തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലൂടെ പീഡനത്തിനിരയായ വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ അധിക്ഷേപിച്ചഅഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. പാലക്കാട് മണ്ണാര്‍ക്കാട് എസ്സി, എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേ ദിവസം ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. എസ്സി, എസ്ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ അമ്മയ്‌ക്കെതിരെ ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പോസറ്റ് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കെതിരായി ധര്‍മ്മടത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പോസ്റ്റിട്ടത്.
മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയാണ് പോസ്റ്റിന് പിന്നില്‍. കേസിലെ പ്രതികള്‍ തങ്ങളുടെ വീട്ടില്‍ വന്നുതാമസിച്ചുവെന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. വാസ്തവം അറിയാനോ വിവരം അന്വേഷിക്കാനോ ഒരു തവണയെങ്കിലും ഇങ്ങോട്ട് വരികയോ സംസാരിക്കുകയോ ചെയ്യാത്തവര്‍ക്കൊക്കെ എന്ത് വേണമെങ്കിലും പറയാമല്ലോയെന്നും കുട്ടികളുടെ അമ്മ പ്രതികരിച്ചു. പ്രതികളെ വെറുതെവിട്ട 2019ല്‍ സര്‍ക്കാരിനേയും ഡിവൈഎസ്പി സോജനേയും വിമര്‍ശിച്ചയാളാണ് ഇപ്പോള്‍ മറുകണ്ടം ചാടി തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അത് ഗൂഢാലോചനയാണ്.
തികച്ചും വസ്തുത വിരുദ്ധമാണ് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസറ്റ്. വാളയാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ നിയമനടപടികളിലേക്ക് നീങ്ങും. കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. കേസിന്റെ ഫയല്‍ കിട്ടിയെന്നറിയിച്ച് വിവരം ലഭിച്ചിരുന്നു.
ഏപ്രില്‍ ആറിനാണ് മുന്‍പാണ് വാളയാര്‍ കേസിന്റെ അന്വേഷണത്തിന്റെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആദ്യ കുട്ടി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ പരാതിപ്പെട്ടില്ല, പ്രതി കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നത് അമ്മ നേരിട്ട് കണ്ടിട്ടും പരാതി നല്‍കിയില്ല, പ്രതിയെ വീട്ടില്‍ വിലക്കിയില്ല, മൊഴികളില്‍ വൈരുദ്ധ്യം, പ്രതികളിലൊരാളുടെ പേര് മറച്ചുവെച്ചു, പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തു ഇങ്ങനെയുള്ള ആരോപണങ്ങളാണ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ഉന്നയിച്ചിരുന്നത്.
















