‘നാന്‍ പെറ്റ മകനേ…’ നെഞ്ചുപൊട്ടിയുള്ള വട്ടവടയിലെ ആ അമ്മയുടെ വിലാപം കേരളത്തെ പിടിച്ചുകുലുക്കിയത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 2018 ജൂലൈ 2 ന് പുലര്‍ച്ചെയായിരുന്നു മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ മുസ്ലിം തീവ്രവാദ സംഘടനകള്‍ കൊലപ്പെടുത്തുന്നത്. കമ്മ്യൂണിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ രക്തസാക്ഷിയാകുന്നത്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ടുകാര്‍ അഭിമന്യൂവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ പിടിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. ഇപ്പോഴും കേസിന്റെ വിചാരണപോലും തുടങ്ങിയിട്ടില്ല.
എതാനും ദിവസം മുമ്പാണ് അഭിമന്യുവിന്റെ മൂന്നാം രക്തസാക്ഷിത്വ ദിനം എസ്എഫ്‌ഐ ആചരിക്കുന്നത്. പ്രതികളുടെ തീവ്രവാദ ബന്ധം അടക്കം തെളിഞ്ഞിട്ടും അനുസ്മരണത്തിലെങ്ങും എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ പേരുകള്‍ പറയാതിരിക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന നേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. അഭിമന്യുവിന് വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നെങ്കില്‍പോലും ആ വാഹനത്തിന്റെ പേരെങ്കിലും ഒന്നു പറഞ്ഞേനെ. ഒന്നാം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആണ് അഭിമന്യൂ കൊല്ലപ്പെടുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും തങ്ങളില്‍ ഒരുത്തനെ കുത്തികൊലപ്പെടുത്തിയ തീവ്രവാദ സംഘടനകളുടെ പേര് പറയാന്‍ സഖാക്കള്‍ക്ക് കഴിയില്ല. അതിന് കാരണം തീവ്രവാദ സംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലാളനകളാണ്.
എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ പിന്തുടര്‍ച്ച യെന്നാണ് അവകാശപ്പെടുക. 2010 ജൂലൈ നാലിന് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രൊഫസറായ ടി.ജെ. ജോസഫിന്റെ വലത് കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ, എസ്ഡിപിഐ തീവ്രവാദികള്‍ വെട്ടിമാറ്റി. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ളവ തീവ്രവാദ സംഘടനകളാണ് ഇതിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പ്രസ്താവിച്ചു. അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. താലിബാനിസം നടപ്പിലാക്കുന്ന ആക്രമണം ആയിരുന്നു അത്. അഭിമന്യൂവിന് തീവ്രവാദ സംഘടനകളുടെ കുത്തേല്‍ക്കുമ്പോള്‍ പഴയ ആഭ്യന്തര മന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയും 2010ലെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ അപ്പോള്‍ മുഖ്യമന്ത്രിയും. എന്നിട്ടും തീവ്രവാദികളെ അമര്‍ച്ചചെയ്യുന്നകാര്യത്തില്‍ മാത്രം തുടര്‍ഭരണ സിദ്ധാന്തം പ്രാവര്‍ത്തികമാക്കിയില്ല. അതിന് കാരണം പാര്‍ട്ടി കാലങ്ങളായി സ്വീകരിക്കുന്ന നിലപാടുകളാണ്.
ഇസ്ലാമിക് സേവ സംഘ് എന്ന ഐഎസ്എസിന് കേരളത്തില്‍ തുടക്കമിട്ട തീവ്രവാദിയാണ് അബ്ദുള്‍ നാസര്‍ മദനി. കേരളത്തില്‍ നിന്നും ആദ്യമായി ഒരു ഭീകരാക്രമണ കേസില്‍ മറ്റൊരു സംസ്ഥാനത്ത് പിടിയിലാകുന്ന ആദ്യ തീവ്രവാദി. അങ്ങനെയുള്ള മദനിക്ക് സിപിഎം നല്‍കിയ പ്രോത്സാഹനം മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കേരളത്തിലെ സിപിഎമ്മിന് തുടക്കമിട്ട ഇഎംഎസ് നമ്പൂതിരിപ്പാട് തന്റെ ലേഖനത്തില്‍ മദനിയെ ഉപമിച്ചത് മഹാത്മാഗാന്ധിയോടാണ്. അന്ന് സിപിഎം ജനറല്‍സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇഎംഎസിന്റെ നിലപാട് തെറ്റായിരുന്നുവെന്ന് സുര്‍ജിത്തിന് പറയേണ്ടിവന്നു.
ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായ ശേഷം തലശ്ശേരി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മദനിയെ എല്ലാ വേദിയിലും പങ്കെടുപ്പിച്ച് പ്രസംഗിപ്പിച്ചു. മദനി അമ്പതോളം കേസുകളില്‍ പ്രതിയായിരുന്നു അന്ന്. മദനിയുടെ പ്രസംഗത്തിന്റെ ഫലംപറ്റി വിജയിച്ച നായനാറിന് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മദനിയെ അറസ്റ്റ് ചെയ്ത് തമിഴ്‌നാടിന് കൈമാറേണ്ടി വന്നു. ഇതേ നായനാരെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തതിന് മദനിയുടെ ഉത്തമ ശിഷ്യന്‍ തടയിന്റവിട നസീറിനെ കേരളപോലീസ് തന്നെ അറസ്റ്റ് ചെയ്തു.
കോയമ്പത്തൂര്‍ കേസില്‍ മദനി ജയില്‍ മോചിതനായി എത്തുമ്പോള്‍ 2007 ആഗസ്ത് രണ്ടിന് ശംഖുമുഖം കടപ്പുറത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തത് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷണനും. സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ എം.എ.ബേബി, ആര്‍എസ്പിയുടെ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വന്‍ സ്വീകരണമാണ് അന്ന് സിപിഎം സര്‍ക്കാര്‍ മദനിക്ക് നല്‍കിയത്. 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.ഹുസൈന്‍ രണ്ടത്താണിയുടെ വളാഞ്ചേരിയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മദനിയുമൊന്നിച്ച് സിപിഎം സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വേദി പങ്കിട്ടു. പിഡിപിയുമായി ചേര്‍ന്നായിരുന്നു അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പിഡിപി ബന്ധം പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയതായി അന്ന് തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി ചേര്‍ന്ന സിപിഎം പോളിറ്റ്ബ്യൂറോ വിലയിരുത്തി. അത്കഴിഞ്ഞ് ഒരുവര്‍ഷം കഴിയുമ്പോഴാണ് മദനിയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കര്‍ണാടകപോലീസ് അറസ്റ്റ് ചെയ്യുന്നത്. ശംഖുമുഖത്തെ സ്വീകരണത്തിന്റെ ചിത്രവും മന്ത്രിമാരുടെ പേരും സഹിതം ഉപയോഗിച്ചാണ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലാകുമ്പോള്‍ ജയില്‍ മോചിതനാകാന്‍ രാഷ്‌ട്രപതിക്ക് നിവേദനം നല്‍കുന്നത്.
മദനിയുടെ മകളുടെ വിവാഹം കൊല്ലത്ത് നടക്കുമ്പോള്‍ പിണറായി വിജയനും തോമസ് ഐസക്കും പങ്കെടുത്തു. മദനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചപ്പോള്‍ മദനിയുടെ കേരള സന്ദര്‍ശനം സ്പോണ്‍സര്‍ ചെയ്തതും സിപിഎമ്മും പിണറായിയുമായിരുന്നു. മകന്റെ വിവാഹത്തിന് മദനി തലശ്ശേരിയില്‍ എത്തിയപ്പോള്‍ ഇടം-വലം നിന്ന് കാര്യങ്ങള്‍ നടത്തിയത് ഇ.പി. ജയരാജനും പി. ജയരാജനും ആയിരുന്നു. ഇത്രയും സിപിഎം നേതാക്കള്‍ ചെയ്യുമ്പോള്‍ എസ്എഫ്‌ഐക്കാര്‍ക്ക് തീവ്രവാദ സംഘടനകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനാകില്ല എന്നതാണ് സത്യം.
കോണ്‍ഗ്രസ്സും മദനിയോടുള്ള മൃദു സമീപത്തില്‍ സിപിഎമ്മിനൊപ്പം മത്സരിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജലസേചനകാര്യം ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് ചെന്നൈയില്‍ പോയി മദനിയെ മോചിപ്പിക്കണമെന്ന് ജയലളിതയോട് ആവശ്യപ്പെട്ടു. പക്ഷെ ജയലളിത അത് തള്ളിക്കളഞ്ഞു. മാത്രമല്ല കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നപ്പോള്‍ മലയാളിയായ കെ.ജെ.ജോര്‍ജ്ജ് ആഭ്യന്തര മന്ത്രിയായി. ഈ സമയം ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ നിന്നും മദനിയെ മോചിതനാക്കണമെന്ന ആവശ്യവുമായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സംഘം ജോര്‍ജ്ജിനെ കണ്ട് ആവശ്യം ഉന്നയിച്ചു. പക്ഷെ ജോര്‍ജ്ജിന് ഒന്നും ചെയ്യാനായില്ല. മദനിയെ നേരില്‍ക്കണ്ട് ജയില്‍ മോചനത്തിന് സഹായിക്കാമെന്ന് വാഗദാനം നല്‍കി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി. മദനിയെ നാട്ടിലെത്തിക്കാനുള്ളസുരക്ഷാ ചെലവ് കുറയ്‌ക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് രമേശ് ചെന്നിത്തലയാണ്. കുന്നത്ത്‌നാട്ടില്‍ ടി.എച്ച് മുസ്തഫ മത്സരിക്കുമ്പോള്‍ മദനിയുടെ പടം വച്ചായിരുന്നു പോസ്റ്റര്‍ അടിച്ചത്.
1991 ല്‍ കരുണാകരന് പിഡിപി പരസ്യ പിന്തുണ പ്രഖ്യാപിച്ചു. തനിക്ക് മാത്രം പോരാ, യുഡിഎഫിലെ എല്ലാവര്‍ക്കും പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് പിഡിപിക്ക് കത്തയച്ചത് കരുണാകരനാണ്. മദനിയുടെ മക്കളുടെ വിവാഹത്തില്‍ കെ.സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളും പങ്കെടുത്തു. ഇത് മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ കേരള നിയമസഭയില്‍ അതിഥിയായി എത്തുമ്പോള്‍ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മുന്നണികളും ചേര്‍ന്ന് മെമ്മോറാണ്ടം നല്‍കി. അതിന് ഒപ്പ് ശേഖരിക്കാന്‍ ഓടി നടന്നത് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആയിരുന്നു.
ഇതിനേക്കാള്‍ വലിയ പരിഗണന ഇരുപാര്‍ട്ടികളും നല്‍കിയത് സിമി പ്രവര്‍ത്തകനായിരുന്ന കെ.ടി.ജലീലിനാണ്. തീവ്രവാദ സംഘടനയായ സിമിയില്‍ നിന്ന് ജലീല്‍ ആദ്യം മുസ്ലീം ലീഗില്‍ എത്തി. അവിടെ കിട്ടിയത് വന്‍ സ്വീകരണമായിരുന്നു. അതോടെ കോണ്‍ഗ്രസ്സിനും സ്വീകാര്യനായി. എന്നാല്‍ മുസ്ലീം ലീഗുമായി തെറ്റി ഇടത്പക്ഷത്ത് എത്തിയതോടെ പിണറായി വിജയന്റെ വിശ്വസ്തനായി. മാത്രമല്ല കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിസ്ഥാനവും ഇത്തവണ എംഎല്‍എ സ്ഥാനവും നല്‍കി. ആ ജലീലും മദനിയുടെ ശിഷ്യനാണ്. മദനിയെ നേരിട്ട് കണ്ട് ആശീര്‍വാദം വാങ്ങിയ ആളുകൂടിയാണ് ജലീല്‍. ഇങ്ങനെ ഇടതും വലതും ചേര്‍ന്ന്തീവ്രവാദ സംഘടനകളെ പരിപോഷിപ്പിച്ചു. ഇതോടെ സംസ്ഥാന പോലീസും രാഷ്‌ട്രീയപാര്‍ട്ടികളുടെ താളത്തിലേക്ക് മാറി. അത് തീവ്രവാദികള്‍ക്ക് കേരളം അവരുടെ റിക്രൂട്ടിംഗ് ഹബ്ബാക്കി മാറ്റുന്നതിലേക്ക് വഴി തെളിച്ചു.
















