മുസ്ലിം രാഷ്‌ട്രീയ മഞ്ചിന്റെ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, പുസ്തകരചയിതാവ്, ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖര്‍, അമ്മമാരെ സഹോദരിമാരെ, ഇത്തരം ചടങ്ങുകള്‍ ഐതിഹാസികമാണോ എന്ന് എനിക്കറിയില്ല. എന്നാല്‍ സാധാരണയായി ഇത്തരം പുസ്തകപ്രകാശനം ഞാന്‍, അഥവാ സംഘത്തിന്റെ അധികാരികള്‍ നിര്‍വ്വഹിക്കുന്നത് ഒരുപക്ഷെ ആദ്യമായിരിക്കും. ഇതിനെക്കുറിച്ച് പലരും പലതും ഊഹിച്ചേക്കാം എന്നെനിക്ക് മനസിലായതുകൊണ്ടാണ് തുടക്കത്തില്‍തന്നെ ഞാന്‍ ഇത് സൂചിപ്പിച്ചത്. എന്തായാലും ഒരു കാര്യം വ്യക്തമാക്കാം. ഏതെങ്കിലും പ്രതിച്ഛായാനിര്‍മ്മിതിയുടെ ഭാഗമായി നടക്കുന്ന ചടങ്ങല്ല ഇത്. സംഘമെന്താണെന്ന് 90 വര്‍ഷമായി ജനങ്ങള്‍ക്കറിയാം. പ്രതിച്ഛായ നിര്‍മ്മിക്കുക എന്നത് സംഘത്തിന്റെ വിഷയമല്ല. സംഘം സംഘത്തിന്റെ പ്രവര്‍ത്തനം ചെയ്യുന്നു. അതിനായി രൂപം മാറ്റി പ്രവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ. സംഘത്തിന്റെ കാഴ്ചപ്പാടും ലക്ഷ്യവും സ്പഷ്ടമാണ്. അത് പവിത്രമാണ്. ആരോടെങ്കിലുമുള്ള വിരോധമോ പ്രതിക്രിയയോ അല്ല. ജനങ്ങള്‍ എന്തു മനസ്സിലാക്കിയാലും ഇല്ലെങ്കിലും സംഘം തങ്ങളുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകും. സംഘം ചെയ്യുന്ന പ്രവൃത്തികൊണ്ട് എല്ലാവര്‍ക്കും നന്മയേ ഉണ്ടാവൂ, ആര്‍ക്കും ദോഷമുണ്ടാവുകയുമില്ല. ഇക്കാര്യത്തില്‍ എന്നെപ്പോലുള്ളവര്‍ക്ക് ഉത്തമബോദ്ധ്യമുണ്ട്. അതുകൊണ്ടാണ് ഇത് ഏതെങ്കിലും തരത്തിലുള്ള പ്രതിച്ഛായാനിര്‍മ്മിതി അല്ലെന്ന് വീണ്ടും പറയുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളുടെ വോട്ട് വാങ്ങിച്ചെടുക്കാനുള്ള ശ്രമവുമല്ല.
സംഘം അത്തരം രാഷ്‌ട്രീയത്തിന്റെ ഭാഗമല്ല. സംഘത്തിന് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയമോ കക്ഷിരാഷ്‌ട്രീയമോ ഇല്ല. രാഷ്‌ട്രത്തില്‍ സംഭവിക്കേണ്ടതിനേക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് സംഘത്തിനുണ്ട്. ഇപ്പോള്‍ സംഘം ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ നേരാംവണ്ണം ആകണമെന്നതുകൊണ്ട് സംഘം അതിന്റെ കരുത്ത് ഉപയോഗിക്കാറുണ്ട്. അത് നമ്മള്‍ ആരുടെയെങ്കിലും പക്ഷത്ത് ആയതുകൊണ്ടല്ല, രാഷ്‌ട്രഹിതത്തിന്റെ പക്ഷത്തായതുകൊണ്ടാണ്. അതിനെതിരെ പോകുന്നത് ആരാണെങ്കിലും എതിര്‍ക്കുകയും ചെയ്യും. രാഷ്‌ട്രഹിതത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യും. അതുകൊണ്ട് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍, കക്ഷിരാഷ്‌ട്രീയത്തില്‍ ഇല്ല. കരുത്തുണ്ട്, എങ്കിലും പോകില്ല എന്ന് സംഘത്തിന്റെ തുടക്കത്തിലേ നിശ്ചയിച്ചിട്ടുണ്ട്. രാഷ്‌ട്രീയം കൊണ്ട് സാധിക്കാത്ത ചില കാര്യങ്ങളുണ്ട്. ചില കാര്യങ്ങളില്‍ അത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മനുഷ്യരെ സംഘടിപ്പിക്കാന്‍ രാഷ്‌ട്രീയത്തിലൂടെ സാധ്യമല്ല. അക്കാര്യത്തില്‍ രാഷ്‌ട്രീയം ഗുണകരമായേക്കാം, ദോഷവുമായേക്കാം. ജനങ്ങളെ സംഘടിപ്പിക്കുന്നവര്‍ ഇത്രയും ചിന്തിക്കേണ്ടി വരും. ഞങ്ങളാണെങ്കിലും നിങ്ങളാണെങ്കിലും അത് ചിന്തിക്കേണ്ടി വരും. സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് രാഷ്‌ട്രീയം സഹായകരമാകില്ല, ഹാനികരമാകാം. ഇക്കാര്യം സ്പഷ്ടമാണ്.
ഭൂതകാലത്തെ വിശകലനം ചെയ്തപ്പോള്‍ ചര്‍ച്ചകള്‍ നടക്കണമെന്ന വിഷയം വന്നു. പുസ്തകം ഞാന്‍ വായിച്ചു, പ്രകാശനം ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചു. തീയതിപോലും പിന്നീട് നിശ്ചയിച്ചതാണ്. കൊവിഡ് കാരണം മൂന്നുതവണ തീയതി പുനഃക്രമീകരിച്ചു. ഈ പുസ്തകത്തിന് ഒരു ഏകതയുടെ സന്ദേശം നല്‍കാനുണ്ട്. നാം ഒന്നാണ് നമുക്ക് ഒന്നായി മുന്നോട്ട് പോകാനുണ്ട് എന്ന സന്ദേശം ഖ്വാജാ സാഹേബിന്റെ പ്രഭാഷണത്തിലു ഉണ്ട്. സംഘടിതസമാജത്തെ കൂടാതെ രാഷ്‌ട്രപുരോഗതി സാദ്ധ്യമല്ല. സ്‌നേഹപൂര്‍വ്വം ഒന്നുചേര്‍ന്നാണ് സംഘടിതസമാജം ഉണ്ടാകുന്നത്. സംഘടനയെന്നാല്‍ ഒരു ഘടനമാത്രമല്ല, അതിനു പിന്നില്‍ സ്വന്തമെന്നൊരു ഭാവവുമുണ്ട്. ഞങ്ങളുടെ അഭിപ്രായത്തില്‍ ഹിന്ദു-മുസ്ലിം ഏകത എന്ന വാക്ക് തന്നെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഇത് രണ്ടും ഒന്നുതന്നെയാണ്. ഇതിനെ യോജിപ്പിക്കേണ്ടതില്ല, യോജിച്ചു തന്നെയാണ് നിലകൊള്ളുന്നത്. യോജിച്ചല്ല നിലകൊള്ളുന്നത് എന്ന തോന്നല്‍ ഉണ്ടാകുമ്പോഴൊക്കെ ഇരുകൂട്ടരും പ്രയാസങ്ങള്‍ നേരിടുന്നു. നമ്മുടെ ആരാധനാക്രമം രണ്ടായതിനാല്‍ നാം രണ്ടാണ് എന്ന ചിന്തയ്‌ക്ക് ഭാരതത്തില്‍ സ്ഥാനമില്ലാത്തതിനാല്‍ നാം രണ്ടല്ല എന്നുറപ്പിച്ചു പറയാന്‍ സാധിക്കും.
നിരാകാരത്തിനെ ആരാധിക്കുന്നു എന്ന് താങ്കള്‍ പറഞ്ഞല്ലോ. എന്നാല്‍ ഞങ്ങള്‍ സാകാരത്തിലും നിരാകാരത്തിലും വിശ്വസിക്കുന്നു. ആരാധന തികച്ചും വ്യക്തിപരമാണ്. ഞാന്‍ നിരാകാരത്തെ ആരാധിക്കുന്നുവെന്നതുകൊണ്ട് ഹിന്ദുക്കളുടെ സാകാരത്തെ ഞാന്‍ ആരാധിക്കില്ല. എന്നാല്‍ എന്റെ സമാജത്തില്‍ സാകാരത്തിനെ ആരാധിക്കുന്നവരേയും ഞാന്‍ അംഗീകരിക്കുന്നു. അവരുടെ വിശ്വാസത്തെ ആദരിക്കുന്നു. അതുകൊണ്ട് എന്റെ വിശ്വാസത്തിന് കുഴപ്പമുണ്ടാകുന്നില്ല. എത്രയധികം ദേവീദേവന്മാരാണ് ഭാരതത്തിലുള്ളത്. ഇപ്പോഴാരും ഇന്ദ്രനേയും രുദ്രനേയും ആരാധിക്കുന്നില്ല. പകരം പുതിയ പുതിയ ദേവതകളുടെ പൂജകള്‍ നടക്കുന്നു. ഇതില്‍ വഴക്കുണ്ടാക്കേണ്ട കാര്യമെന്തെങ്കിലുമുണ്ടോ?
നാം എല്ലാവരും ഒന്നാണ്, നമ്മെ ഒരുമിപ്പിക്കുന്ന ആദ്യഘടകം നമ്മുടെ മാതൃഭൂമിയാണ്. ജനിച്ചതുകൊണ്ടോ താമസിക്കുന്നതുകൊണ്ടോ അല്ല. അത് നമുക്കൊരു സ്വഭാവം നല്‍കുന്നു. പരമ്പരയായി സുജലയും സുഫലയും മലയജശീതളയുമാണ് ഈ മാതൃഭൂമി. നമുക്ക് വേണ്ടുന്നതെല്ലാം നല്‍കുന്നതുകൊണ്ട് ഇവിടെ വഴക്കുണ്ടാക്കേണ്ടിവന്നിട്ടില്ല. ഇത് പഴയ കാര്യമാണ്. ഇന്നും അതിന് ശക്തിയുണ്ട്, എന്നാല്‍ നാമത് പ്രയോജനപ്പെടുത്തുന്നില്ല. ഇന്നത്തെ മുഴുവന്‍ ജനസംഖ്യയേയും പരിപാലിക്കാനുള്ള ശേഷി ഇന്നും ഭാരതത്തിലുണ്ട്, ഭാവിയിലെ ഭീഷണി മനസിലാക്കി കാര്യങ്ങള്‍ ചെയ്യേണ്ടിവരും. ശേഷി ഉണ്ടായിരുന്നതുകൊണ്ട് നമുക്ക് ഭാരതത്തിന് പുറത്ത് പോകേണ്ടിവന്നിട്ടില്ല. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ മുമ്പ് പുറത്തുനിന്ന് വരുന്നത് പ്രയാസകരമായിരുന്നു, വരുന്നവര്‍ ഇവിടെ താമസിച്ചിരുന്നു. നമ്മില്‍നിന്ന് വേറെയാണ്, ഭാഷ വേറെയാണ് എന്ന് നമുക്ക് തോന്നിയിരുന്നില്ല. നിരവധി ഭാഷകള്‍ സംസാരിക്കുന്നവര്‍, നിരവധി മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ എന്ന വരികള്‍ അഥര്‍വ്വവേദത്തിലുണ്ട്.
ഇത് ഉപനിഷത്ത് കാലം മുതലുള്ള ഭാരതത്തിന്റെ ചിന്തയാണ്. അഗ്‌നിയെയും വായുവിനെയും ജലത്തേയും ആരാധിക്കുന്നവര്‍ തമ്മില്‍ തര്‍ക്കമുണ്ടായ കഥയുണ്ട്. അവര്‍ ഏതു ആരാധനയാണ് ശ്രേഷ്ഠമെന്ന് അറിയാന്‍ പണ്ഡിതന്റെ അടുത്തുപോയി. എല്ലാവരോടും അവരവരുടെ ആരാധനകള്‍ മികച്ചതാണെന്ന ഉത്തരമാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ഇത് കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കി. ഒടുവില്‍ അവര്‍ വീണ്ടും പണ്ഡിതന്റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ ആരാധിക്കുന്നത് പൂര്‍ണ്ണതയുടെ ഒരംശത്തെയാണ്. ഈ അംശത്തിലൂടെ ആ പൂര്‍ണ്ണതയെയാണ് നിങ്ങള്‍ കാണേണ്ടത്. അതിനെ കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് മറ്റുള്ള ആരാധനാരീതികള്‍ കാണുമ്പോള്‍ ഉത്കണ്ഠയുണ്ടാകുന്നത്. ഈ പാരമ്പര്യമാണ് നമ്മുടെ രണ്ടാമത്തെ അടിസ്ഥാനം.
ഒരേ പൂര്‍വ്വികരാണ് നമ്മുടേത് എന്നതാണ് മൂന്നാമത്തെ അടിസ്ഥാനം. ശാസ്ത്രം ഇത് തെളിയിച്ചിട്ടുണ്ട്. നാല്‍പ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുമുതല്‍തന്നെ ഭാരതത്തിലെ എല്ലാവരുടേയും ഡിഎന്‍എ ഒന്നാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഈ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ സ്വന്തമെന്ന ഭാവം സ്വാഭാവികമായും നമ്മുടെ മനസിലുണ്ടാകുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏകതയുണ്ടാകുന്നത്, രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല. ആദ്യം മുതലേ സംഘം അങ്ങനെയാണ് കരുതുന്നത്.
തന്റെ ദുരവസ്ഥയുടെ പേരില്‍ ബ്രിട്ടീഷുകാരെയും മുസ്ലിങ്ങളെയും ഹിന്ദുക്കള്‍ കുറ്റപ്പെടുത്തുന്നത് തെറ്റാണ് എന്നാണ് ഡോ. ഹെഡ്‌ഗേവാര്‍ പറഞ്ഞിരുന്നത്. ചരിത്രത്തില്‍ ചിലതെല്ലാമുണ്ടായി എന്നത് ശരിയാണ്. അങ്ങോട്ടുമിങ്ങോട്ടും ഇത് പറയാനാവും. ”നിങ്ങള്‍ സ്വന്തം നാടിന്റെ യജമാനരായിരുന്നു, എണ്ണത്തില്‍ കൂടുതലായിരുന്നു, ഉയര്‍ന്ന ചിന്തകളുണ്ടായിരുന്നു, എന്നിട്ടും സ്വന്തം നാട്ടില്‍ ഈ അവസ്ഥ നേരിടേണ്ടി വന്നതില്‍ എന്തിനാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്. നിങ്ങളുടെ കുറവ് നിങ്ങള്‍ പരിഹരിക്കൂ.” ഇതാണ് ഡോ. ഹെഡ്ഗേവാര്‍ പറഞ്ഞ സംഘത്തിന്റെ ചിന്താധാര. ന്യൂനപക്ഷമെന്ന് പറയപ്പെടുന്നവര്‍ ഇതേ സമാജത്തിന്റെ നമ്മുടെ തന്നെ സഹോദരങ്ങളാണ്. ഭാഷ, പ്രദേശം, മതം, സമ്പ്രദായം എന്നിവയുടെ പേരില്‍ നാം ഒരിക്കലും ആരേയും ഉയര്‍ന്നവരെന്നോ താഴ്ന്നവരെന്നോ കണക്കാക്കിയിട്ടില്ല.
ഹിന്ദുക്കളുടെ നാട്ടില്‍ ഹിന്ദുക്കളുടെ അവസ്ഥയ്‌ക്ക് കാരണം ഇതല്ല. ഇത് സംഘത്തിന്റെ വിചാരധാരയാണ്.സംഘം തങ്ങളെയില്ലാതാക്കും എന്ന ഒരു ഭയം ന്യൂനപക്ഷം എന്ന് പറയപ്പെടുന്നവരുടെ ഉള്ളില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹിന്ദുഭൂരിപക്ഷരാജ്യത്ത് ജീവിച്ചാല്‍ നിങ്ങളുടെ ഇസ്ലാമികത ഇല്ലാതാകും എന്നതാണ് രണ്ടാമത്തെ ഭയം. മറ്റു പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള പലതും ന്യൂനപക്ഷങ്ങള്‍ നേരിട്ടിട്ടുണ്ടാവാം. എന്നാല്‍ ഭാരതം അത്തരത്തിലുള്ള ഒരു നാടല്ല. ഭാരതത്തിലേയ്‌ക്ക് ആരൊക്കെ എവിടെനിന്നു വന്നോ അവരെല്ലാം ഇന്നും ഇവിടെ ജീവിക്കുന്നു. ഈ ഭൂമിയുടെ പാരമ്പര്യവും ഈ നാടിന്റെ സ്വഭാവവും അനുസരിച്ച് ഉണ്ടാക്കിയ ഭരണഘടന അവരുടെ ഇവിടുത്തെ അസ്തിത്വത്തിന് ഉറപ്പു നല്‍കുന്നു.
ഭൂരിപക്ഷങ്ങളുടെ ഭാഗത്തുനിന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്തെങ്കിലുമുണ്ടായാല്‍ ഭൂരിപക്ഷജനസമൂഹത്തില്‍നിന്നുതന്നെ അക്രമികള്‍ക്കെതിരെ എതിര്‍പ്പുണ്ടാകുന്നു. ഹിന്ദുക്കളുടെ ഇടയില്‍ ഞാന്‍ തീവ്രമായി പ്രസംഗിച്ചാല്‍ എനിക്ക് പ്രശസ്തനാവാന്‍ സാധിച്ചേക്കും. എന്നാല്‍ ഹിന്ദുക്കള്‍ ഒരിക്കലും എന്റെ ഒപ്പം നില്‍ക്കില്ല എന്നതാണ് സത്യം. അക്രമത്തിലൂടെ മുന്നോട്ടുപോകുന്നവരല്ല അവര്‍. തന്റെ ശത്രുവിനുപോലും ജീവിക്കാനുള്ള അവകാശമുണ്ട് എന്ന മനോഭാവമാണ് ഇവിടെയുള്ളത്. സംഘര്‍ഷമുണ്ടാവാറുണ്ട്, പരാജയം സംഭവിച്ച ശത്രു മാപ്പു പറഞ്ഞാല്‍ അവര്‍ക്കും കൂടി അഭയം നല്‍കുന്ന നാടാണിത്. ഈ നാടിന്റെ പാരമ്പര്യം അതാണ്. അതിനാല്‍ മുസ്ലിങ്ങള്‍ ഭയം ഉപേക്ഷിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്.
ഇവിടെ മുസ്ലിങ്ങള്‍ താമസിക്കാന്‍ പാടില്ലെന്ന് ഹിന്ദുക്കള്‍ പറയുകയണെങ്കില്‍ ഹിന്ദു ഹിന്ദുവല്ലാതായി മാറുമെന്ന് ദില്ലിപ്രഭാഷണത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. സംഘത്തില്‍ ആദ്യമായി പറയുന്നതല്ല ഇത്. ഡോ. ഹെഡ്ഗേവാറിന്റെ കാലം മുതല്‍ സംഘം എപ്പോഴും ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. കാലമനുസരിച്ച് ഒരേ കാര്യമാണ് പറഞ്ഞിരുന്നത്. ഗുരുജിയും ദേവറസ്ജിയും അതുതന്നെയാണ് പറഞ്ഞത്.
സംഘം ചെറിയ സംഘടന ആയിരുന്ന കാലത്ത് ആരും അത് ശ്രദ്ധിച്ചില്ല എന്നുമാത്രം. സംഘം വളര്‍ന്നു എന്നതാണ് ഇപ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്നതിന് കാരണം. ഞാന്‍ ഈ പറയുന്നത് എന്റേതല്ല, സംഘത്തിന്റെ വിചാരധാരയുടെ ഭാഗമാണ്. കാരണം ഹിന്ദുസ്ഥാന്‍ ഏകരാഷ്‌ട്രമാണ്, അവിടെ നാമെല്ലാം ഒന്നാണ്, നമ്മുടെ പൂര്‍വ്വികരും ഒന്നാണ്, വെവ്വേറെ താത്പര്യങ്ങളുണ്ടെങ്കിലും സമാജമൊന്നാണ്. സ്വാര്‍ത്ഥത കൊണ്ട് ഐക്യമുണ്ടാകില്ല. ഏകത്വത്തിന്റെ അടിസ്ഥാനത്തെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുമ്പോഴാണ് ഐക്യമുണ്ടാകുന്നത്. വിഷയങ്ങളില്‍ ഭിന്നതാത്പര്യമുണ്ടാകാം. ജനാധിപത്യത്തില്‍ അതിനുള്ള വ്യവസ്ഥകളുണ്ട്. അത് പ്രകടിപ്പിക്കാം, അതിനായി പോരാടാം, കോടതിയില്‍ പോകാം, വിജയിക്കാം. ഏതെങ്കിലും കാര്യത്തില്‍ നമ്മുടെ അഭിപ്രായങ്ങള്‍ വ്യത്യസ്തവും, വിരുദ്ധവുമാകാമെങ്കിലും. സമാജം മാറുന്നില്ല. നാം ഒരു സമാജമാണ് എന്ന ഉത്തമബോദ്ധ്യത്തോടെ മുന്നോട്ടുപോകണം. അതിനുള്ള പല ചുവടുകള്‍ വെച്ചു.
ഇസ്ലാം ഭാരതത്തില്‍ എത്തിയത് ആക്രമണകാരികള്‍ക്കൊപ്പമാണ് എന്നത് ചരിത്രത്തിലൂടെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അക്കാര്യത്തില്‍ നമുക്ക് ഒന്നും ചെയ്യാനില്ല. ഹിന്ദുവിനേയും, ഹിന്ദു അല്ല എന്ന് പറയുന്നവരേയും, അതായത് മുസ്ലീങ്ങളെയും ഒരുമിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ അന്നുമുതല്‍ തുടങ്ങിയിരുന്നു. ഗുരു നാനക്‌ദേവന്‍ എല്ലാ പുണ്യപുരുഷന്മാരുടെയും വാക്കുകള്‍ പറഞ്ഞിട്ടുണ്ട്. ഛത്രപതി ശിവാജി മഹാരാജിന്റെ സമകാലികനായിരുന്ന സന്ത് തുക്കാറാം, സമര്‍ത്ഥ രാമദാസ് എന്നിവരുടേതായി ‘നാം ഒന്നാണ്, ആരും ഭിന്നരല്ല, പിന്നെന്തിന് വഴക്കുണ്ടാക്കുന്നു’ എന്ന വിധത്തിലെ ഈരടികളുണ്ട്. ഇത്തരത്തില്‍ നിരന്തരമായ പരിശ്രമങ്ങളുണ്ടായിട്ടും എന്തുകൊണ്ടിത് നടന്നില്ല. എന്റെ വിലയിരുത്തലിതാണ് – രാഷ്‌ട്രീയത്തിലൂടെയോ അധികാരത്തിലൂടെയോ ഇതൊന്നും സാധിക്കില്ല. സമൂഹത്തിലെ പ്രബുദ്ധജനങ്ങള്‍ ഇച്ഛാശക്തിയോടെ ദീര്‍ഘകാലം പ്രയത്‌നിച്ചെങ്കിലെ ഇത് സാധ്യമാകൂ. കാരണം നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചരിത്രവും അത്രതന്നെ പഴക്കമുള്ളതാണ്. മുറിവേറ്റാല്‍ അതിന്റെ പ്രതികരണവും തീവ്രമായിരിക്കും. എല്ലാവരേയും കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ സമയമെടുക്കും. എന്നാല്‍ ബോദ്ധ്യപ്പെട്ടവര്‍ ഉറച്ചുനില്‍ക്കേണ്ടിവരും, ശബ്ദമുയര്‍ത്തേണ്ടിവരും. ഇതിനെതിരെ, ദേശത്തിന്റെ ഏകതയ്‌ക്ക് തടസമായി നിന്നാല്‍ ഹിന്ദുക്കള്‍ക്കെതിരെ ഹിന്ദു തന്നെ മുന്നോട്ടുവരും. എന്നാല്‍ മുസ്ലീം സമൂഹത്തിനുള്ളില്‍ അങ്ങനെയെന്തെങ്കിലുമുണ്ടായാല്‍ മുസ്ലീം സമൂഹത്തിലെ പ്രബുദ്ധരായ നേതൃത്വം അതിനെതിരെ പ്രതികരിക്കാറുണ്ടോ, ഉണ്ടാകാം, എനിക്കറിയില്ല. പുറത്തറിയുന്നില്ല. ഇതും പ്രചാരണത്തിന്റെ ഒരു കളിയാണ്. സംഘത്തെക്കുറിച്ച് ഇങ്ങനെയൊരു തെറ്റിദ്ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് തെറ്റാണെന്ന് സംഘത്തില്‍ വന്നാല്‍ നിങ്ങള്‍ക്ക് ബോദ്ധ്യപ്പെടും. ചിലകാര്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കി വെച്ചതും തെറ്റായിരുന്നിരിക്കാം. എന്നാല്‍ അങ്ങനെ കാണുന്നില്ല. അതുകൊണ്ട് നമ്മേപ്പോലെയുള്ളവര്‍ ഉറച്ചുനിന്ന് കാര്യങ്ങള്‍ പറയേണ്ടതുണ്ട്. ദില്ലിയിലെ പ്രഭാഷണത്തില്‍ ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ഇതെല്ലാം എവിടെ നിന്നാണ് പറഞ്ഞതെന്ന് സ്വയംസേവകര്‍ ചിന്തിച്ചിട്ടുണ്ടാകും. ഇതെല്ലാം വിചാരധാര എന്ന പുസ്തകത്തിലുണ്ട്. നാം ഹിന്ദുസംഘടനയാണ്, ഹിന്ദുസമാജത്തെ ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നത് എന്ന് സ്വയംസേവകര്‍ക്കറിയാം. എന്നാല്‍ നമ്മു ടെ കാഴ്ചപ്പാട്, ഹിന്ദുവിന്റെ കാഴ്ചപ്പാട് വസുധൈവ കുടുംബകമെന്നതാണ്. എല്ലാവരും ഇത് തിരിച്ചറിഞ്ഞാല്‍ പ്രശ്നപരിഹാരമായി.
സംഘര്‍ഷത്തിലൂടെയല്ല, ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരമുണ്ടാവൂ എന്ന് നാം മനസ്സിലാക്കണം. പരസ്പരം തിരിച്ചറിഞ്ഞ് നമ്മുടെ രാഷ്‌ട്രത്തെ മുന്നോട്ടുനയിക്കാന്‍ യോജിച്ച പ്രവര്‍ത്തനമാണ് ആവശ്യം. ഞാന്‍ കേട്ടിട്ടുള്ളതാണ്, ശരിയാണോ എന്നറിയില്ല. മതംമാറ്റത്തിനുള്ള തയ്യാറെടുപ്പിന് സാവകാശം കിട്ടുന്നതിനായി സഭ രൂപപ്പെടുത്തിയിരിക്കുന്ന പദ്ധതിയുടെ ഒരു ഭാഗമാണ് ചര്‍ച്ച എന്നതാണത്. ചര്‍ച്ചയുടെ ഉദ്ദേശ്യം സ്വാര്‍ത്ഥതയല്ല. ഈ നാട് നമ്മുടേതാണ്, സമാജം നമ്മുടേതാണ്, അതിന്റെ നന്മയ്‌ക്കായി ചര്‍ച്ച ചെയ്യേണ്ടതാവശ്യമാണ്. സ്വീകരിച്ചാലും ഇല്ലെങ്കിലും. ഇത്തരത്തില്‍ മുന്നോട്ട് പോകേണ്ടിവരും.
ഏകതയുടെ അടിസ്ഥാനം നമ്മുടെ മാതൃഭൂമി, പാരമ്പര്യം, സംസ്‌ക്കാരം, ഒരേ പൂര്‍വ്വികര്‍, അവയിലുള്ള അഭിമാനം എന്നിവയാണ്. ബാക്കിയെല്ലാം സ്വതന്ത്രമാണ്. ഒന്നിലും മാറ്റത്തിന്റെ ആവശ്യമില്ല. എല്ലാ മതങ്ങളും ഒന്നാണെന്ന് ശ്രീരാമകൃഷ്ണപരമഹംസര്‍ ജീവിച്ചു തെളിയിച്ചതാണ്. വഴി മാത്രമാണ് വ്യത്യസ്തം, ലക്ഷ്യം ഒന്നാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ ഐക്യത്തിന്റെ ചിന്തകള്‍ നമ്മുടെ നാടിന്റെ മാത്രം പ്രത്യേകതകളാണ്. മുസ്ലിം ഫക്കീറുമാരുടെ ഏറ്റവും മികച്ച ശിഷ്യന്മാര്‍ ഹിന്ദുക്കളും ഹിന്ദുസന്ന്യാസിമാരുടെ നല്ല ശിഷ്യന്മാര്‍ മുസ്ലിങ്ങളുമാണ് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. മുസ്ലിം ശിഷ്യന്മാര്‍ക്ക് ഖുറാനിലെ സൂക്തങ്ങള്‍ മന്ത്രരൂപത്തില്‍ നല്‍കിയ നിരവധി ഉദാഹരണങ്ങളുണ്ട്. ഞാന്‍ ജനിച്ച വിദര്‍ഭയുടേയും നാഗ്പൂരിന്റെയും സമീപത്തുതന്നെ ഇത്തരത്തിലുള്ള നാലഞ്ച് ഉദാഹരണങ്ങള്‍ എനിക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. ഐക്യത്തിന്റെ ദിശയില്‍ നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. നമ്മള്‍ ലക്ഷ്യത്തിലെത്തിയെന്ന് ചിലര്‍ പറയുന്നുണ്ടാവും. എന്നാല്‍ വളരെ സുദീര്‍ഘമായ വഴിയാണത്.
മുന്നോട്ടുള്ള വഴിയില്‍ തടസ്സങ്ങള്‍ വളരെയേറെയാണ്. ജനങ്ങളുടെ മനസ്സിലുള്ള അജ്ഞതയെ അകറ്റേണ്ടിവരും. അതിനിടയില്‍ പലരും പലതും പറയും. അത് വിദ്വേഷത്തിനും അതുവഴി കലാപത്തിനും കാരണവുമായേക്കും. എന്നാല്‍ അതൊന്നും നമ്മുടെ മനസ്സിനെ ബാധിക്കാനിടനല്‍കാതെ, സത്യത്തിന്റെയും ന്യായത്തിന്റെയും വഴിയെ വേണം യാത്ര. ഇത് മനസ്സിലാക്കി ദീര്‍ഘകാലം പ്രവര്‍ത്തിക്കണം. താങ്കള്‍ പറഞ്ഞ രണ്ട് കാര്യങ്ങളും ഞാന്‍ സ്വീകരിക്കുന്നു, അംഗീകരിക്കുന്നു. സംഘം അതംഗീകരിക്കുന്നു. ഞാന്‍ സംഘത്തിന്റെ സൃഷ്ടിയാണ്. അതിനാല്‍ ഞാനും സ്വീകരിക്കുന്നു. ആരാധനാരീതി അവരവരുടെ വ്യക്തിപരമായ കാര്യമാണ്. ഓരോരുത്തരുടെയും സാമര്‍ത്ഥ്യമനുസരിച്ച് അവരത് ചെയ്യട്ടെ. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ഒരിക്കല്‍ അവിടെയെത്തും. അതിനുള്ള വഴികള്‍ നിരവധിയാണ്. അതുകൊണ്ട് ആരുടെയും വിശ്വാസങ്ങളെ നാം തടസ്സപ്പെടുത്താതിരിക്കുക. അത്തരം ചെയ്തികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പ്രായശ്ചിത്തം ചെയ്യുക തന്നെ വേണം.
പരസ്പരം മനസ്സിലാക്കി സത്യത്തിന്റെയും നീതിയുടെയും മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നതിനൊപ്പം ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി നിലകൊള്ളുകയും വേണം. ഈ രാഷ്‌ട്രവും സമാജവും നമ്മുടേതാണ്. ആരാധനാസമ്പ്രദായം വ്യത്യസ്തമായതിന്റെ പേരില്‍ ആരോടും ഒരിക്കലും ഈ നാട്ടില്‍ അനാദരവുണ്ടാവുകയില്ല. അതിന് ശ്രമിക്കുന്നവര്‍ക്ക് പുറത്തുപോകേണ്ടിവരും എന്നത് തീര്‍ച്ചയാണ്. ചരിത്രത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നീടത് അവസാനിച്ചു. അതിനിടയ്‌ക്ക് തീവ്രവാദികള്‍ വന്നുതുടങ്ങി. അവര്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചു. അതാണ് ഖിലാഫത്ത് സമയത്തും സംഭവിച്ചത്. അതിനെത്തുടര്‍ന്നാണ് പാകിസ്താന്‍ ഉണ്ടായത്. സ്വാതന്ത്ര്യത്തിനുശേഷവും രാഷ്‌ട്രീയതാത്പര്യക്കാര്‍ നിങ്ങളുടെ മനസ്സില്‍ വേറിടല്‍ മനോഭാവം സൃഷ്ടിച്ചു കൊണ്ടിരുന്നു. നിങ്ങളുടെ അസ്മിത ഉപേക്ഷിക്കേണ്ടിവരും എന്നുവരെ ധരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. അതിന്റെ ആവശ്യംതന്നെ ഇവിടെ ഇല്ല. വേഷവും ഭാഷയും എല്ലാം ഇവിടെ വ്യത്യസ്തമാണ്. ഭാരതത്തില്‍ മുസ്ലീങ്ങള്‍ വരുന്നതിനും മുമ്പുമുതല്‍തന്നെ അതങ്ങനെതന്നെയാണ്. അതുകൊണ്ട് ഈ വ്യത്യസ്തതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ നമുക്കെല്ലാവര്‍ക്കും ഈ സമാജത്തിന്റെ ഭാഗമാകാന്‍ കഴിയും. മറ്റെവിടെയും അത് സാദ്ധ്യമല്ല, എന്നാല്‍ ഭാരതത്തില്‍ അത് സാധിക്കും. പക്ഷെ മനസ്സില്‍ ഭയം സൃഷ്ടിക്കാന്‍ ആരംഭിക്കുമ്പോള്‍ വീണ്ടും കാലചക്രം പിന്നിലേയ്‌ക്ക് തിരിയും. അതില്‍നിന്ന് രക്ഷപ്പെടണം, മറ്റുള്ളവരെയും രക്ഷപ്പെടുത്തണം. ഇത് നമ്മള്‍ ചെയ്യേണ്ടിവരും.
നമ്മളില്‍ത്തന്നെ പല ചിന്താഗതിക്കാരുണ്ട്. ക്ഷേത്രങ്ങളെ അംഗീകരിക്കാത്ത ആര്യസമാജക്കാരുമുണ്ട്, അംഗീകരിക്കുന്ന മറ്റു സമാജവുമുണ്ട്. അവരവരുടെ അനുഭവമനുസരിച്ച് അതിനെ സ്വീകരിക്കാം. എല്ലാതരത്തിലുമുള്ളവര്‍ ഇവിടെയുണ്ട്. ഭാരതമാതാവിന്റെ മക്കള്‍, നമ്മുടെതന്നെ സംസ്‌കാരത്തിനുടമകള്‍, ഒരേ പൂര്‍വികരുടെ പിന്‍മുറക്കാരായ സഹോദരന്മാര്‍, അങ്ങനെയുള്ള മുസ്ലീങ്ങള്‍ക്ക് ഒന്നിച്ചുപോകാന്‍ എന്താണ് തടസ്സം. അവരെങ്ങനെ വേറെയായി. എന്നാല്‍ ഇത്തരം പശ്ചാത്തലങ്ങള്‍ ഉള്ളതുകൊണ്ട് ഒരു വേറിടല്‍ മനോഭാവം, ഒരു അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് സമാജത്തിന്റെ മനസ്സില്‍ നിന്ന് മാറ്റിയെങ്കിലേ പരസ്പരമുണ്ടായിട്ടുള്ള അകലം കുറയ്‌ക്കാനാകൂ. അതിനര്‍ത്ഥം അത് മറച്ചുവയ്‌ക്കുക എന്നല്ല. താങ്കള്‍ പറഞ്ഞതുപോലെ യാഥാര്‍ത്ഥ്യങ്ങളെ അങ്ങനെതന്നെ ഉള്‍ക്കൊള്ളണം. ‘ഹിന്ദുസ്ഥാന്‍ ഹിന്ദുരാഷ്‌ട്രമാണ്’ എന്ന് അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത്. ഗോമാതാവ് പൂജ്യയാണ്. എന്നാല്‍ ആള്‍ക്കൂട്ടക്കൊല നടത്തുന്നവര്‍ ഹിന്ദുത്വത്തിന്റെ വിരോധികളാണ്, അക്രമകാരികളാണ്. നിയമത്തിന്റെ വഴിയിലൂടെ അവരെ അമര്‍ച്ച ചെയ്യണം. ഭേദഭാവം കൂടാതെ പരാതിക്കാര്‍ക്ക് ന്യായം കിട്ടും എന്ന് നിയമവ്യവസ്ഥ ഉറപ്പാക്കേണ്ടതുണ്ട്. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുകയും വേണം. സംഘത്തിന്റെ നിലപാട് അന്നും ഇന്നും എന്നും ഇതുതന്നെയാണ്.
ഇന്ന് ഞാനിത് പറയുന്നതുകൊണ്ട് ഹിന്ദുസമാജത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കും. ഇതിനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗമുണ്ട്. ‘ഈ ചുവടുവെയ്‌പ് നന്നായി’ എന്ന് എന്നോടുപറയും. നല്ലവരായ മറ്റ് ചിലര്‍ ‘താങ്കള്‍ ഇത്രയും നിഷ്‌കളങ്കനായല്ലോ’ എന്ന് പറയും. ഈ ചര്‍ച്ച മുന്നോട്ടുപോകും. എന്നാല്‍ ഹിന്ദുസമൂഹത്തിന്റെ ചിന്തകളാണ് സംഘം പറയുന്നത്. സംഘം സ്വയംസേവകര്‍ താഴേത്തട്ടില്‍ ഹിന്ദുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അതു മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അവര്‍ പറയുന്നതനുസരിച്ചാണ് ഞാന്‍ പറയുന്നത്. ഹിന്ദുസമാജം തങ്ങളുടെ സ്വഭാവം, ബുദ്ധി, മനസ്സ് എന്നിവയ്‌ക്കനുസരിച്ച് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെല്ലാം ഇടയിലുള്ളതുകൊണ്ടാണ് അത് ചെയ്യുന്നതിനുള്ള ധൈര്യം അവര്‍ കാണിക്കാത്തത്. അവരുടെ ധൈര്യം വര്‍ദ്ധിപ്പിക്കുന്നതിന്, അവരുടെ ആത്മവിശ്വാസവും ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് സംഘം ചെയ്തുകൊണ്ടിരിക്കുന്നത്.
സംഘം ഹിന്ദുക്കളെ സംഘടിപ്പിക്കുന്നു എന്നതിന്റെ അര്‍ത്ഥം മറ്റുള്ളവരെ അക്രമിക്കാന്‍ ലക്ഷ്യമിടുന്നു എന്നല്ല. സംഘം ഹിന്ദുസമൂഹത്തിന്റെ ആത്മവിശ്വാസമായി മാറണം. ‘താങ്കളെന്താണ് ഈ ചെയ്യാന്‍ പോകുന്ന തെ’ന്ന് ഒരു വ്യക്തി എന്നോട് ചോദിച്ചു. ഇത്തരം ഒരു പ്രവൃത്തിമൂലം ഹിന്ദുസമൂഹം ദുര്‍ബലമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ‘ഞാന്‍ ഈ പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ ന്യൂനപക്ഷസമൂഹമായ മുസ്ലിങ്ങള്‍ക്ക് ഭയമില്ല, പക്ഷേ ഭൂരിപക്ഷസമൂഹമായ താങ്കള്‍ ഭയക്കുകയാണെങ്കില്‍ പിന്നെന്തു കാര്യം?’ അത്തരത്തില്‍ ഭയപ്പെടുന്ന വ്യക്തികള്‍ക്ക് ഏകത സൃഷ്ടിക്കാനാവില്ല. നിങ്ങളും ഭയമുള്ളവരാകരുത്. അധികാരം വരും, നില നില്‍ക്കും. എങ്കിലും ഭയപ്പെടരുത്. നിസ്വാര്‍ത്ഥഭാവത്താലാണ് ഐക്യം ഉണ്ടാവേണ്ടത്. സ്വന്തമെന്ന ഭാവത്തില്‍നിന്നാണ് ഏകത രൂപപ്പെടുന്നത്. നിസ്വാര്‍ത്ഥതയിലൂടെയാണ് ഏകത കൈവരിക്കാനാവുക.
‘ഞങ്ങള്‍ വീണ്ടും ഇവിടം ഭരിക്കും’ എന്ന് ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട്. ഇതു തെറ്റായ നിലപാടാണ്. ജനാധിപത്യമാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്. ഹിന്ദുആധിപത്യത്തിന്റെയോ മുസ്ലീം ആധിപത്യത്തിന്റെയോ കാര്യം ആര്‍ക്കും പറയാനാകില്ല. ഭാരതത്തിന്റെ ആധിപത്യത്തെ കുറിച്ചാണ് എല്ലാവരും പറയേണ്ടത്. ഞങ്ങള്‍ പറയുന്ന ഹിന്ദുസ്ഥാന്‍, ഹിന്ദുരാഷ്‌ട്രം എന്നതിന്റെ ഭാവം ഇതുതന്നെയാണ്. സംഘം ഹിന്ദുസ്ഥാന്‍, ഹിന്ദു എന്ന് വാക്ക് ഉപയോഗിക്കുന്നത് കുറി തൊടുന്നവര്‍, പൂജ നടത്തുന്നവര്‍ എന്നര്‍ത്ഥത്തിലല്ല. ഭാരതത്തെ മാതൃഭൂമിയായി കാണുന്ന, ഭാരതത്തിന്റെ പൂര്‍വ്വികരില്‍ അഭിമാനം കൊള്ളുന്ന, ഇവിടുത്തെ പൈതൃകത്തില്‍ അഭിമാനിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്. ഇതാണ് സംഘത്തിന്റെ കാഴ്ചപ്പാട്.
സംഘകാര്യകര്‍ത്താക്കളുടെ ഒരു യോഗം ഇതിനുമുമ്പ് ഇവിടെ നടന്നിരുന്നു. അതില്‍ ചുമതല വഹിക്കുന്ന രണ്ട് മുസ്ലിം സ്വയംസേവകരെ പരിചയപ്പെട്ടപ്പോള്‍ ഇത്രവര്‍ഷമായി തങ്ങള്‍ സ്വയംസേവകരാണെന്ന് പറഞ്ഞു. സംഘത്തിന്റെ പ്രത്യേകതയാണത്. ഇത്തരത്തില്‍ മുസ്ലിങ്ങളെന്നോ ബ്രാഹ്മണരെന്നോ മറ്റ് ഏതെങ്കിലും ജാതിയെന്നോ ഉള്ള സ്വയംസേവകരുടെ ഒരു പട്ടികയും സംഘം സൂക്ഷിക്കാറില്ല. എന്നാല്‍ രാജ്യം മുഴുവനും മുസ്ലിങ്ങള്‍ സംഘത്തിന്റെ ഭാഗമായുണ്ട്. സംഘത്തില്‍ ആര്‍ക്കും വരാം. നേരത്തെ സൂചിപ്പിച്ച കാര്യത്തില്‍ വിശ്വസിക്കുന്ന ആരും സംഘത്തിനെ സംബന്ധിച്ച് ഹിന്ദുവാണ്. ഇതില്‍ വിശ്വാസമില്ലാത്തയാള്‍ ആരുടെ ഭക്തനായാലും വലിയ പൂജകള്‍ ചെയ്യുന്നവനായാലും അയാള്‍ക്ക് സംഘത്തില്‍ സ്ഥാനമില്ല. കാരണം സമാജം, മാതൃഭൂമി, സംസ്‌കൃതി, പൂര്‍വികര്‍ ഇതാണ് ഹിന്ദുത്വത്തിന്റെ വ്യാഖ്യാനം. ഇതിന്റെ അടിഥാനത്തില്‍ ഒരു ബന്ധുത്വമുണ്ടാക്കി സമാജത്തെ ഒന്നിപ്പിക്കാനുള്ള ആദ്യപരിശ്രമത്തിന്റെ തുടക്കമാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്. ഈയൊരു കാല്‍വെയ്‌പ് താങ്കളില്‍ നിന്നാണുണ്ടായത്. ഞങ്ങള്‍ അതിനോട് സ്വാഭാവികമായി പ്രതികരിച്ചു എ ന്നുമാത്രം. ഞങ്ങള്‍ക്ക് ഇതില്‍നിന്ന് ഒന്നും നേടേണ്ടതില്ല.
50 വര്‍ഷം മുമ്പാണ് ഞങ്ങള്‍ വന്നിരുന്നതെങ്കില്‍ മറ്റൊരുതരത്തില്‍ നിങ്ങള്‍ വിലയിരുത്തുമായിരുന്നു, അവഗണിക്കുമായിരുന്നു. ഇന്ന് അതല്ല സ്ഥിതി. അതുകൊണ്ട് ഞങ്ങളും പരിശ്രമിച്ചിരുന്നു. ദേവ്ബന്ദിലെ നദ്‌വി സാഹബിനെ കണ്ടിരുന്നു. എന്നെക്കുറിച്ച് മറ്റൊന്നായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. അനുഭവം മറ്റൊന്നായിരുന്നു. ‘ഇത് നിങ്ങള്‍ ചെയ്യുമോ?’ എന്ന് അദ്ദേഹം ചോദിച്ചു. ‘ചെയ്യും, ചെയ്യേണ്ടിവരുമല്ലോ. ഹിന്ദുസംഘടന എന്നാല്‍ എന്താണ്. ബാക്കി സമാജവും ഞങ്ങള്‍ക്ക് ഹിന്ദുക്കള്‍തന്നെയാണ്. അവരുടെ ഭാരതത്തിലെ സമാജമാണ്. അവരെ കൂടാതെ ഭാരതത്തിന്റെ നന്മ സാദ്ധ്യമല്ല. ഭാരതത്തിലെ ഒരു വ്യക്തിക്കുപോലും എന്തെങ്കിലും കുറവ് അനുഭവപ്പെടുന്നു എങ്കില്‍, ആ കുറവുകള്‍ പരിഹരിക്കപ്പെടുന്നതുവരെ രാഷ്‌ട്രത്തിന്റെ പരംവൈഭവത്തിലെത്തി എന്ന് പറയാന്‍ സാധിക്കില്ല.’ – ഇതാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.
വലിയ പരിശ്രമം വേണ്ടിവരും. ഓരോ ചുവടും വളരെ ആലോചിച്ചുറപ്പിച്ച് മുന്നോട്ടുവയ്‌ക്കേണ്ടിവരും. മുന്നോട്ടുവച്ച കാല്‍ ഞങ്ങള്‍ പിന്നോട്ട് വെയ്‌ക്കാറില്ല. സംഘം ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. കരുത്താര്‍ജിക്കുന്നതുവരെ ഒരു ചുവടും മുന്നോട്ട് വെച്ചിട്ടില്ല. നിങ്ങള്‍ വൈകി എന്ന് പലരും പറയാറുണ്ട്. ശരിയാണ്. എന്നാല്‍ പുറകോട്ട് പോകില്ല.
എനിക്ക് ഒരഭ്യര്‍ത്ഥന മാത്രമേ ഉള്ളൂ. താങ്കള്‍ മനസ്സുതുറന്ന് പറഞ്ഞ കാര്യത്തെക്കുറിച്ച് ചിന്തിക്കുക. നമുക്കെല്ലാം യോജിച്ച് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ഞങ്ങള്‍ ഹിന്ദു എന്ന് പറയുന്നു. നിങ്ങളത് പറയുന്നില്ലെങ്കില്‍ വേണ്ട, ഭാരതീയന്‍ എന്ന വാക്ക് ഉപയോഗിക്കൂ. പേരിന്റെയും വാക്കുകളുടെയും കാര്യത്തിലുള്ള തര്‍ക്കം ഉപേക്ഷിക്കൂ. ഭാവത്തെ ഉള്‍ക്കൊള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ ഈ രാഷ്‌ട്രത്തെ വിശ്വഗുരുവാക്കേണ്ടത് ലോകത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. അല്ലെങ്കില്‍ ലോകം തന്നെ ഇല്ലാതാവും. ഇത് നമ്മുടെ പവിത്രമായ കര്‍ത്തവ്യമാണെന്ന് കരുതിക്കൊണ്ട്, ആവേശത്തോടെ, മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഓരോ ചുവടും മുന്നോട്ടുവെയ്‌ക്കണം. സാവധാനത്തിലാണെങ്കിലും സാരമില്ല. എന്നാല്‍ തീര്‍ച്ചയായും ഒരിക്കല്‍ അവിടെ എത്തിച്ചേരണം. അതുകൊണ്ട് മനസ്സുമാറാതെ ഉറപ്പിച്ച് നിര്‍ത്തണം. കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടിവരാം. ദീര്‍ഘകാലം നീണ്ടുനിന്നേയ്‌ക്കാം. എങ്കിലും നമുക്ക് ഈ ദിശയില്‍ തന്നെ പോകേണ്ടിവരും. അത് എത്ര വേഗത്തില്‍ ആരംഭിക്കുന്നുവോ അത്രയും വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
















