Categories: Samskriti

സ്ഥാണുമലയരുടെ ശുചീന്ദ്രം

കുറ്റവാളിയെന്നു കരുതുന്നയാള്‍ തീയില്‍ ചാടിയോ തിളയ്ക്കുന്ന എണ്ണയില്‍ കൈമുക്കിയോ നിരപരാധിത്വം തെളിയിക്കുന്ന 'ശുചീന്ദ്രം കൈമുക്ക്' ഇവിടെയാണ് നടന്നിരുന്നത്. (മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി എന്നിവയില്‍ പലതരം കുറ്റകൃത്യങ്ങളെക്കുറിച്ചും അവയ്ക്കുള്ള ശിക്ഷ എന്താണെന്നും പറഞ്ഞിട്ടുണ്ട്). 13ാം ശതകത്തില്‍ തുടങ്ങിയ ഈ ആചാരം സ്വാതി തിരുനാളിന്റെ കാലത്താണ് നിര്‍ത്തലാക്കിയത്.

ഐതിഹ്യങ്ങളാല്‍ സമ്പന്നമാണ് സ്ഥാണുമലയന്‍ ക്ഷേത്രം. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ ഒരുമിച്ചു വാഴുന്ന സന്നിധി. അപൂര്‍വ ശില്പ ഭംഗികൊണ്ട് പ്രശസ്തമായ ഏഴു നിലകളുള്ള ഈ ക്ഷേത്രമുള്ളത് കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്താണ്. ശിവന്റെ പര്യായമായ സ്ഥാണുവും മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്ന മാലും ബ്രഹ്മാവിന്റെ മറ്റൊരു പേരായ അയനും ചേര്‍ന്നാണ് സ്ഥാണുമലയന്‍ എന്ന പേരുണ്ടായത്. പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് നാഗര്‍കോവില്‍  കന്യാകുമാരി രാജവീഥിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം.

അത്രി മഹര്‍ഷിയുമായി ബന്ധപ്പെട്ടതാണ് ക്ഷേത്ര ഐതിഹ്യം. പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം അത്രി മഹര്‍ഷിയുടെ വാസകേന്ദ്രമായിരുന്നു. ഭര്‍ത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയയുമൊത്ത് അത്രി മഹര്‍ഷി കഴിയുന്ന അവസരത്തില്‍ ഒരിക്കല്‍ അവിടെ മഴ പെയ്യാതായി. അതിന്റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹര്‍ഷിയ്‌ക്ക് ഉത്തരം നല്‍കാന്‍ മൂര്‍ത്തിത്രയങ്ങള്‍ക്കു പോലുമായില്ല. തുടര്‍ന്ന് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹര്‍ഷി ഹിമാലയത്തിലേയ്‌ക്ക് പോയി. മഹര്‍ഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭര്‍ത്താവിന്റെ അഭാവത്തില്‍ തനിക്കിത് ശക്തി നല്‍കുമെന്നും അവര്‍ വിശ്വസിച്ചു.

അനസൂയയുടെ ഭക്തിയെക്കുറിച്ചറിഞ്ഞ മൂര്‍ത്തിത്രയങ്ങള്‍ അനസൂയയെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. സംന്യാസിമാരുടെ വേഷത്തില്‍ അനസൂയയുടെ അടുക്കലെത്തി അവര്‍ ഭിക്ഷയാചിച്ചു. പക്ഷേ ഒരു നിബന്ധന. വിവസ്ത്രയായി വേണം ഭിക്ഷ നല്‍കാന്‍. ഇതു കേട്ട അനസൂയ അത്രിയുടെ പാദം കഴുകിയ ജലത്തില്‍ നോക്കി പ്രാര്‍ത്ഥിച്ചു. അതോടെ മൂര്‍ത്തിത്രയങ്ങള്‍ ശിശുക്കളായി മാറുകയും തുടര്‍ന്ന് അനസൂയ ആ കൈക്കുഞ്ഞുങ്ങളെ പരിചരിക്കുകയും ചെയ്തു. വിവരമറിഞ്ഞ് അവിടെയെത്തിയ ലക്ഷ്മി, പാര്‍വതി, സരസ്വതി ദേവിമാര്‍ മൂവരുടേയും പഴയരൂപം തിരികെ കൊടുക്കണമെന്ന് അപേക്ഷിച്ചു. ഇതേ തുടര്‍ന്ന്  ശിശുക്കളായി മാറിയ മൂര്‍ത്തിത്രയങ്ങളെ അനസൂയ പഴയരൂപത്തിലാക്കി എന്നാണ് കഥ.

ദേവേന്ദ്രന്‍ മൂര്‍ത്തിത്രയങ്ങള്‍ക്കായി നിര്‍മിച്ച ക്ഷേത്രമാണിതെന്ന മറ്റൊരു വിശ്വാസവും ഇവിടെ നിലനില്‍ക്കുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ മുകള്‍ ഭാഗം ശിവനായും നടുഭാഗം വിഷ്ണുവായും കീഴ്ഭാഗം ബ്രഹ്മാവായും സങ്കല്‍പ്പിച്ചിരിക്കുന്നു. പ്രധാന റോഡില്‍ നിന്നും കവാടം കടന്നാല്‍ ദൂരെ നിന്ന് തന്നെ ശില്‍പചാതുര്യം വിളിച്ചോതുന്ന വെളുത്ത നിറത്തിലുള്ള ക്ഷേത്രഗോപുരം കാണാം. ക്ഷേത്രത്തിനരികില്‍ പഴമയുടെ പ്രൗഡി ചോരാത്ത അഗ്രഹാരങ്ങളുമുണ്ട്.  

കുറ്റവാളിയെന്നു കരുതുന്നയാള്‍ തീയില്‍ ചാടിയോ തിളയ്‌ക്കുന്ന എണ്ണയില്‍ കൈമുക്കിയോ നിരപരാധിത്വം തെളിയിക്കുന്ന ‘ശുചീന്ദ്രം കൈമുക്ക്’  ഇവിടെയാണ് നടന്നിരുന്നത്. (മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി എന്നിവയില്‍ പലതരം കുറ്റകൃത്യങ്ങളെക്കുറിച്ചും അവയ്‌ക്കുള്ള ശിക്ഷ എന്താണെന്നും പറഞ്ഞിട്ടുണ്ട്). 13ാം ശതകത്തില്‍ തുടങ്ങിയ ഈ ആചാരം സ്വാതി തിരുനാളിന്റെ കാലത്താണ് നിര്‍ത്തലാക്കിയത്.

134 അടിയോളം ഉയരമുള്ളതാണ് കൊത്തുപണികളാല്‍ കമനീയമായ ക്ഷേത്രത്തിന്റെ പ്രവേശനഗോപുരം. ക്ഷേത്രകവാടത്തില്‍ 25 അടിയോളം ഉയരമുള്ളതാണ് വാതില്‍. പടുകൂറ്റന്‍ പക്ഷിശ്രേഷ്ഠന്റെ പ്രതിമയും ഇവിടെയുണ്ട്. ദേവന്മാരും ഉപദേവന്മാരുമായി നിരവധി ആരാധനാമൂര്‍ത്തികളാണ് ക്ഷേത്രത്തിലുള്ളത്. സ്ഥാണുമലയ ശിവനാണ് അതില്‍ പ്രധാനം. ക്ഷേത്രത്തിനകത്ത് ആദ്യഘട്ട പ്രാര്‍ത്ഥന  

പൂര്‍ത്തിയാക്കി ഇറങ്ങുന്നത് മറ്റൊരു ഇടനാഴിയിലാണ്. ഹനുമാന്‍ പ്രതിഷ്ഠയിലേക്കാണ് ഈ വഴി ചെല്ലുന്നത്. 18 അടിയോളം ഉയരമുണ്ട് ഈ പ്രതിമയ്‌ക്ക്.  

മാര്‍കഴി, ചിത്തിര എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. ഡിസംബര്‍ജനുവരി മാസങ്ങളിലാണ് ഒമ്പത് ദിവസം നീണ്ട മാര്‍കഴി ഉത്സവം നടക്കുന്നത്. ദേവന്മാരെ മൂന്ന് തേരുകളില്‍ എഴുന്നെള്ളിക്കുന്ന തേരോട്ടമാണ് ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. ഏപ്രില്‍ മെയ് മാസങ്ങളിലാണ് ചിത്തിര ഉത്സവം.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക