്വതന്ത്രവിവര്‍ത്തനമാണ് എഴുത്തച്ഛന്‍ സാധിച്ചത്. ഭക്തിചേതനയും ആത്മീയപ്രഹര്‍ഷങ്ങളുമായി വാല്മീകി രാമായണം മുതല്‍ ആചാര്യനു മുമ്പുള്ള രാമകഥാകാവ്യങ്ങളുടെ പ്രകാശ ബിന്ദുക്കളും കൃതിയില്‍ സാത്മീകരിക്കുന്നു.
സ്തുതിയും കീര്‍ത്തനങ്ങളും ഉപദേശങ്ങളും തത്ത്വചിന്താരത്‌നങ്ങളും രാമവിഗ്രഹത്തില്‍ സമര്‍പ്പിച്ച വനമാലയായി കാവ്യത്തിന്റെ കരുണരസത്തില്‍ പ്രകാശം ചൊരിയുന്നു. മീരയും തുളസീദാസും കമ്പറുമെന്ന പോലെ ഭക്തിമുക്തി വേദാന്തത്തെ കാവ്യപ്രസ്ഥാനത്തിന്റെ ശുദ്ധബോധസംസ്‌കൃതിയായി ആത്മഭാഷ്യം ചമയ്‌ക്കുകയായിരുന്നു ഋഷികവി. ഭക്തിജ്ഞാന കര്‍മ യോഗങ്ങള്‍ സമന്വയിക്കുന്ന ഏകാത്മദര്‍ശനമാണ് ആചാര്യന്റെ സ്വത്വകാന്തി. അദൈ്വതശാന്തിയുടെ വിമലപ്രകൃതിയാണ് എഴുത്തച്ഛന്റെ കല.
സപ്തവ്യസനങ്ങള്‍ക്കും നേരെ തൊടുത്തുവിട്ട രാമബാണം പോലെ ആചാര്യന്റെ അഗ്നിസ്തവം ധര്‍മ്മപാതയില്‍ മുഴങ്ങുന്നുണ്ട്. ശാരിക പാടുന്ന ജ്ഞാനാമൃതം കാലത്തിന്റെ ശാരദാകാശങ്ങളില്‍ എന്നും ഉഷഃസന്ധ്യയായി ഉദിക്കുന്നു.
















