ലിമ: ഐഎസ്എസ്എഫിന്റെ ലോക ജൂനിയര്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമറിന് ലോക റെക്കോഡോടെ സ്വര്‍ണം. പുരുഷന്മാരുടെ 50 മീ. റൈഫില്‍ ത്രി പൊസിഷനിലാണ് സ്വര്‍ണം നേടിയത്. 463.4 പോയിന്റ് നേടിയ തോമര്‍ രണ്ടാം സ്ഥാനത്തെത്തിയ ഫ്രഞ്ച് താരം ലുക്കാസ് ക്രിസിനെ പിന്നിലാക്കിയത് ഏഴ് പോയിന്റുകള്‍ക്ക്. യുഎസ്എയുടെ ഗാവിന് ബാര്നിക്കിനാണ് വെങ്കലം. 446.6 പോയിന്റ് നേടി.
വനിതകളുടെ 25 മീ. പിസ്റ്റളില്‍ ഇന്ത്യയുടെ പതിനാലുകാരി നാമ്യ കപൂര്‍ സ്വര്‍ണം നേടി. ഇന്ത്യയുടെ തന്നെ പ്രമുഖ താരം മനു ഭാക്കറിനെ പിന്തള്ളിയാണ് സ്വര്‍ണ നേട്ടം. ഫൈനലില്‍ 36 പോയിന്റ് നേടിയ കപൂര്‍ ഫ്രാന്‍സിന്റെ കാമിലി ജെഡ്സെജേസ്കിയെ പിന്തള്ളി. ഫ്രാന്‍സ് താരം 33 പോയിന്റ് നേടി. 31 പോയിന്റ് നേടിയ മനു ഭാക്കര്‍ മൂന്നാം സ്ഥാനത്താണ്.
50 മീ. റൈഫിളില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച സ്കോറിനൊപ്പവും ഐശ്വരി പ്രതാപ് സിങ് തോമറെത്തി. 1185 പോയിന്റാണ് തോമര്‍ ആകെ നേടിയത്. ഇന്ത്യയുടെ മറ്റൊരു താരമായ ശന്സ്കര് ഹവേലിയ 1160 പോയിന്റോടെ പതിനൊന്നാമതെത്തി. 1157 പോയിന്റ് നേടിയ പങ്കജ് മുഖേജ പതിനഞ്ചാം സ്ഥാനത്തും ഇതേ പോയിന്റ് നേടിയ സാര്തജ് തിവാനിയ പതിനാറാം സ്ഥാനവും നേടി. 1153 പോയിന്റ് നേടിയ ഗുര്‍മന്‍ സിങ് 22-ാം സ്ഥാനവും നേടി. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് ഒന്നാമത്. എട്ട് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമുള്‍പ്പെടെ 17 മെഡലാണ് ഇന്ത്യ ആകെ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: