പണവും പ്രശസ്തിയും സ്വാധീനവും ലഹരിയായി തലയ്ക്കുപിടിച്ചാല്‍ ആരേയും കൂസാതെ എന്തും ചെയ്യാം എന്ന ധാരണ പൊതുവേ ബോളിവുഡിലെ പല സെലിബ്രിറ്റികള്‍ക്കുമുണ്ട്. ഹിന്ദി സിനിമാ ലോകം അടക്കിവാഴുന്ന അതികായരുടെ മക്കളും ഇക്കാര്യത്തില്‍ പിന്നോട്ടല്ല. കിങ് ഖാന് ഷാരൂഖിന്റേയും ഗൗരി ഖാന്റേയും മകന് ആര്യന് ഖാന്റെ ലഹരി ഉപയോഗവും മറ്റ് കലാപരിപാടികളും ചലച്ചിത്ര മേഖലയിലുള്ളവരുടെ ഇടയില്‍ പരസ്യമായ രഹസ്യമാണെങ്കിലും അതെല്ലാം മാലോകര്‍ക്ക് വിശ്വസനീയമാം വിധത്തില്‍ പുറം ലോകം അറിഞ്ഞത് കഴിഞ്ഞ ഞായറാഴ്ചയാണ്. മുംബൈ തീരത്ത് ആഡംബര കപ്പലില്‍ റേവ് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ താരപുത്രനും പിടിയിലായപ്പോഴാണ് സംഗതിയുടെ കിടപ്പുവശം സാധാരണക്കാര്‍ക്ക് പിടികിട്ടിയത്.
എന്നാല്‍ ഇതൊക്കെ അന്ത കാലം എന്ന് പറയേണ്ടിവരുന്ന നാളുകളും വിദൂരമല്ല. ഈ സെലിബ്രിറ്റികളുടെ ഉള്ളില്‍ ഭയത്തിന്റെ കനല് എരിച്ചുകൊണ്ട് ഒരാള്‍ നെഞ്ച് വിരിച്ച് നില്ക്കാന് തുടങ്ങിയിട്ട് അധികകാലമായില്ല. സമീര്‍ വാങ്കഡേ എന്ന നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ പണി തുടങ്ങിക്കഴിഞ്ഞു. ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിക്കിടെ ലക്കുകെട്ട ആര്യനടക്കമുള്ളവരെ പിടികൂടിയത് സമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ബോളിവുഡ് സിനിമകളുടെ കടുത്ത ആരാധകനാണ് കക്ഷി. കാര്യമൊക്കെ ശരി. പക്ഷെ, അനീതി ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഇടപെടും, ശക്തമായ നടപടിയെടുക്കും. അങ്ങനെയല്ലേ എന്ന് കസ്റ്റംസ് ഡ്യൂട്ടി നല്‍കാതെ മുംബൈ വിമാനത്താവളം വഴി യാത്ര ചെയ്യുകയും പിടിയിലാവുകയും ചെയ്ത ബോളിവുഡിലെ താരരാജക്കന്മാരോടും മറ്റും ചോദിച്ചാല്‍ മതി. അന്ന് അദ്ദേഹം മുംബൈ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഡപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായിരുന്നു. മഹാരാഷ്ട്ര സര്‍വീസ് ടാക്സ് വകുപ്പില്‍ ഡപ്യൂട്ടി കമ്മീഷണറായിരുന്നപ്പോള്‍ നികുതിയടയ്ക്കാതെ മുങ്ങുന്നതില്‍ വിദഗ്ധരായ രണ്ടായിരത്തിയഞ്ഞൂറോളം വിഐപികള്‍ക്കും പിടി വീണു.
2011 ല്‍ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കി നാട്ടില്‍ എത്തിയപ്പോള്‍, ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ ട്രോഫി ഉണ്ടല്ലോ, അത് വിട്ടുകൊടുത്തത് ക്രിക്കറ്റ് അസോസിയേഷന് അധികൃതര്‍ അതിന്റെ കസ്റ്റംസ് നികുതി അടച്ചതിന് ശേഷമാണ്. 2013 ല്‍ അനുവദനീയമായതില്‍ കൂടുതല്‍ വിദേശ കറന്‍സി കൈവശം വച്ചതിന് പോപ് ഗായകന് മിഖ സിംഗിനെ പിടി കൂടിയതും, അനുരാഗ് കശ്യപ്, വിവേക് ഒബ്രോയ്, രാം ഗോപാല്‍ വര്‍മ തുടങ്ങിയ പ്രമുഖരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതും ഇദ്ദേഹമാണ്.
2004 ബാച്ച് ഐആര്‍എസ്, അതായത് ഇന്ത്യന്‍ റവന്യൂ സര്‍വീസസ് ഉദ്യോഗസ്ഥനാണ് വാങ്കഡേ. ഒരു ഐആര്‍എസ് ഉദ്യോഗസ്ഥന്റെ പെടാപ്പാടുകള്‍ വിഷയമാക്കി എടുത്ത ബിജു മേനോന് ചിത്രം ഷെര്‍ലക് ടോംസ് ആയിരിക്കും മലയാളികള്‍ക്ക് ഏറെ സുപരിചതം. ഇപ്പോ അതേ താരപരിവേഷമാണ് വാങ്കഡേയ്ക്കും.
ആര്‍ക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കുന്ന സമീര്‍, ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായിരിക്കുമ്പോള്‍ ആദ്യം ചെയ്ത കാര്യം എന്താണേന്നോ?. തന്റെ ജൂനിയേഴ്സ്, സിനിമാ താരങ്ങള്‍ക്ക് പിന്നാലെ അവരുടെ ലഗേജുകള്‍ പരിശോധിക്കുന്നതിന് പകരം ഓട്ടോഗ്രാഫിന് വേണ്ടി പരക്കം പായുന്നത് നിര്‍ത്തിച്ചു. ആഹാ! അന്തസ് എന്നല്ലേ?. എന്നാല്‍ ഇതുകൊണ്ടും അവസാനിക്കുന്നില്ലട്ടോ സമീറിന്റെ വീരഗാഥ. ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ അദ്ദേഹത്തിന്റെ ആരാധകരെ നടുക്കിയെങ്കില്‍, ഹിന്ദി സിനിമാ ലോകം ഞെട്ടിയത് ആത്മഹത്യയിലെക്ക് നയിച്ച കാരണങ്ങള്‍ തേടിയുള്ള അന്വേഷണത്തിന്റെ വ്യാപ്തി എത്രത്തോളമെന്നോര്ത്താണ്. കേസുമായി ബന്ധപ്പെട്ടുയര്‍ന്ന മയക്കുമരുന്ന് ആരോപണം അന്വേഷിക്കുന്നതാവട്ടെ വാങ്കഡേയും. പോരേ പൂരം. ബോളിവുഡിനെ മയക്കുന്ന ലഹരിയുടെ കാണാലോകങ്ങളിലേക്ക് ആ അന്വേഷണം നീളുമെന്ന് ഉറപ്പുള്ളപ്പോള്‍, ലഹരിക്കടിപ്പെട്ട താരങ്ങള്‍ ഭയപ്പെട്ടല്ലേ മതിയാകൂ. ഈ കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റിലായതും സമീറിന്റെ ചോദ്യം ചെയ്യലിനെ തുടര്‍ന്നായിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി അഡീഷണല്‍ എസ്പിയായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ജോയിന്റ് കമ്മീഷണറുമായിരുന്നു.
ലഹരിമാഫിയയുടെ കണ്ണിലെ കരടായതിനാല്‍ തന്നെ ശത്രുക്കളുടെ ആക്രമണവും നേരിട്ടിട്ടുണ്ട്. 2020 നവംബറില്‍ അറുപതോളം വരുന്ന ആക്രമികളില്‍ നിന്നും കഷ്ടിച്ചാണ് സമീറും സംഘവും രക്ഷപെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 17,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് വേട്ടകള്‍ നടത്തിയ മുംബൈയുടെ ഈ സിംഹത്തെ കെണിയില്‍ വീഴ്ത്തുക എന്നത് ലഹരിമാഫിയകളുടെ ആവശ്യമാണല്ലോ. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും രണ്ട് സെലിബ്രിറ്റികളെ സമീറിന് വലിയ ഇഷ്ടമാണ്. നികുതി വെട്ടിപ്പൊന്നും നടത്താത്ത അജയ് ദേവ്ഗണ്, മറ്റൊരാള്‍ സ്വന്തം ഭാര്യയും മറാത്തി നടിയുമായ ക്രാന്തി രേദ്കര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: