ഗായത്രി
‘ഇതിനിടയില്‍ എപ്പോഴോ കര്‍ക്കടകമാസം രാമായണമാസമായി’ എന്നാണ് സിപിഎം മുഖപത്രം രാമായണമാസ പിറവി ദിനത്തില്‍ എഴുതിയത്. നേരിട്ടു പറയാനോ എഴുതാനോ കഴിയാത്ത ദേവഗ്രന്ഥമായ രാമായണം തൊടാനാകാത്ത താഴ്ന്ന ജാതി എന്ന നിലയിലാണല്ലോ എഴുത്തച്ഛനെ കൊണ്ട് കിളിപ്പാട്ടായി അത് പാടാന്‍ നിര്‍ബന്ധിച്ചതെന്നും അതു തുടരുകയാണ്. രാമായണമാസം കേമമായി ആഘോഷിക്കാന്‍ തീരുമാനിച്ച സിപിഎമ്മാണ് ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വീണ്ടും അങ്കലാപ്പിലായിരിക്കുന്നത്. 2013 നവംബര്‍ 27 മുതല്‍ 29 വരെ പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തില്‍ മതവിലക്ക് മുതല്‍ അമ്പലവിലക്ക് വരെയുള്ള ചിട്ടകള്‍ പാര്‍ട്ടി അടിച്ചേല്‍പ്പിച്ചിരുന്നു. പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍മുതല്‍ അടുത്ത ബന്ധുക്കള്‍ വരെ റിയല്‍ എസ്റ്റേറ്റ് മുതല്‍ മയക്കുമരുന്ന്കടത്ത് വരെ പാടില്ലെന്നും ഫത്വ ഇറക്കിയിരുന്നു. എന്നാല്‍ ഇന്ന് പാര്‍ട്ടിനേതാക്കളുടെ മക്കള്‍ ജയിലില്‍ കിടക്കുമ്പോള്‍ പ്ലീനത്തെക്കുറിച്ച് ഓര്‍മ്മിക്കാനേ വയ്യ. അതിനിടയിലാണ് വീണ്ടും രാമായണമാസം വന്നെത്തിയത്. രാമായണം വായിക്കണോ വായിക്കണ്ടയോ എന്ന് അങ്കലാപ്പ് ഇപ്പോഴും തുടരുകയാണ്. അപ്പോഴാണ് ജാതിവാദത്തിന്റെയും തീണ്ടലിന്റെയും ചതുരങ്ങളിലേക്ക് ഇതിഹാസ കാവ്യങ്ങളെ ചവിട്ടിക്കയറ്റാന്‍ പുതിയ ‘സംസ്‌കൃത സംഘങ്ങള്‍’ തുനിയുന്നത്.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംസ്‌കൃത സംഘം കേരളത്തില്‍ രാമായണമാസം ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. വിപ്ലവ പാര്‍ട്ടി എന്തിനാണ് രാമനും സീതയുമടങ്ങുന്ന ഇതിഹാസ കൃതി ആഘോഷമാക്കുന്നത് എന്നതിനെകുറിച്ച് പ്ലീനരേഖകളൊന്നും പുറത്തിറക്കാതെയാണ് സംസ്‌കൃത സംഘത്തെ മുന്‍നിര്‍ത്തി പാര്‍ട്ടി രാമായണവുമായി അടുക്കാന്‍ ശ്രമിച്ചത്. രാമായണം സംപുഷ്ടമായി വായിച്ചാണ് വളര്‍ന്നതെന്ന് പിണറായി വിജയന്‍ വരെ പറഞ്ഞു വച്ചു. അന്നത്തെ മന്ത്രി ജി. സുധാകരന്‍ രാമായണം ഈണത്തില്‍ പാടിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
1982 ല്‍ ഏപ്രില്‍ 4,5 തിയ്യതികളില്‍ എറണാകുളത്ത് നടന്ന ചരിത്ര പ്രസിദ്ധമായ വിശാല ഹിന്ദു സമ്മേളനം കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 1982 ജൂണ്‍ ആറിന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭഹാളില്‍ എ.ആര്‍. ശ്രീനിവാസന്റെ അദ്ധ്യക്ഷതയില്‍ വിശാലഹിന്ദുസമ്മേളന നിര്‍വ്വാഹകസമിതിയോഗത്തിലാണ് കര്‍ക്കടകമാസം രാമായണ മാസമായി ആചരിക്കാന്‍ കേരളത്തോട് ആഹ്വാനം ചെയ്തത്. തിരിമുറിയാതെ മഴ പെയ്യുന്ന കര്‍ക്കടകമാസ സന്ധ്യകളില്‍ രാമായണം പതിവായി വായിക്കുന്ന ശീലമുണ്ടായിരുന്നു കേരളത്തിന്. എന്നാല്‍ രാമായണം കത്തിക്കണമെന്നും രാവണായനം രചിക്കണമെന്നും അമ്പലങ്ങള്‍ തകര്‍ത്ത് കപ്പവെക്കണമെന്നും ആഹ്വാനം മുഴങ്ങിയ കേരളം വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ വരട്ടു ചിന്തകള്‍ക്ക് അടിപ്പെട്ടു തുടങ്ങി. ‘ഈ കൃതികള്‍ (രാമായണവും മഹാഭാരതവും) കേരള ജനതയുടെ പുരോഗതി തടസ്സപ്പെടുത്തുന്ന ഒരു വീക്ഷണഗതിയാണ് സാധാരണക്കാരുടെ മനസ്സില്‍ ഉണര്‍ത്തിവിട്ടത് എന്ന് തീര്‍ച്ചയാണ്. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകള്‍ തകര്‍ത്ത് മുന്നേറിയാലല്ലാതെ കേരളീയ ജനതയ്‌ക്ക് സ്വയം പരിഷ്‌കരിക്കാനോ മനുഷ്യ സമൂഹത്തിന്റെ പുതിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സാഹിത്യവും സംസ്‌കാരവും വികസിപ്പിച്ചെടുക്കാനും സാധ്യമല്ലെന്നായിരുന്നു’ ഇഎംഎസ് നമ്പൂതിരിപ്പാട് മാര്‍ക്‌സിസവും മലയാള സാഹിത്യവും എന്ന ഗ്രന്ഥത്തിലൂടെ മലയാളത്തിലെ എഴുത്തുകാരോടും കവികളോടും നിര്‍ദ്ദേശിച്ചത്. കേരളത്തെ അതിന്റെ സാംസ്‌കാരിക സ്വത്വത്തില്‍ നിന്ന് മുറിച്ചു മാറ്റാനുള്ള ശ്രമമായിരുന്നു ഇവര്‍ നടത്തിയത്. വേരറ്റു പോയ ഒരു ജനതയുടെ ശൂന്യമായ മനസ്സുകളിലേക്ക് മാത്രമേ തങ്ങളുടെ വരട്ടു തത്വവാദം വിളയിച്ചെടുക്കാനാവൂ എന്ന് ഇവര്‍ തിരിച്ചറിഞ്ഞിരുന്നു
രാമായണത്തെ സമൂഹജീവിതത്തിന് ഉപയുക്തമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്താനുള്ള സാമൂഹിക മാനത്തോടെ വിശാല ഹിന്ദു സമ്മേളനം രാമായണമാസാഹ്വാനം നടത്തിയപ്പോഴും പതിവു പോലെ ഇടതു ബുദ്ധിജീവികള്‍ ഉറഞ്ഞുതുള്ളി. പുരോഗമന കലാസാഹിത്യ സംഘം രാമായണമാസാചരണാഹ്വാനം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വന്നു. ‘ശ്രീരാമന്‍ രാജ്യം ഭരിച്ചിരുന്ന രാമരാജ്യത്തില്‍ ഒരു ശൂദ്രന്‍ തപസുചെയ്‌തെന്നും ആ ശുദ്ധാത്മാവിന്റെ കഴുത്ത് ശ്രീരാമന്‍ വെട്ടിയെറിഞ്ഞുവെന്നുമൊക്കെ തിരുനല്ലൂര്‍ കരുണാകരനെ പോലെയുള്ള പുകാസാ നേതാക്കള്‍ കേരളമൊട്ടാകെ പാടി നടന്നു. എന്നാല്‍ എഴുത്തച്ഛന്റെ കിളിക്കൊഞ്ചലില്‍ കേരളത്തിലെ വീടുകള്‍ വീണ്ടും മുഖരിതമായി. ക്ഷേത്രസങ്കേതങ്ങളില്‍, സാംസ്‌കാരിക വേദികളില്‍ രാമായണ പ്രഭാഷണങ്ങളും വിചാരസത്രങ്ങളും രാമായണമഹോത്സവങ്ങളും അരങ്ങേറി. ആനുകാലിക സമൂഹത്തിന്റെ ധാര്‍മ്മിക അപചയത്തിന് നമ്മുടെ പാരമ്പര്യത്തില്‍ നിന്ന് പരിഹാരം കാണണമെന്ന ആഹ്വാനത്തിനാണ് കേരളം ചെ വിയോര്‍ത്തത്.
വാല്മീകി രാമായണം മുതല്‍ ഭാരതത്തിന്റെ ഓരോ പ്രദേശങ്ങളും രാമകഥകളുടെ ആവിഷ്‌ക്കാരങ്ങള്‍ നിറഞ്ഞതായിരുന്നു. നാടോടിപാട്ടുകളിലും ഗോത്രവര്‍ഗ്ഗ കലാരൂപങ്ങളിലും രാമനും ലക്ഷ്മണനും സീതയും ഹനുമാനും രാവണനും ലങ്കാദഹനവുമൊക്കെ നിറഞ്ഞു നിന്നിരുന്നു. ഇരുള രാമായണം മുതല്‍ മാപ്പിള രാമായണം വരെ ഈ മലയാള നാട്ടില്‍ തന്നെ എത്രയെത്ര രാമായണങ്ങള്‍. മഹാരാമായണം അഗസ്ത്യരാമായണം രാമായണം മഹാമാല തുടങ്ങി ഓരോ നാട്ടിലും രാമായണത്തിന്റെ വൈവിധ്യമാര്‍ന്ന് ആവിഷ്‌ക്കാരങ്ങള്‍. ഇന്‍ഡോനേഷ്യ, മലേഷ്യ, ചൈന, വിയറ്റ്‌നാം, ജപ്പാന്‍, ബര്‍മ്മ, നേപ്പാള്‍, കമ്പോഡിയ, ശ്രീലങ്ക, ഫിലിപ്പൈന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ രാമകഥ പ്രചരിച്ചു. നിരവധി ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഇതിഹാസകാവ്യത്തിന്റെ സൂര്യശോഭയെ കയ്യിലെ മുറംവെച്ച് മറയ്‌ക്കാന്‍ ശ്രമിക്കുന്ന ഇടതുവരട്ടുവാദികള്‍ കേരള ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുന്നതാണ് പിന്നീട് കണ്ടത്. ഒരു രാമായണമല്ല പല രാമായണം ഉണ്ടെന്ന യുക്തികളുമായി രംഗത്തു വന്നപ്പോഴും അവര്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് ആണ്ടുപോവുകയായിരുന്നു. രാമായണത്തെയും മഹാഭാരതത്തെയും മാറ്റി നിര്‍ത്തി സംസ്‌കാരത്തേയും സാഹിത്യത്തേയും വിശദീകരിക്കാനാകില്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിയുകയായിരുന്നു. രാമായണത്തിനെതിരെ പളളത്തു രാമന്‍ എഴുതിയ രാവണായനമല്ല കേരളത്തില്‍ ഇടം പിടിച്ചത്. വൈവിധ്യങ്ങളെ സമന്വയിപ്പിക്കുകയും ആധുനിക മൂല്യങ്ങള്‍ക്കനുസരിച്ച് പാരമ്പര്യ സംസ്‌കൃതിയെ പരിഷ്‌കരിക്കുകയും പുതിയ നവോത്ഥാന പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിയ്‌ക്കുകയും ചെയ്ത ആദ്ധ്യാത്മിക പാതയാണ് കേരളം പിന്തുടര്‍ന്നത്. അറിവില്‍ നിന്ന് അനുഭൂതി പകര്‍ന്ന് പുരോഗമിക്കുന്ന ചലനാത്മകമായ ഒരു സമൂഹത്തെ ലോകം റദ്ദു ചെയ്ത ഇസങ്ങള്‍ കൊണ്ട് തടഞ്ഞു നിര്‍ത്താനാകില്ലെന്ന് രാമായണമാസാചരണവും തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. മഹാമാരിയുടെ ഇക്കാലത്തും രാമായണമാസാചരണം പല രീതികളിലായി ആഘോഷിക്കുന്ന കേരളം നല്‍കുന്ന സൂചനയാണത്.
















